2014, ജനുവരി 29, ബുധനാഴ്‌ച

മുടി കാണാത്തെരുവില്‍ ,മുല്ലപ്പൂ വില്‍ക്കുന്നവള്‍......


    നിങ്ങള്‍ ഒരു തെരുവില്‍ ഭീതിയാണ് വിതക്കുന്നതെങ്കില്‍ ,
    വിചാരിക്കുന്നതിലിരട്ടി വേഗത്തില്‍ നിങ്ങള്‍ക്ക്  ലക്ഷ്യത്തിലെത്താം .

അതായിരുന്നു ആ അക്രമി സംഘത്തിന്റെ ആപ്തവാക്യം.അവര്‍ക്കും ആകാശാത്തിനും ചോട്ടിലിരു ന്നാണ് പൂവമ്മ ഇതൊന്നുമറിയാതെ മുല്ലപ്പൂ വിറ്റിരുന്നത്.

അന്നും പൂവമ്മ ആ പെണ്‍കുട്ടിയ്ക്ക് മുല്ലപ്പൂ മുറിച്ചു കൊടുത്തു. ചിലര്‍ക്ക് പൂവ് മുറിച്ചു കൊടുക്കുമ്പോള്‍ അറിയാതെ തന്നെ  ഒരു സന്തോഷം ഉള്ളില്‍ കത്തിപ്പിടിക്കും . പൂവമ്മയുടെ കൈയില്‍ നിന്ന് സ്ഥി രം മുല്ലപ്പൂ വാങ്ങിക്കുന്നവരിലൊരാളാണീ പെണ്‍കുട്ടി. അവിടെ തന്നെ നിന്ന് അവളതു മുടിയില്‍ ചൂ ടും. പൂവമ്മ അവള്‍ പൂ ചൂടി സ്കൂള്‍ ഗെയ്റ്റും കടന്നു പോകുന്നതും നോക്കി കുറെ നേരം നില്‍ക്കും. അത്രയ്ക്ക് ചന്തമാണ് നീണ്ടു, ഇത്തിരി ചുരുണ്ട് കിടക്കുന്ന അവളുടെ മുടിയില്‍ മുല്ലപ്പൂ കിടക്കുന്നത്
കാണാന്‍ . സ്കൂളിലെ മറ്റു കുട്ടികള്‍ക്കൊന്നും ഇത്രയ്ക്ക് മുടിയില്ല . അധികം പേരും മുടി മുറിച്ചവരാ ണ്. കുട്ടികളെ എല്ലാവരെയും പൂവമ്മയ്ക്ക് വലിയ ഇഷ്ടമാണ് . പൂ വാങ്ങിച്ചാലും ഇല്ലെങ്കിലും . കുട്ടി കളുടെ പ്രസരിപ്പ് കണ്ട് കണ്ടാണ്‌ തനിക്കിങ്ങനെ ജില്ജിലാന്നു ഓടി നടന്നു പണി ചെയ്യാന്‍ പറ്റുന്ന തെന്ന് പൂവമ്മ ചിലരോടൊക്കെ ഏറ്റു പറഞ്ഞിട്ടുമുണ്ട് .

 ഇവര്‍ പൂവമ്മ ........
പട്ടണത്തിലെ ഒരു സ്കൂളിനടുത്ത് മുല്ലപ്പൂ വിറ്റു ജീവിക്കുന്നു. പെണ്‍കുട്ടികളോട് അതീവ  വാത്സല്യ മാണ് . ചിലപ്പോഴെല്ലാം അവര്‍ക്ക് കുറഞ്ഞ പൈസയ്ക്കും , ചിലര്‍ക്കെല്ലാം വെറുതെയും  മുല്ലപ്പൂ കൊടുക്കും . തമിഴ്നാട്ടിലാണ് ജനിച്ചത്. തട്ടിമുട്ടി മലയാളത്തിലെത്തിയെന്നു പൂവമ്മ പൊട്ടിച്ചിരി ക്കും  . തൊട്ടു മുന്നിലിരിക്കുന്ന മുല്ലപ്പൂവിനേക്കാള്‍ അഴകാണ് പൂവമ്മയുടെ ചിരിയ്ക്ക് .പൂവ് വിറ്റ് കഴിഞ്ഞാല്‍ അവര്‍ പട്ടണത്തിനോട് ചേര്‍ന്നുള്ള തന്‍റെ ഒറ്റ മുറിയിലെത്തും. ചങ്ങാതിയായ കടല ക്കാരനില്‍ നിന്ന് വാങ്ങിയ കടലപ്പൊതി അയല്‍പ്പക്കത്തെ കുട്ടികള്‍ക്ക് കൊടുക്കും . അവരുടെ  സന്തോഷത്തില്‍ നിറയും. മുറിയിലെത്തി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിക്കും . "ഇതെന്ത് കറി'' എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരു പേരും ഉണ്ടാക്കി പറയും. കല്യാണം കഴിഞ്ഞ താണോ എന്ന് എനിക്ക് തന്നെ നല്ലയോര്‍മ്മയില്ലെന്ന് ചിലപ്പോള്‍ ഓര്‍മ്മയില്‍ തപ്പി നോക്കിച്ചിരി ക്കും. ഒട്ടിയ വയറില്‍ തടവി ,''ഇതിനകത്ത് കിടന്നാരും ഇളം കാലാല്‍ ചവിട്ടിക്കുതിച്ചില്ലെന്നും '',''ആര്‍ക്കും മുലപ്പാല്‍ കൊടുത്തില്ലെന്നും'' കുട്ടികളില്ലെന്ന് ഉറപ്പിക്കും . എങ്കിലും ഏതെങ്കിലും വൈകുന്നേര ങ്ങളില്‍ വര്‍ത്തമാനം കാടു കയറി തമിഴകത്തെത്തി, ജനിച്ച മണ്ണിലും വേരുകളിലു മൊക്കെ ചെന്ന് കയറി, കുരുങ്ങിക്കിടന്നു പൂവമ്മയെ സങ്കടപ്പെടുത്താന്‍ തുടങ്ങിയാല്‍ പൂവമ്മ കടലക്കാരന്‍ ചങ്ങാ തിയെ ഫോണ്‍ വിളിക്കും. രാത്രി വളരെ വൈകി, അയാള്‍ കതകില്‍ മുട്ടുമ്പോള്‍ വാതില്‍പ്പൊളി തുറന്നു പൂവമ്മ ചിരി തൂകുന്ന നിലാവിനും  നക്ഷത്രങ്ങള്‍ക്കും  കീഴെ അയാളെ സ്വീകരിക്കും . ചങ്ങാ തി കരുതിയിരുന്ന സിഗരറ്റും മദ്യവും അവര്‍ പങ്കു വെച്ച് കഴിക്കും.പിറ്റേന്ന്, കാക്ക കരയും വരെ അവരിരുവരും കഥ പറഞ്ഞിരിക്കും.

