2014, ഒക്‌ടോബർ 11, ശനിയാഴ്‌ച


ഇന്നലത്തെ വാര്‍ത്ത .....

വയറ്റുവേദനയെന്നും പറഞ്ഞ് ഒരു പെണ്ണൊരുത്തി ആശുപത്രീലെത്തി .
ഒക്കെ ഭേദാവൂലോ  ന്നാര്‍ന്നു ചിന്ത .
കേമന്മാരായ ഡോക്ടര്‍മാര്‍ കണ്ട പാടെ അപ്പെന്‍ഡിക്സിന് ചികിത്സ തുടങ്ങി.
കിടത്തി ചികിത്സ .
രണ്ടൂസം കഴിഞ്ഞപ്പോ പെണ്ണിന് പ്രസവിക്കാന്‍ മുട്ടി .
ഓടി, ടോയ്ലെറ്റില്‍ കേറി .പെറ്റിട്ടു.
കുഞ്ഞിനെ അവിടെത്തന്നെയിട്ടു വീട് പിടിക്കാന്‍ തിരക്കിട്ട് നടക്കുന്നതിനിടയില്‍ മേലാസകലവും
നില്‍പ്പിലും ,നടപ്പിലും , വഴി നീളെയും ചോര.കട്ട .....കട്ട.....
ഇത് കണ്ട ജനങ്ങള്‍ അവളെ പിടിച്ചു അധികാരികളെ ഏല്‍പ്പിച്ചു .
കുഞ്ഞ് പരാതി പറയാതെ ഞങ്ങള്‍ക്കെന്നാ ചെയ്യാനൊക്കും എന്ന് അധികാരികള്‍ കൈ മലര്‍ത്തി
ക്കാണിച്ചു .
തന്തക്കു പിറക്കാത്ത ഒരു കുഞ്ഞിനെ കൂടി ജനിപ്പിച്ചതില്‍ അറമാദിച്ചു ആണൊരുത്തന്‍ ഒരു  മണ്ണി ലുമുറക്കാതെ , ഭൂമിയിലെ ഏറ്റം നല്ല പ്രദേശമന്വേഷിച്ചു നടപ്പ് തുടര്‍ന്നു .


ഇതെല്ലാം ഇന്നലത്തെ വാര്‍ത്ത.നടന്നത് ഇന്ത്യയില്‍ , കേരളത്തില്‍.
കൊല്ലങ്ങളായി കുട്ടികളെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെടുത്തി, അവരെ വിദ്യാഭ്യാസം ചെയ്യിച്ചു നല്ല മനുഷ്യരാക്കിയെടുത്ത് കൊണ്ടിരിക്കുന്നതിനു മിനിഞ്ഞാന്ന് ഇന്ത്യയിലെ ഒരു
നല്ല മനുഷ്യന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം കിട്ടിയിരുന്നു.
ഇന്നലെയും ,മിനിഞ്ഞാന്നും ഈ വാര്‍ത്തകള്‍ കിട്ടാത്തവര്‍ക്ക് ഇത് ഇന്നത്തെ ചൂട് //അല്ല ചോറിനുള്ള വാര്‍ത്ത.

അതിര്‍ത്തിയിലപ്പോള്‍,യാതൊന്നുമറിയാതെ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ മേലും , വെയില് കാഞ്ഞ് കൊണ്ടിരിക്കുന്ന വൃദ്ധരുടെ മേലും , വേവിച്ചു, വെന്തു കൊണ്ടിരിക്കുന്ന അമ്മമാരുടെ മേലും
വെടിയുതിര്‍ത്തു അയല്പക്ക സൈനികര്‍ വീര്യം കാട്ടല്‍ തുടര്‍ന്നു....

ഇതിനൊക്കെ ശേഷവും നേരമിരുട്ടി ,ഒറക്കം വന്നപ്പോ ഒറക്കം വന്നോരെല്ലാം കെടൊന്നൊറങ്ങി.
പുലര്‍ച്ചയ്ക്കു നാലു മണിയ്ക്ക് കാക്കക്കൂട്ടം കാ കാ......എന്നും അഞ്ചരയ്ക്ക് പൂവന്‍ കോഴി കൊക്കരക്കോ ......കൊക്കരക്കോ എന്നും ആളുകളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

നമ്മള്‍ ഈ മനുഷ്യനെ കുറിച്ച് അറിയാനിത്തിരി വൈകിയോ ?