ഇങ്ങനെയൊക്കെയാണ് പൂവമ്മ .
അന്നും പെണ്‍കുട്ടി പൂ ചൂടുന്നതും നോക്കി ഇത്തിരി നേരം പൂവമ്മ നിന്നു.
''ഇന്നെന്താ ഇത്ര നേരത്തെ? '' ന്ന്‍  പൂവമ്മ .
''ഒക്കെണ്ട് പൂവമ്മെ, ഞാന്‍ നാടകത്തിനു ചേര്‍ന്നിട്ടുണ്ട്.റിഹേഴ്സലുണ്ട് . നാളെ കഴിഞ്ഞാല്‍ കലോ ത്സവമാണ് . ഈ പൂവമ്മേടെ ഒരു മറവി ......''എന്ന് പറഞ്ഞു അവള്‍ പൂവമ്മയുടെ തലയിലൊന്നു തൊട്ട് , ചിരിച്ചു ,പോകാന്‍ തിടുക്കം കൂട്ടി.
''ഉം ...ഉം... നടക്കട്ടെ '' എന്ന് പൂവമ്മയുടെ മറുപടി നടത്തത്തിനിടയില്‍ അവള്‍ കേട്ടുവോ  ആവോ?
നടന്നു പെണ്‍കുട്ടി സ്കൂളിനടുത്തെത്താറായപ്പോഴേക്കും കുറച്ചു ചെറുപ്പക്കാര്‍, രണ്ടു മൂന്നു സ്കൂട്ടറുക ളിലായി,വളരെ വേഗത്തില്‍ വന്നു, അവളെ പോകാനനുവദിക്കാതെ  തടഞ്ഞ്  നിര്‍ത്തുന്നത് പൂവമ്മ കണ്ടു. എന്തെല്ലാമോ ഉറക്കെ പറഞ്ഞു  അവര്‍ വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി..........
പൂവമ്മയുടെ ഉള്ളില്‍ ഒരു കിരുകിരുപ്പ്‌ കയറാന്‍ തുടങ്ങി. സാരി ഒന്നെടുത്തു കുത്തി അവര്‍ അങ്ങോ ട്ടേക്ക് കുതിച്ചു .
അപ്പോഴേയ്ക്കും കൈയ്യില്‍ കരുതിയിരുന്ന വലിയ ചൂരല്‍ കൊണ്ട് ആ അഞ്ചു പേര്‍ ചേര്‍ന്ന്
പെണ്‍കുട്ടിയെ അടിയ്ക്കാന്‍ തുടങ്ങിയിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നതിനാല്‍ അടി യേറ്റും ആട്ടേറ്റും അവള്‍ വേച്ച് വീഴാന്‍ തുടങ്ങുകയായിരുന്നു . അതിലേക്കാണ് പൂവമ്മ ഓടിയണ ഞ്ഞത്, ചാടി വീണത്‌, അവളെ പൊതിഞ്ഞു നിന്നത്.......
അപ്പോള്‍ അവര്‍ക്ക് മേലേക്ക് പയ്യെപ്പയ്യെ മഴ ചാറാന്‍ തുടങ്ങി. പൂവമ്മയുടെ കൈയ്യില്‍ നിന്ന്
പെണ്‍കുട്ടിയെ അടര്‍ത്തിയെടുത്ത് ഒരുത്തന്‍ അവളുടെ നീണ്ടു കിടക്കുന്ന മുടി മുറിച്ചു.
കൂടെയുള്ളവര്‍ ആക്രോശിച്ച് അവനു ഹരം പകര്‍ന്നു.....
മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. മഴവെള്ളത്തില്‍ മുടിച്ചുരുളുകളും മുല്ലപ്പൂവും കെട്ടു പിണഞ്ഞ് കിട ന്നു. മഴയിലും ഇടിയിലും അകപ്പെട്ട രണ്ടു പേര്‍ പരസ്പരം താങ്ങാവാന്‍ , വീഴാതെ നില്ക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു .
പൂവമ്മയുടെ നാഭിക്കേറ്റ തൊഴിയില്‍ അവരിരുവരും കൂടി മറിഞ്ഞു വീഴുന്നത് കണ്ടപ്പോള്‍ മാത്രമാ ണ്  ആ അക്രമി സംഘം കലിയൊഴിഞ്ഞു കളം വിട്ടത്.
മഴ തോരാന്‍ തുടങ്ങി. ഭയന്ന് അകന്നു മാറി നിന്നിരുന്ന ആളുകള്‍ പതുക്കെ അടുത്ത് വരാന്‍ തുടങ്ങി.
ബോധം അമ്പേ പോയിരുന്ന പെണ്‍കുട്ടിയെ വന്നവരെല്ലാം ചേര്‍ന്ന് ഹോസ്പിറ്റലില്‍ കൊണ്ട് പോയി. കണ്ടാലറിയുന്ന ചിലര്‍ക്കെതിരെ കേസെടുത്തു.....തെരുവില്‍ മാത്രം അലതല്ലുന്ന സമരങ്ങ
ളുണ്ടായി. .......
പെണ്‍കുട്ടി മുല്ലപ്പൂ ചൂടി തലമുടി വിടര്‍ത്തിയിടുന്നതും, പാട്ട് പാടി നടക്കുന്നതും, നാടകം കളിക്കുന്നതു മൊന്നും ഇഷ്ടപ്പെടാതിരുന്ന ഒരു സംഘം ആ പട്ടണത്തിലുണ്ടായിരുന്നത്രെ . അവരാദ്യം പെണ്‍ കുട്ടിയുടെ വീട്ടുകാരോട് ഇതെല്ലാം അവസാനിപ്പിക്കാന്‍ പറഞ്ഞു , ഭീഷണിപ്പെടുത്തി......അതിനു ശേഷമാണീ ചൂരല്‍ പ്രയോഗവും, മുടിവെട്ടും . പെണ്‍കുട്ടിയും വീട്ടുകാരും ഇതിനെയെല്ലാം അതേ
നാണയത്തില്‍ തന്നെയെടുത്തു . മേല് വേദന പോയപ്പോള്‍ തന്നെ മുറിച്ച മുടിയിലിത്തിരി മുല്ലപ്പൂ
ചൂടി അവള്‍ പഴയതിലും ഉത്സാഹത്തോടെ പള്ളിക്കൂടത്തിലെത്തി.
ഈ സംഭവത്തോടെ പൂവമ്മ വലിയ വലിയ ചിന്തയിലകപ്പെട്ടു ,മനസ്സിന് മുറിവേറ്റു . രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് പോയി........
മുടി കാണിക്കാതെ മൂടിക്കെട്ടി പോകുന്ന കുറെ രൂപങ്ങളും ആരും വാങ്ങാനില്ലാതെ വാടിക്കരിഞ്ഞു
പോകുന്ന മുല്ലപ്പൂക്കളുമൊക്കെയായി പൂവമ്മയുടെ ചില്ല് മനസ്സില്‍ കോറലുകള്‍ വീഴ്ത്തിക്കൊണ്ടി രുന്നു.
അനക്കമറ്റു , ഒറ്റ സ്ത്രീ പോലും കടന്നു വരാത്ത ഒരു തെരുവിലിരുന്നു മുല്ലപ്പൂ വില്‍പ്പന നടത്തുന്ന തും , വരുന്നവര്‍ പൂവിലേക്കൊന്നു നോക്കാതെ , വാങ്ങാതെ കടന്നു പോകുന്ന ദിനങ്ങള്‍ കിനാക്കളാ യി പൂവമ്മയെ വിതുമ്പിച്ചു, വീര്‍പ്പു മുട്ടിച്ചു .
അതിനൊടുവില്‍ പൂവമ്മ ഒന്നും കഴിക്കാതെയായി .......കുടിയും കുളിയും മറന്നിരിപ്പായി.......
കടലക്കാരന്‍ ചങ്ങാതിയെത്തി പൂവമ്മയെ ആശുപത്രിയിലാക്കി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എങ്ങ നെയോ  കേട്ടറിഞ്ഞ് പൂവമ്മയെ ആശുപത്രിയില്‍ ചെന്ന് കണ്ടു. അവര്‍ പിന്നീട് പൂവമ്മയുടെ കാര്യ
ങ്ങളില്‍ ഇടപെടാന്‍ തുടങ്ങി .ദിവസങ്ങളും  മാസങ്ങളും .........അല്ല, കുറച്ചു കാലം പൂവമ്മ അങ്ങനെ
ആശുപത്രിയില്‍ ചിലവഴിച്ചു.
എത്രയെന്നു തിട്ടമില്ലാതെ......
മനസ്സ് സമനിലയിലെത്താന്‍ , തെരുവ് കണ്ടാല്‍ തിരിച്ചറിയാന്‍, പേടിച്ചോടി അകത്തു കയറി ഒളി ക്കാതിരിക്കാന്‍ ഒരുപാട് ദിനങ്ങളെടുത്തു.
ഒരു ദിവസം പതിവ് ചെക്കപ്പിനു വന്ന ഡോക്ടറോട് ,''എനിക്കാ പെണ്‍കുട്ടിയെ ഒന്ന് കാണണം ''
എന്നവരാവശ്യപ്പെട്ടു .
''ആവാലോ '' എന്ന് ഡോക്ടര്‍ ഉറപ്പു കൊടുത്തു. അന്ന് വൈകുന്നേരം പെണ്‍കുട്ടി മാതാപിതാക്കള്‍
ക്കൊപ്പം വന്നു പൂവമ്മയെ കണ്ടു.
പൂവമ്മ അവളുടെ തലയില്‍ തലോടി.......മുറിച്ച മുടിപ്പാടുകള്‍ തിരഞ്ഞു.........അതിലൂടെ തന്‍റെ ഓര്‍ മ്മയെ തിരികെ കൊണ്ടുവരാന്‍ നോക്കി.....
പെണ്‍കുട്ടിയെ കാണുമ്പോള്‍ പതുക്കെ പതുക്കെ കരുത്താര്‍ന്ന നിറജീവിതം പൂവമ്മയ്ക്ക് മുന്നില്‍ തുളുമ്പി നിന്നു .
അവളെ കാണുമ്പോള്‍ അവര്‍ പെട്ടെന്ന് കര കയറി വരുന്നു എന്നറിഞ്ഞ ഡോക്ടര്‍ പെണ്‍കുട്ടി യോട് ഇടയ്ക്കിടെ ഒന്ന് വരാന്‍ ആവശ്യപ്പെട്ടു. ആ വരവിലൂടെ കിണറിലകപ്പെട്ട ഒരു ജീവനെ കയറാല്‍ വലിച്ചെടുക്കും വേഗതയില്‍ പൂവമ്മയെ ആ കുടുംബം ഉശിരുള്ള, പഴയ, ആ പൂവമ്മ തന്നെയാക്കി . 
ആശുപത്രിയില്‍ നിന്ന് പൂവമ്മ മടങ്ങിയത് പെണ്‍കുട്ടിയുടെ വീട്ടിലേക്കായിരുന്നു. പിന്നീട് വീടിനോ ട് ചേര്‍ന്നുള്ള ഒരു മുറിയിലേക്കവര്‍ താമസം മാറ്റി. അധികം വൈകാതെ പൂവമ്മ തെരുവിലേക്കിറ ങ്ങി.
ആളുകളും വാഹനങ്ങളും മത്സരിച്ചോടുന്നത് കണ്ടു നിന്നു.......കടലക്കാരനില്‍ നിന്ന് കടല വാങ്ങി കൊറിച്ചു .......ഒച്ചയനക്കങ്ങളൊന്നുമില്ലാത്ത ഒരു തെരുവിനെക്കാള്‍ , ഈ ചലനങ്ങള്‍ തന്‍റെ മന സ്സില്‍ സംഗീതം നിറക്കുന്നു എന്നവര്‍ക്ക് ബോധ്യപ്പെട്ടു.   
തെരുവുകളുഴുത് മറിച്ച് ആരൊക്കെ ഭീതി വിതച്ചാലും ഈ തെരുവിന് ആ ഭീതികളെയൊന്നും  മുളപ്പി
ക്കാനും വളര്‍ത്താനുമാവില്ലെന്നു പൂവമ്മയ്ക്ക് തോന്നി ......
ജീവനുള്ള തെരുവ് പൂവമ്മയ്ക്ക് പുതു ജീവന്‍ നല്‍കി ......
പൂവമ്മ വീണ്ടും മുല്ലപ്പൂവുമായി തെരുവിലിറങ്ങി.....
ഒരു വേള, ഒറ്റയാളും ആ തെരുവില്‍ കടന്നു വരില്ല എങ്കിലും, ഒരു സ്ത്രീയും മുല്ലപ്പൂ വാങ്ങിയില്ലെങ്കി
ലും, പൂവമ്മ മുല്ലപ്പൂക്കളുമായി അങ്ങനെ ആ തെരുവിലിരിക്കും .
അതാണ് പൂവമ്മയുടെ വഴി .......
അവര്‍ക്ക് മുന്നില്‍ വേറെ വഴികളില്ല ......
എന്തെന്നാല്‍ പൂവമ്മ ആ തെരുവുമായി അത്രമാത്രം പ്രേമത്തിലാണ് .   

           

         

2014, ജനുവരി 13, തിങ്കളാഴ്‌ച

അവളെ പാകപ്പെടുത്തിയെടുക്കുന്ന വിധം ...........

പല തരത്തിലാകാം............അതെ, പല മാതിരിയാണ് .
ഓരോ കുറ്റത്തിനും ഓരോ വീട്ടുകാരും അവരവരുടെ മനസ്സിന് തോന്നുന്ന ശിക്ഷകളാണ് വിധിക്കാറ്. 
ചുവരുകളും, ചട്ടീം, കലോം, അടുപ്പുമെല്ലാം പണ്ടേ പാകപ്പെട്ടു കഴിഞ്ഞതിനാല്‍,അവ  കണ്ടതൊ ന്നും ആരോടും മിണ്ടാറുമില്ല  ........
അകത്തെ കാര്യങ്ങള്‍ പുറത്ത് പറയാനുള്ളതല്ലെന്ന ഒരുറപ്പില്‍ മുതിര്‍ന്നവരെല്ലാം വായടച്ചും വെയ്ക്കും .
പക്ഷെ, അന്നയ്ക്കു മാത്രം അത് പറ്റിയില്ല ......വീട്ടില്‍ നടന്നത് മുഴുവന്‍ അവള്‍ കൂട്ടുകാരിയുമായി പങ്കു വെച്ചു. കൂട്ടുകാരിയിലൂടെ അത് നാട്ടുകാരറിഞ്ഞു. കുഞ്ഞുമാളെന്ന വേലക്കാരി പെണ്‍കുട്ടി മരി ച്ചതല്ല .........കൊന്നതാണ് . കുഞ്ഞുമാളില്ലാതെയായപ്പോള്‍ അന്നയ്ക്കില്ലാതായത് വീട്ടിനുള്ളിലെ കുഞ്ഞു ലോകത്തെയാണ്. വീട്ടില്‍ നിന്ന് മറ്റുള്ളവരെല്ലാം പുറത്താകുമ്പോള്‍, വേലക്കാരിയില്‍ 
നിന്നും വീട്ടുകാരിയില്‍ നിന്നും മാറി അവരിരുവരും ചേര്‍ന്ന് നെയ്തെടുത്ത കൂട്ടുകെട്ടിനെയാണ്......
എന്നെന്നേക്കുമായി കുഞ്ഞുമാള് അന്നയെ വിട്ടു പോയപ്പോള്‍ ഉണ്ടായ മരവിപ്പ് താങ്ങാനാവാതെയാ
യപ്പോളാണ് അന്ന പറയാന്‍ തുടങ്ങിയത് .......
അതില്‍ പിന്നീടാണ്‌ അന്നയുടെ അമ്മ ജയിലിലായത്......
മകള്‍ ഒറ്റു കൊടുത്ത അമ്മയായി, അന്നയുടെ അമ്മ തടവറയിലിരുന്ന് എന്ത് കൊണ്ട് അന്നയിത് മറച്ചു വെച്ചില്ല എന്ന് മകളെ കുറിച്ചോര്‍ക്കുമ്പോള്‍, ചായ്പ്പിന്റെ മുന്‍വശത്തിരുന്ന്‍ കുഞ്ഞുമാളിന്റെ 
ഉമ്മ എന്തുകൊണ്ട് മകളിതെല്ലാം മറച്ചുവെച്ചു എന്ന് നീറിപ്പുകയുകയായിരുന്നു ........
പാടവക്കത്ത് പൂത്ത് നിന്നിരുന്ന സൂര്യകാന്തി പൂക്കളെല്ലാം കൊടും വെയിലില്‍ വാടിപ്പോയിരുന്നു......
വൈകുന്നേരത്തെ ഇളം കാറ്റ് ഉമ്മയെയൊന്ന് തലോടി ധൃതിയില്‍ എങ്ങോട്ടോ പൊയ്ക്കൊണ്ടിരു ന്നു. പെട്ടെന്ന് ഉമ്മയില്‍ എന്തെന്നില്ലാത്ത സങ്കടം വന്നു നിറഞ്ഞു. ഈ കാറ്റിനോട് മത്സരിച്ചോടി 
വരാറുള്ള കുഞ്ഞുമാളിനെ ഉമ്മയിനി കാണില്ല. എല്ലാ ഓട്ടവുമവസാനിപ്പിച്ചു കുഞ്ഞുമാളിപ്പോള്‍ മണ്ണി
നടിയില്‍ അനക്കമറ്റു കിടപ്പാണ് എന്ന ഓര്‍മ്മയില്‍ അവരുടേ ദുഃഖം അണ പൊട്ടിയോഴുകാന്‍ തുട
ങ്ങി. അവര്‍ എല്ലാ നിയന്ത്രണങ്ങളും വിട്ടു നിലവിളിച്ചു കൊണ്ട്  അകത്തേക്ക് നിരങ്ങിപ്പോന്നു ........
നിരങ്ങി നീങ്ങാനേ വെയ്ക്കൂ ......കരിങ്കല്ലേറ്റുന്ന കാലത്ത് ഒന്ന് കാലുളുക്കി വീണതാണ് ........പിന്നെ 
നടന്നിട്ടില്ല. അപ്പോള്‍, നടക്കാത്ത ഉമ്മയെ ഇനിയും നടക്കുന്ന,  ജീവിച്ചിരിക്കുന്ന നാലു പെണ്‍കുട്ടി കള്‍ വന്ന്  വട്ടമിട്ട് പൊതിഞ്ഞു നില്‍ക്കും,പുറത്ത് തലോടിക്കൊടുക്കും, കരയല്ലേ ഉമ്മാ എന്ന് പതുക്കെയും തളരല്ലേ എന്ന് ഉറച്ചും പറയും.........ഞങ്ങക്ക് ഉമ്മ മാത്രല്ലേ ഉള്ളൂ എന്ന് പതിയെ പറഞ്ഞു കൊണ്ടിരിക്കും ........
ഉമ്മയപ്പോള്‍ ശബ്ദം താഴ്ത്തി കരഞ്ഞ് കുട്ടികളുടെ ഉപ്പയെ കുറിച്ചോര്‍ക്കും........കാലം അയാളുടെ 
മുഖം അവരില്‍ നിന്ന് കുടഞ്ഞു മാറ്റിയെങ്കിലും അയാളുടെ ചെയ്തികള്‍ എന്നും അവരെ ജ്വലിപ്പിച്ചു 
നിര്‍ത്താന്‍ പോന്നതായിരുന്നു ......
അഞ്ചാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോയ 
ആണൊരുത്തന്‍ .........
കെട്ട്യോന്‍ പോയാല്‍ പിന്നെ നിനക്കിവിടെന്ത് കാര്യമെന്ന് കൈ മലര്‍ത്തിയ ഭര്‍തൃ വീട്ടുകാര്‍ ........
അന്ന് മക്കളുമായി വീട്ടിലെത്തിയപ്പോള്‍ ''ഒരു ചായ്പ്പു കെട്ടിക്കോ ''ന്നു ഉപദേശിച്ചു ആങ്ങളച്ചെ ക്കന്‍. എത്ര കാലം കഴിഞ്ഞാലും നല്ല മിഴിവോടെ തന്നെയിരിക്കുന്ന ചില ഏടുകള്‍ ........
അങ്ങനെയാണ് കരിങ്കല്ലേറ്റാന്‍ തുടങ്ങിയത് .........നന്നായി പോയിരുന്നതാണ് ........അതിനിടയ് ക്കാണ് വീഴ്ച്ച .......അതോടെ കുട്ടികളുടെ പഠനം നിന്നു. ദിവസങ്ങള്‍ കഴിയുന്തോറും അവരുടെ വയറൊട്ടാനും കണ്ണുകള്‍ കുഴിയിലേക്ക് പോകാനും തുടങ്ങിയപ്പോള്‍ ഉമ്മയ്ക്കൊരു തീരുമാനത്തി ലെത്തേണ്ടി വന്നു.......ആയിടയ്ക്ക് ഒരു പരിചയക്കാരി ഒന്ന് വീണപ്പോള്‍ സഹായിക്കാന്‍ പോയ താണ് മൂത്തവള്‍ ......മക്കളില്‍ മൂന്ന് പേരങ്ങനെ വീട്ടുവേലക്കാരായി .........
മറ്റുള്ളവര്‍ക്ക് വെച്ചു വിളമ്പി അവരുമ്മാന്റെ വിശപ്പകറ്റി. ആരാന്‍റെ പാത്രം കഴുകിയും എച്ചിലെടു ത്തും അവരുമ്മാന് തണലേകാന്‍ നോക്കി.......അവര്‍ തനിക്കു പുറത്തിറങ്ങാന്‍ വീല്‍ചെയര്‍ വാങ്ങിത്തന്നു........തന്നെ സന്തോഷിപ്പിക്കാന്‍ നോക്കി. അപ്പോഴും  ചില വീട്ടുടമസ്ഥരുടെ ക്രൂരതകളും, ദേഷ്യവും,തുറിച്ച  നോട്ടവും, പീഡന കഥകളുമെല്ലാം  ഉമ്മയുടെ ഉറക്കം കെടുത്താന്‍ പോന്നതായിരുന്നു...............
ഏഴാംതരം കഴിഞ്ഞപ്പോഴാണ് കുഞ്ഞുമാള് അടുക്കളപ്പണിക്ക് പോയ്ത്തുടങ്ങിയത്. ആദ്യമാദ്യം അവള്‍ ദിവസോം വന്നിരുന്നു. പിന്നീടത്‌ ആഴ്ച്ചയിലൊരിക്കലായി. ........പിടിപ്പതു പണിണ്ടവടെ
എന്ന പതിവ് പല്ലവിയാണ് പലതിനുമുള്ള മറുപടി. 
അത്രയുമാലോചിച്ചപ്പോള്‍ ഉമ്മ പിന്നെയുമൊന്നു വിങ്ങിപ്പൊട്ടി. കരിങ്കല്ല് തകര്‍ത്ത തന്‍റെ കാലിലെ
എല്ലിനെ ചൂഴ്ന്നു ഒരു വേദന മിന്നിക്കയറി. ......
പാതിബോധത്തില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മകള്‍ പറഞ്ഞ കഥകള്‍ ആ ഉമ്മയുടെ മന സ്സിനെ മാത്രമല്ല തകര്‍ത്തത് ഉമ്മ എന്ന നിലയെയും നിലനില്‍പ്പിനെയും കൂടിയാണ് ..........ആ കഥ
കള്‍ കേട്ട് ഉമ്മ തകര്‍ന്ന്, നുറുങ്ങു ,നുറുങ്ങായി ചിതറിപ്പോയി .......ഒരിക്കലും കൂടിച്ചേരാനാവാത്ത വിധം .
വീട്ടുജോലിക്കാരിയായെങ്കിലും കുട്ടിക്കളിയും കുസൃതിയുമൊന്നും മാളൂനെ  കൈയൊഴിഞ്ഞിരുന്നില്ല . 
ഇടയ്ക്ക് ടി.വിയില്‍ പാട്ട് കേട്ടാലവളൊന്നു പാളി നോക്കും. അതിനും കിട്ടുമത്രേ ഇരുമ്പ് വടി കൊണ്ടടി .ഓടാതിരിക്കാന്‍ കെട്ടിയിടും . അവളെ കെട്ടിയിട്ടടിച്ചിരുന്ന കയറും വടിയുമെല്ലാം പോലിസ് കണ്ടെടുത്തിരുന്നു .........അവയില്‍ കുഞ്ഞുമാളിന്റെ ചോരയും മണവും കട്ട പിടിച്ചു  വേര്‍ 
തിരിച്ചെടുക്കാനാവാത്ത വണ്ണം കിടപ്പുണ്ടായിരുന്നു. ചോര മണക്കുന്നതെല്ലാം പോലീസ് കൊണ്ടു
പോയപ്പോള്‍ മാളൂന്റെ മണമുള്ള ഉടുപ്പുകളില്‍ ഉമ്മയും ഇത്താത്തമാരും മാളൂനെ കണ്ടുറങ്ങി ......
 ഇത്താത്തമാരെ അവളിനി ഉശിര് പിടിപ്പിക്കില്ലെന്നു .........
അവളുടെ സ്വപ്‌നങ്ങള്‍ ഇനിയീ   വീടിനു ചിറകുകള്‍ നല്‍കില്ലെന്ന് ........
അവളുടെ പാദസ്വരം ഇവിടെയിനി കിലുങ്ങില്ലെന്നു .........
മല പോലുള്ള ഒരു നഷ്ടം വന്നു തന്നെ മൂടുന്നത് പോലെ ഉമ്മയ്ക്ക് തോന്നി........എന്ത് കൊണ്ട് നികത്തും താനീ നഷ്ടമെന്നറിയാതെ വിതുമ്പി........
കുഞ്ഞുമാളിനെ കൊന്ന സ്ത്രീയെ ജയിലിലാക്കിയിരുന്നു . പോലീസിനോടവര്‍ കുഞ്ഞുമാളിന്റെ മോഷണക്കഥകളാണ് പറഞ്ഞത് .........
അവളെടുത്ത അമ്പതു രൂപയ്ക്കു വേണ്ടിയാണെങ്കില്‍ ഞങ്ങളഞ്ചു പേരുണ്ടായിരുന്നല്ലോ മടക്കി ത്തരാന്‍?
അവളെടുത്ത ഇത്തിരി പഞ്ചാരയ്ക്കും അരിയ്ക്കും വേണ്ടിയാണെങ്കില്‍ ഞങ്ങള്‍ നാലിത്തമാരും
ചേര്‍ന്ന് ദുഷ്ടേ  , നിന്നെ  അരിയും പഞ്ചാരയും കൊണ്ട് നിറക്കുമായിരുന്നല്ലോ?
കൊല്ലാതെ വിടാമായിരുന്നില്ലേ ഞങ്ങള്ളെ കുഞ്ഞുമാളെ?
ഞങ്ങക്കവളെ അത്രക്കിഷ്ടായിരുന്നല്ലോ .......
അവളില്ലാതെ ഞങ്ങള്‍ വെറും പുറം തൊണ്ട് മാത്രമായതായി തോന്നുന്നുവല്ലോ ........
അവളില്ലാത്ത ഞങ്ങളുടെ ചായ്പ്പു, ഒന്ന് ചായാന്‍ പോലും പറ്റാത്ത, കുറച്ചു തുണിക്കഷ്ണങ്ങളും മരക്ക ഷ്ണങ്ങളും തെങ്ങോലയും  കൂട്ടിക്കെട്ടിയ എന്തോ ഒന്ന്   മാത്രമായി   തോന്നുന്നുവല്ലോ ........
അവളുടെ ജീവന്‍, അതെങ്കിലും നിങ്ങള്‍ക്ക്, ഞങ്ങള്‍ക്കായി ബാക്കി വെയ്ക്കാമായിരുന്നില്ലേ.......

പിറ്റേന്ന്, ആ ചായ്പ്പില്‍ ഉമ്മയുണര്‍ന്നത്‌ ഒരു തീരുമാനത്തിലൂന്നിയായിരുന്നു. മക്കളെല്ലാം ഓരോരു ത്തരുടെ  പണിക്ക് പോയപ്പോള്‍,പൊടി പിടിച്ചു കിടക്കുന്ന വീല്‍ ചെയര്‍ തുടച്ചു, കിടക്കപ്പായില്‍ കിടക്കുന്ന കുഞ്ഞുമാളിന്റെ കുപ്പായം ഒന്നുകൂടി മണത്തു , മാളൂന്റെ ബാഗില്‍ നിന്ന് കിട്ടിയ അവളെഴു തിയ കടലാസും കൈയിലെടുത്തു ഉമ്മ വീല്‍ചെയര്‍ സ്വയം കറക്കി നീങ്ങിത്തുടങ്ങി .........
''വക്കീല്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് അവരെയൊന്നു   കാണണം ........ഈ എഴുത്ത്  കാണിക്കണം...........''.
അപ്പോള്‍ ഉമ്മയുടെ കാഴ്ച്ച നിറയെ കുഞ്ഞുമാളോടൊപ്പം തുള്ളിക്കളിക്കാറുള്ള തുമ്പികളായിരുന്നു..... 
  പാടത്തു നിറയെ പറന്നു കളിക്കുന്ന കിളികള്‍ ഉമ്മയോട് എന്തെല്ലാമോ ചിലച്ചുകൊണ്ടിരുന്നു........
തുള്ളിക്കളിക്കുന്നതിന്റെയും, പാറിപ്പറക്കുന്നതിന്റെയും ഇടയിലൂടെ അങ്ങനെ സ്വയം ചക്രം കറക്കി നീങ്ങുമ്പോള്‍ ഉമ്മക്കെന്തോ അന്ന്,അപ്പോള്‍ ഒരു വലിയ ആശ്വാസം തോന്നി .......
മാളു എഴുതിയ ആ  വരികള്‍ ഉമ്മയിലേക്ക് കാറ്റൊന്നിച്ചു  കടന്നു വരാന്‍ തുടങ്ങി ........
ആ വരികള്‍ ഏകദേശം  ഇങ്ങനെയായിരുന്നു ......

നിങ്ങളുടെ ചൊല്പടിയില്‍,
കുറഞ്ഞ കൂലിയില്‍,
ഒരുവളെയകത്ത് കിട്ടിയാല്‍,
ആഹാരം പാകം ചെയ്യുന്നതിനിടയില്‍,
നിങ്ങളവളെ പാകപ്പെടുത്തുന്നതെങ്ങനെ?

ഇരുമ്പ് വടിയാല്‍ പൊള്ളിച്ചാണോ?
തിളച്ച വെള്ളം തെളിച്ചാണോ?
കയറില്‍ കെട്ടി വലിച്ചാണോ?
പുളിച്ചത്‌ പറഞ്ഞും 
കൊടുത്തുമാണോ?
പുത്രനൊരുത്തന് കൂട്ടു കിടത്തിയാണോ?
കീറിയതിട്ടതിലാഹ്ലാദിച്ചാണോ?
എന്തെന്ന ചോദ്യത്തിനു 
കവിളത്തടിയുത്തരം നല്‍കിയാണോ?
സഹജീവിയായ്  കാണാതെ 
കുട്ടിക്കലമായ്ക്കരുതി 
കരുതിക്കൂട്ടിയുടച്ചു കളഞ്ഞാണോ?

നിങ്ങളുടെ ചൊല്പ്പടിയ്ക്ക്, 
കുറഞ്ഞ കൂലിയ്ക്ക്,
ഒരുവളെയകത്ത് കിട്ടിയാല്‍,
മറ്റെന്തെല്ലാം സാധ്യതകളാണ് 
നിങ്ങളുടെയുള്ളിലിപ്പോഴുള്ളത് ?


          
 

2014, ജനുവരി 6, തിങ്കളാഴ്‌ച

ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍.....

ഭാഗം നാല്

വല്ല്യുപ്പയുടെ കഥകളില്‍ പിടിച്ചാണ് ഫിദ പിച്ച വെച്ച് നടന്ന് തുടങ്ങിയത് . വല്ല്യുപ്പയുടെ അയല്‍പ്പ ക്കങ്ങളില്‍ ചെന്നുള്ള വെറ്റില മുറുക്കലിലൂടെ , കൂടെ കൂടിയിരുന്ന ഫിദ നേടിയത് നല്ല മുറുക്കമുള്ള ,മുറി കൂടുന്ന ബന്ധങ്ങളാണ്.മതിലുകള്‍ അത്രയൊന്നും ഉയരത്തില്‍ പൊങ്ങാത്ത ഒരു കാലത്തെ യും പ്രദേശത്തെയും ജീവിതങ്ങളെയും കുറിച്ച് അമ്മമ്മയും ,വല്ല്യുപ്പയുമെല്ലാം ചേര്‍ന്ന് വരച്ചിടുന്ന 
കുറെ നല്ല ചിത്രങ്ങള്‍ ഫിദയെ നിറഞ്ഞവളാക്കി ,നിറമുള്ളവളാക്കി  ...........ഒരിക്കല്‍ വല്ല്യുപ്പയെ മറി കടന്നു ,അതിശയപ്പെടുത്തി ,വല്ല്യുപ്പ തുടങ്ങിയ കഥ പാതി വെച്ച് അവള്‍  ഏറ്റു  പറയാന്‍ തുടങ്ങി ..........കൂരിരുട്ടില്‍,ഒരു കയറില്‍ തൂങ്ങി , കിണറ്റില്‍ വീണ നായയെ അതിന്റെ  ജീവിതത്തിലേക്ക്  കൂട്ടി കൊണ്ട് വരാന്‍ പോയ അച്ഛച്ചന്‍റെ കഥ .........


 ''യ്യാ കമ്പക്കയര്‍ ഒന്ന്ങ്ങട്ട് ഇട്ത്താ , ആ വരിക്കൊട്ടേം . അച്ഛച്ചന്‍ അമ്മമ്മയോട് പറഞ്ഞു.അച്ഛച്ച ന്‍റെ നല്ല പ്രായാണ്  അന്ന് .....മല മുന്നില്‍ വന്നു നിന്നാ ഒന്ന് മുട്ടി നോക്കുന്ന പ്രായം ......പിന്നെയാ ണോ ഒരു കിണറ്റിലെ നായ എന്നൊരു ഭാവം അച്ഛച്ചന്‍റെ കണ്ണില്‍ നിന്ന് അതിനിടയില്‍ തന്നെ അ മ്മമ്മ വായിച്ചെടുത്തിരുന്നു . അമ്മമ്മ വേഗം കയറും കൊട്ടയും എടുത്തു കൊടുത്തു . കൊട്ടേം കയറും കൂടി നല്ലോണം മുറുക്കി കെട്ടി , കൊട്ടയിലൊരു കല്ലിട്ടു അച്ഛച്ചന്‍ കിണറ്റിലേക്കിറക്കി കൊടുത്തു . കൊട്ട താഴ്ന്നു ന്നാ കേറി രക്ഷപ്പെട് ന്നു പറഞ്ഞു നായയുടെ തൊട്ടടുത്ത്‌ ചെന്ന് കിടന്നു .കിണറ്റിന്‍
കരയിലെ വര്‍ത്തമാനങ്ങളും,  കുഞ്ഞുവെളിച്ചങ്ങളും, നില കിട്ടാത്ത വെള്ളവും , ഇരുട്ടുമെല്ലാം നായ
യുടെ വെപ്രാളത്തെ കൂട്ടിയിരുന്നു . കൊട്ടയില്‍ നായ കയറിയില്ല ,എന്ന് മാത്രമല്ല കൊട്ട കാണു മ്പോഴേ എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞു രക്ഷപ്പെടാനും തുടങ്ങി . കൊട്ട തിരിച്ചും മറിച്ചും ഇട്ടു കൊടു ത്തു.....കൊട്ടയില്‍ ഒരു തവണ നായ കയറിയതാണ് ,എന്നാല്‍  അതില്‍ നിന്ന് ചാടി രക്ഷപ്പെട്ടു ......കൊട്ട, തന്നെ കൂടുതല്‍ അപകടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വന്നതാണെന്ന ഒരു മട്ടായിരുന്നു നായക്ക് ........ വല്ലാത്തൊരു കരച്ചിലോടെ നായ കൊട്ടയെ മറികടന്നു തുഴഞ്ഞു കൊണ്ടിരുന്നു, കൈകാലിട്ടടിക്കല്‍ വേഗത്തിലായി......ഇടയ്ക്കു മുങ്ങിത്താഴാനും തുടങ്ങി . കരയ്ക്ക്‌ നില്‍ക്കുന്നവര്‍ പരസ്പരം നോക്കി ..........
ഞാനൊന്നു എറങ്ങി നോക്കാം .....അച്ഛച്ചന്‍ അത് പറഞ്ഞപ്പോ അമ്മമ്മടെ വയറ് കാളി.....മേല് മുഴുവന്‍ എണ്ണയാണ്....കിണറാണ് ......കണ്ണും കാതുമില്ലാത്ത രാത്രിയാണ് .....
പിന്നീട് പലപ്പോഴും ,വല്ല്യുപ്പയടക്കം പലരും, ഒരന്തൂല്ല്യാതെ അങ്ങനെ ഇരുട്ടിലേക്ക്,ഒരു നായയെ രക്ഷിക്കാന്‍ , ഇറങ്ങി പോകാന്‍  തോന്നാനെന്തേയെന്നു അച്ഛച്ചനോട്  പല വട്ടം ചോദിച്ചിട്ടുണ്ട് . അതിനു, ലോകത്തെ മുഴുവന്‍ വിശ്വാസത്തിലെടുക്കുന്ന ഒരു പത്ത് കിണറാഴത്തിലുള്ള ഒരു ചിരി യാവും എപ്പോഴുമുള്ള മറുപടി ..............
''അപ്പൊ  അങ്ങനെ തോന്നി '',''ഒരു ജീവി ജീവന് വേണ്ടി കൈ കാലിട്ടടിക്കുമ്പോ നമ്മളാല്‍ കഴീ ണത് ചെയ്യണം ന്നു തോന്നി ''എന്ന് എപ്പഴോ മന്ത്രിക്കുന്ന  മട്ടില്‍ അമ്മമ്മയോട് പറഞ്ഞിട്ടുമുണ്ട് .
അച്ഛച്ചന്‍ ഇറങ്ങിത്തുടങ്ങിയപ്പോള്‍ ''തൈലം തേച്ചിരിക്കണതാ ....വഴുക്കോ' ന്നു അമ്മമ്മ തന്നോടാ യും അവിടെ കൂടിയവരോടായും ചോദിച്ചു കൊണ്ടിരുന്നു . ആ ചോദ്യത്തിലൂടെയാണ് കരുത്തുള്ള കമ്പക്കയറിലൂടെ അച്ഛച്ചന്‍ കിണറിലേക്ക് , ആഴത്തിലേക്ക് താഴ്ന്നു താഴ്ന്നു പോയത്........
ആദ്യമാദ്യം നായ അച്ഛച്ചനും പിടി കൊടുത്തില്ല . വന്നത് ശത്രുവോ മിത്രമോ എന്ന് ഇരുട്ടില്‍ അതിനും പെട്ടെന്ന് മനസ്സിലായിക്കാണില്ല.....
കുറെ നേരത്തെ കയറില്‍ തൂങ്ങിയുള്ള അഭ്യാസം കൊണ്ട് ,നോട്ടം കൊണ്ട്,മെയ്ഭാവം കൊണ്ട് , സ്നേഹ ശബ്ദം കൊണ്ട് അച്ഛച്ചന്‍ നായയെ ഒന്ന് പാട്ടിലാക്കി ,അതിനെ  കൊട്ടയില്‍ കയറ്റിയിരുത്തി . കരയ്ക്ക്‌ നില്‍ക്കുന്നവര്‍ പെട്ടെന്ന് നായയെ വലിച്ചു കയറ്റി. പുറത്തെത്തിയ നായ നന്ദി സൂചകമായി ഒന്ന് മൂളി , ഞരങ്ങി, കവുങ്ങിന്‍ തോട്ടത്തിലെ ഇരുട്ടിലേക്കൂളിയിട്ടു.......
എല്ലാവരും നായയെ വിട്ടു....ഇനി മനുഷ്യനാണ് .....കര കയറാനുള്ളത്.....അച്ഛച്ചന്‍ കയറില്‍ മുറു ക്കി പിടിച്ചു കയറിക്കയറി വരുന്നുണ്ടായിരുന്നു.......അച്ഛച്ചന് അപ്പോഴാണത്രെ കൈയ്യിത്തിരി വഴു ക്കുന്ന പോലെ തോന്നിയത് ......കിണറില്‍ നിന്ന് ഏകദേശം പകുതി മേലേക്ക് എത്തിയതാണ് അച്ഛച്ചന്‍ . പെട്ടെന്ന് പിടി വിട്ടു.......അച്ഛച്ചന്‍ വീണ്ടും വെള്ളത്തിലായി .......
''അയ്യോ ,....വഴുക്ക്ണ്ടാ .....അയ്യോ എന്താ പ്പൊ ചെയ്യാ ന്നുള്ള അമ്മമ്മടെ ചോദ്യത്തിനു മേലേക്ക് മഴ ചാറാന്‍ തുടങ്ങി.......വേഗം എന്തേലും ചീയണല്ലോ....മഴേം വര്ണ്ടാ ന്നു പറഞ്ഞപ്പഴേക്കും അമ്മ മ്മയുടെ തൊണ്ടയിലെ വെള്ളം വറ്റി.....''ഒന്നും കൂടി നോക്ക് ,യ്യ്...''കരയ്ക്ക്‌ നില്‍ക്കുന്നവര്‍ വിളിച്ചു പറഞ്ഞു .....രണ്ടാമതും കയറിലൂടെ വെളിച്ചത്തിലേക്ക്  കയറി വന്ന അച്ഛച്ചന്‍ വല്ല്യുപ്പയുടെ കൈ തൊട്ടതാണ്.......വിരല് കോര്‍ക്കാന്‍ നോക്കിയതാണ്....
പക്ഷെ അപ്പഴേക്കും അച്ഛച്ചന്‍ കുഴഞ്ഞു വീണ്ടും ആ ഇരുട്ടിലേക്ക് തന്നെ കൂപ്പു കുത്തി . ''അച്ഛാ ''
എന്ന് കുട്ടികള്‍ ആര്‍ത്തു കരയാന്‍ തുടങ്ങി.......ആ നിലവിളി  കിണറും ഇരുട്ടുമൊക്കെ ഏറ്റു പിടി ക്കാന്‍ തുടങ്ങിയപ്പോഴേക്കും അച്ഛച്ചന് തല ചുറ്റാന്‍ തുടങ്ങിയിരുന്നു. ''എന്തേല്വന്ന് ചീയണം .....നിക്ക് നല്ലോണം തല ചുറ്റ്ണ്ണ്ട് ..''അച്ഛച്ചന്‍ ഇത് കൂടി വിളിച്ചു പറഞ്ഞപ്പോള്‍ അമ്മമ്മടെ സകല ധൈര്യോം പോയി, അമ്മമ്മേം കുട്ട്യേളെ പോലെ ഒറക്കെ നെലോളിക്കാന്‍ തുടങ്ങി...... ............കൂട്ടക്കരച്ചിലായി.
വെളിച്ചമേകിയിരുന്ന ഒന്ന്,രണ്ടു മൂട്ട വിളക്കുകളില്‍  ചാറ്റല്‍ മഴ ധിക്കാരം കാണിച്ചു ........
അത്രത്തോളമായപ്പോള്‍ പിന്നെ ആളുകള്‍ കാത്തു നിന്നില്ല...............
മഴയ്ക്കും ഇരുട്ടിനും മീതെ മനുഷ്യരുടെ കനത്ത ശബ്ദം വന്നു വീഴാന്‍ തുടങ്ങി........
''വേഗം കസേര കൊണ്ട് വാ '', ''ഓന്റെ കുടീന്ന് ടോര്‍ച്ച് ചോയ്ക്ക് '', ''ആ...... കയര്‍ അവടെ ണ്ടാവും''
അങ്ങനെ  മഴയോട് മത്സരിച്ചായി പിന്നത്തെ നീക്കങ്ങള്‍........
ഞൊടിയിട കൊണ്ട് ഒരു കസേര കിണറ്റിലേക്കിറക്കി.................കൂടെ മറ്റൊരു കയറില്‍ വല്ല്യുപ്പയും
ഇറങ്ങിച്ചെന്നു......ചെന്ന പാടെ അച്ഛച്ചനെ താങ്ങി കസേരയിലിരുത്തി.ആ നേരം അച്ഛച്ചന്‍ നോ ക്കിയ ഒരു നോട്ടം പിന്നീട് തന്‍റെ ജന്മത്ത് തനിക്കു ഒരു മനുഷ്യനില്‍ നിന്നും കിട്ടിയിട്ടില്ലെന്നു വല്ല്യുപ്പ തന്‍റെ കഥകളില്‍ കൂട്ടിച്ചേര്‍ത്തു.......ജലത്തിലേക്ക്  അടര്‍ന്നു വീണു പോകുന്ന ജീവനെ തിരിച്ചു പിടി ച്ചു , ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വരുന്ന  ആ നിമിഷങ്ങളില്‍ ഒരാള്‍ മറ്റൊരാളെ നോക്കുന്ന ഒരു
നോട്ടം.........അത് വല്ലാത്തൊരു നോട്ടാണ് ........മറ്റൊരിടത്തും തിരഞ്ഞാല്‍ കിട്ടാത്തതുമാണ് ........... .........മനസ്സില്‍ വല്ലാതെ ഒട്ടിപ്പിടിച്ചിരിക്കുന്നതിനാല്‍ പറിച്ച്, പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .
അച്ഛച്ചന്‍ കസേരയിരുന്നും , വല്ല്യുപ്പ കയറിലാടിയും പതുക്കെ  കിണറ്റിന്‍ കരയിലെത്തിയപ്പോഴാ ണ് ശ്വാസം നേരെ വിട്ടതെന്ന് അമ്മമ്മ ചിരിച്ചു കൊണ്ട് പറയും . അമ്മമ്മ ചൂട് കഞ്ഞി വെള്ളം കൊ ടുത്ത് അച്ഛച്ചന്‍റെ തണുപ്പകറ്റി. ഒരന്തവുമില്ലാതെ നായയുടെ പിന്നാലെ കിണറ്റിലേക്കിറങ്ങിപ്പോയ
തനിക്കു വേണ്ടി നാട്ടുകാരും കൂട്ടുകാരും പെടാപ്പാടു പെട്ടത് കണ്ടു അച്ഛച്ചന്‍റെ തല കുനിഞ്ഞു....... വീണ്ടും വല്ല്യുപ്പയില്‍ കണ്ണുകളുടക്കി........''പിടിച്ചാ, പിടി കിട്ട്ണ് ല്ല്യ ,കയറ് മ്പ് ല് ......''വഴുക്ക് ന്നെ''
കൈ വിട്ടു പോയ പ്രാണനെ പറ്റി അച്ഛച്ചന്‍ പറയാന്‍ തുടങ്ങിയപ്പോഴേ വല്ല്യുപ്പ തടഞ്ഞു ,''ഇപ്പൊ
കൊയപ്പൊന്നു ല്ലല്ലോ.......വേം മേലിത്തിരി ചൂട് വെള്ളോഴിച്ച് ചോറ് തിന്നു കെടന്നോ ......മേല് വേ ദന ണ്ടാവും .നേരം കൊറേയീലെ '' ന്നും പറഞ്ഞു വല്ല്യുപ്പ പടി കയറിപ്പോയി . അതിനു പിന്നാലെ ഇറങ്ങി വന്നവരെല്ലാം ഓരോന്നും പറഞ്ഞു കയറിപ്പോയി . ''ങ്ങള് പേടിച്ചാ ന്നു മക്കളോട് ചോദിച്ച്
വീട്ടിലേക്കു തിരിച്ചു നടക്കുമ്പോ തൊട്ടടുത്ത കവുങ്ങിന്‍ തടത്തിലെ ഇരുട്ടില്‍ നിന്ന് രണ്ടു കണ്ണുകള്‍
തീ പോലെ തിളങ്ങി .......അതിലേക്കു അച്ഛച്ചന്‍ വിളക്ക് കാണിച്ചപ്പോള്‍..............വെള്ളമിററിറ്റു
വീണു അതേ നായ ..........നന്ദിയാല്‍ കൂമ്പിയൊതുങ്ങി നില്‍ക്കുന്നു ..........തന്നെ കാത്ത് ആ നായ
അത്രയും നേരമവിടെ ചുറ്റിപ്പറ്റി നില്‍പ്പുണ്ടായിരുന്നു എന്നത് അച്ഛച്ചന്‍റെ കരളലിയിച്ചു .... ........ മറ്റുള്ളവരുടെ കണ്ണ് നിറച്ചു ......പിടഞ്ഞു  ചത്തു പൊങ്ങുമായിരുന്ന തന്നെ ചേര്‍ത്ത് പിടിച്ചു കൊട്ട യിലെടുത്ത് വെച്ച് രക്ഷിച്ചയാള്‍ക്ക് നേരെ ഒന്ന് നോക്കി , നല്ലോണമൊന്നു മുരണ്ട് , ആട്ടിത്തീരാ ത്ത പോലെ വാലാട്ടി ,ആ നായ ഇരുട്ടിലേക്കോടിപ്പോയി .
വല്ല്യുപ്പക്ക് നേരെ വാക്കുകള്‍ക്കായി പിടഞ്ഞു നില്‍ക്കുന്ന അച്ഛച്ചനും, ഒരു വാക്ക് പോലും വരാത്ത ആ നായയുമെല്ലാം ജീവന്റെ വിലയറിഞ്ഞു തിരികെ വന്നവരാണെന്ന് അമ്മമ്മ .....
അവര്‍ക്ക് ,രക്ഷപ്പെടുത്തിയവര്‍ക്ക് മുന്‍പില്‍ വാക്കുകളോ , പൊങ്ങച്ചം പറച്ചിലുകളോ കാണില്ല ....
മന്ത്രിക്കലും, നോട്ടവും, തൊട്ടു തലോടലും  ................അങ്ങനെ മനസ്സില്‍ നിന്നടരുന്നതിനാല്‍ ചോര പൊടിയുന്ന എന്തെങ്കിലുമൊക്കെയെ കാണൂ ......''
ഫിദ പറഞ്ഞു നിര്‍ത്തിയപ്പോള്‍ പൊടിമീന്‍ കൂട്ടം തോട്ടിന്നാഴത്തിലേക്ക് ഒന്നിച്ചു ,പിടഞ്ഞു കുതിച്ചു .
ആകാശത്ത് നിന്ന് അവസാനത്തെ കിളിയും കൂട് തേടിപ്പോയി.....
വല്ല്യുപ്പ എണീറ്റ്‌ ,''പൂവാം'' എന്ന് ഫിദയുടെ കൈ പിടിച്ചപ്പോള്‍ അവര്‍ക്ക് നേരെ വന്നു കൊണ്ടിരു ന്ന ഒരാമ പെട്ടെന്ന് തല ഉള്ളിലേക്ക് വലിച്ചു .........അത് ഫിദയെ ആരെയെല്ലാമോ ഓര്‍മ്മപ്പെടുത്തി യതിനാല്‍ ഫിദ തല അല്പം പൊക്കിപിടിച്ച് നടക്കാന്‍ തുടങ്ങി......  
   
    

       
                   




  

2014, ജനുവരി 1, ബുധനാഴ്‌ച

ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍ .........

ഭാഗം മൂന്ന്

         ''അമ്മമ്മ അടുപ്പത്ത് മീഞ്ചട്ടി വെച്ച് കൂട്ടാന് കത്തിക്കായിരുന്നു. കവുങ്ങിന്‍ പട്ടയാണ് . ഒപ്പം
ആളിരിക്കണം . അല്ലെങ്കില്‍ ആളോടൊപ്പം പോരും,  തീ . അതിനിടയില്‍ കുറെ നായകള്‍ വരി
വരിയായി അടുക്കളയ്ക്കടുത്ത് കൂടെ ഓടിപ്പോകുന്നതു അമ്മമ്മ കണ്ടു . കവുങ്ങിന്‍ തോട്ടത്തിലിറങ്ങി ചിലത് ഓളിയിടാനും തുടങ്ങി . ''പോടാ നായെ'' ന്നുള്ള ആട്ടലും കല്ലെറിഞ്ഞോടിക്കുന്നതിന്റെ ഒച്ച യും മീന്‍ തിളയ്ക്കുന്നതിനിടയില്‍ ആവിയായിപ്പോയി . നായ്ക്കള്‍ പരക്കം പായുന്നതിന്റെ ശബ്ദം
വളരെ അടുത്ത് നിന്നെന്ന പോലെ കേട്ടു . കന്നിമാസാണ്........വേളിക്കാലം......അമ്മമ്മ പറഞ്ഞു
കൊണ്ടിരുന്നു .

അമ്മമ്മടെ വീടിനു തൊട്ടടുത്തായാണ് കദീജുമ്മടെ വീട് . ഒരു മണ്ണഴുവാണ് അതിരായുള്ളത്,കാല്
കവച്ചു വെച്ചാല്‍ കദീജുമ്മടെ  പറമ്പിലെത്താം. കദീജുമ്മടെ അടുക്കളയോട് ചേര്‍ന്നൊരു കിണറു ണ്ട് നല്ല ആഴത്തില്‍ , നല്ലോണം വെള്ളമുള്ളത്. കിണറിനു ആള്‍മറയോ,വേലിയോ , മതിലോ ഒന്നു മില്ല. ഇടയ്ക്കിടയ്ക്ക് കോഴി , പൂച്ച , പെരുച്ചാഴി എന്നിവയൊക്കെ മാറി മാറി തരാതരം ഉമ്മടെ കിണറ്റില്‍ ചെന്ന് ചാടും . ഒരു വള്ളിക്കൊട്ട കയറിട്ടിറക്കി കദീജുമ്മ തന്നെ എല്ലാത്തിനെയും ജീവ നോടെയോ അല്ലാതെയോ കരക്കെത്തിക്കും . അതിനു ശേഷം കുറച്ചു ഉമിയിട്ടു കിണറ്റിലെ വെള്ളം പരിശുദ്ധമായതായി പ്രഖ്യാപിക്കും . ചെറിയ കുട്ടികളൊന്നും കിണറ്റില്‍ വീഴാതെ പടച്ചോന്‍
കാക്കും .

അമ്മമ്മ കൂട്ടാന്‍ ചട്ടി ഇറക്കി വെച്ചു. അടുപ്പിലെ തീ ശബ്ദം നിലച്ചപ്പോള്‍ കിണര്‍ വെള്ളത്തില്‍
ആരോ കിടന്നു കൈ കാലിട്ടടിക്കുന്നതിന്റെ ശബ്ദം  അമ്മമ്മ ശ്രദ്ധിച്ചു . കിണറ്റിന്‍ കരയില്‍ നിന്ന്
കദീജുമ്മേം കുട്ട്യോളും ഒറക്കെ വര്‍ത്താനം പറയുണൂണ്ട് ....ഇതിനെല്ലാം മേലെ കൂടി ഒരു നായയുടെ
അതീവ ദയനീയ നിലവിളി എല്ലാവരുടെയും ഉള്ളുലച്ചു ,ഒന്ന് വയറ് കാളിച്ചു , അവിടെ മുഴങ്ങാന്‍ തുടങ്ങി .
''നായ കിണറ്റീ ചാടീന്നാ തോന്നണ്........അമ്മമ്മ എല്ലോവരോട്വായി പറഞ്ഞു. അമ്മമ്മടെ വീട്ടിലു ള്ളവരെല്ലാം ചെവി വട്ടം പിടിച്ചു നിന്നു.കൂറ്റാക്കൂരിരുട്ടാണ്.......ചിമ്മിനി വിളക്കിന്റെ നാലു പുറത്തുള്ള
തൊഴികെ മറ്റൊന്നും ആര്‍ക്കും കാണാനില്ല ......കദീജുമ്മടെ ഒറക്കെയുള്ള വര്‍ത്താനം കിണറ്റിന്‍ ക രയില്‍ നിന്ന് കേള്‍ക്ക്ണണ്ട് ......
''എന്താ ബദരീങ്ങളെ , ഈ രാത്രി പ്പൊ നി ചെയ്യാ ......''
പുസ്തകങ്ങളെല്ലാം അവിടെ തന്നെ നിരത്തിയിട്ടു അച്ഛച്ചന് പിന്നാലെ എല്ലാരും പുറത്തിറങ്ങി .
''എന്താന്നും '' ന്നു അമ്മമ്മ വിളിച്ചു ചോദിച്ചു .
കദീജുമ്മടെ കൈയ്യിലുള്ള ചിമ്മിനി വിളക്കിലെ തിരി ഇരുട്ടിനോടും കാറ്റിനോടും മല്ലിട്ട് മങ്ങിയും മു
നിഞ്ഞും ഇടയ്ക്കൊന്ന് പാളിയും കത്തുന്നുണ്ട് . അങ്ങനെ പാളിക്കത്തുമ്പോള്‍ കദീജുമ്മേം അവരെ
വട്ടമിട്ടു നില്‍ക്കുന്ന അഞ്ചാറ് കുട്ട്യോളേം, കെട്ട്യോനേമൊക്കെ അമ്മമ്മ ഇങ്ങേവീട്ടിലെ ഇത്തിരി വെ ട്ടത്തില്‍ നിന്ന് കണ്ടു.
''ഒരു നായി ചാടി ....എന്താ പ്പൊ ചീയ്യാ ''....കദീജുമ്മ ആകപ്പാടെ എടങ്ങറായ മട്ടാണ്  ....ആയ കാലം തൊട്ടേ നായി ഹറാമ്മാണ് .......ദ്ദ്പ്പോ കുടി വെള്ളത്തിലാ ചാടീര്ക്ക്ണ് ......
അച്ഛച്ചന്‍റെ തൈലം തേപ്പ് പൂര്‍ത്തിയായിട്ടില്ല. തൈലം തേക്കുമ്പോ ഒരു തോര്‍ത്ത്‌ മാത്രേ ഉടുക്കൂ . ''യ്യ്, ആ മുണ്ട് ങ്ങട്ട് ഇട്ക്ക് .....''അച്ഛച്ചന്‍ ധൃതി കൂട്ടി . അമ്മമ്മ നീട്ടിയ മുണ്ടുടുത്ത്  അച്ഛച്ചന്‍ വേഗം അയല്‍പ്പക്കത്തിലെ കിണറ്റു കരയിലെത്തി. ഒപ്പം അമ്മമ്മേം കുട്ട്യോളും . കിണറ്റില്‍ ഒരഞ്ചെട്ടാള്‍
താഴ്ച്ചക്കുള്ള വെള്ളത്തില്‍ കിടന്നൊരു നായ കൈ കാലിട്ടടിക്കുന്നു .....കിണറ്റിലേക്കിത്തിരി ഇറ ങ്ങി അരികില്‍ വളര്‍ന്നു നില്‍ക്കുന്ന പാറകത്തിന്റെയും ഭ്രാന്തന്‍ ചെടിയുടെയും ഇലകള്‍ ഇടയ്ക്ക്
കിണറിലേയ്ക്കുള്ള കാഴ്ച്ചയെ മറയ്ക്കുന്നു ......അസ്വസ്ഥപ്പെടുത്തുന്നു .......ഇലകള്‍ക്കിടയിലും
പുല്‍പ്പടര്‍പ്പിനടിയിലുമായി പാമ്പിന്‍ മാളവും, ഊരിയിട്ട ഉറയും ഇരുട്ടിലേക്ക് വായ തുറക്കുന്നു.....തിള
ങ്ങുന്നു .......കുട്ടികളില്‍ പേടി വിതറുന്നു.........കിണറിനു തൊട്ടടുത്തായി കദീജുമ്മയുടെ ഓര്‍ക്കാപ്പുളി
മരം നല്ലോണം കായ്ച്ചു നില്‍പ്പുണ്ട് .....എല്ലാവരും എന്ത് ചെയ്യുമെന്ന ആധിയില്‍ കിണറ്റിലെ ഇരുട്ടിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ചക്ക പോലുള്ള ഓര്‍ക്കാപ്പുളികള്‍ മരത്തിലെ പിടി വിട്ട്
ബ്ലിങ്ങസ്സ്യാ ന്നു വെള്ളത്തിലേക്ക് കൂപ്പു കുത്തുന്നു .......കുറച്ചു കഴിഞ്ഞ് വെള്ളപ്പരപ്പിലേക്ക് പൊങ്ങി
വന്നു ചീയും വരെ ഞാനുമുണ്ട് കൂടെയെന്ന് നായയോട്‌ ഐക്യപ്പെടുന്നു......ചിമ്മിനി വിളക്കിലെ
വെളിച്ചം കിണറിലെ താഴ്ച്ചയിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. അപ്പഴേക്കും കിണറിനു ചുറ്റും ആള്
കൂടിയത് കണ്ടു വഴിപോക്കര്‍ ഓരോരുത്തരായി അവിടെക്കിറങ്ങിത്തുടങ്ങി .........ആരോ ഒരാള്‍ ടോര്‍ച്ചടിച്ചപ്പോള്‍  എല്ലാവരും നായയെ  നല്ലോണം കണ്ടു......കിണറിനു ചുറ്റും  ആഞ്ഞു തുഴഞ്ഞു കൊണ്ടേയിരിക്കുന്നു.........ഇങ്ങനെ നീന്തിയാല്‍ കരക്കെത്തും എന്നൊരു ഉറപ്പ് ആ ജീവിക്കുണ്ടെന്ന്
കരയില്‍ നില്‍ക്കുന്നവര്‍ക്ക് തോന്നുമാറൊരു നീന്തല്‍.........വെപ്രാളം ...........ആരെങ്കിലുമൊന്നു രക്ഷിക്ക് എന്ന ദീനക്കരച്ചില്‍...........