   കൈലാഷ് സത്യാര്‍ത്ഥി.
   ആയിരത്തി തൊള്ളായിരത്തി അന്‍പത്തിനാലില്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനനം.
   ഇലക്ട്രിക് എഞ്ചിനീയര്‍ ബിരുദം നേടിയതിനു ശേഷം  കോളേജ് അധ്യാപകനായി ജോലിയില്‍
പ്രവേശിച്ചു .
  കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും ,ചൂഷണങ്ങളും , വിവേചനങ്ങളുമെല്ലാം പണ്ടേ മനസ്സിനെ അലട്ടിയിരുന്നതിനാല്‍ ജോലി ഉപേക്ഷിച്ച് കുട്ടികളെയും അവരുടെ കുട്ടിത്തത്തെയും പരിരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
 "ബച്ച്പ്പന്‍ ബച്ചാവോ ആന്ദോളന്‍ " എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു.
  ആയിരക്കണക്കിന് കുഞ്ഞുങ്ങളെ , അവരെ അടിമുടി ചൂഷണം ചെയ്യുന്ന തൊഴിലിടങ്ങളില്‍ നിന്ന് മോചിപ്പിച്ച്‌, അവര്‍ക്ക് വിദ്യയഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍  ഒരുക്കി.
ദാരിദ്ര്യം കൊണ്ട് മാത്രം അടിമപ്പണി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് സത്യാര്‍ത്ഥി പറയുന്നു.വീണ്ടെടുത്ത്, തിരിച്ചു കൊടുക്കുന്ന ഈ കുട്ടികളുടെ ആ കുട്ടിക്കാലവും,  അരക്ഷിതാരായ ഈ  കുട്ടികളും തന്നെയാണ് തന്‍റെ വഴിയാത്രയിലെ എക്കാലത്തെയും ഹീറോകള്‍ എന്നും അദ്ദേഹം പറയുന്നു.
 നമ്മള്‍ക്ക് അറിയേണ്ടത് തേടി നമ്മള്‍ തന്നെ നടക്കണം, അലയണം.
 നമ്മള്‍ കാണേണ്ടത്  നമ്മള്‍ തന്നെ തേടി കണ്ടെത്തണം .
 അല്ലാതെയാരും ഇവരെ പറ്റിയൊന്നും നമ്മോടു പറയില്ല. നോബേല്‍ സമ്മാനം വാങ്ങി ഞങ്ങള്‍ക്കിടയില്‍ ഇടം പിടിച്ച സത്യാര്‍ത്ഥി .......................
അറിയാന്‍ വൈകി,എങ്കിലും അഭിവാദ്യങ്ങള്‍ .

2014, ജൂൺ 1, ഞായറാഴ്‌ച

ഒരു കഥ, മൊഴിമാറ്റിയത് .......


കറുത്ത ചെമ്മരിയാട് -----ഇറ്റാലോ കാല്‍വിനോ .

              ഉള്ളവരെല്ലാം  കള്ളന്‍മാരായിരുന്ന ഒരു രാജ്യമുണ്ടായിരുന്നു.

രാത്രി,  അവിടെയുള്ളവരെല്ലാവരും കള്ളത്താക്കോലും മുനിഞ്ഞു കത്തുന്ന റാന്തല്‍ വിളക്കുമായി അയല്‍ക്കാരന്റെ വീട് തുരന്നു കൊള്ളയടിക്കാനിറങ്ങും.ഭാരിച്ച ചുമടുകളുമായി പുലര്‍ച്ചയ്ക്ക്, അവ രോരോരുത്തരുടെയും വീടുകള്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്ന  കാഴ്ചയിലേയ്ക്കു   അവരെല്ലാം   തിരിച്ച് കയറുകയും ചെയ്യും.

അങ്ങനെ എല്ലാവരുമൊത്തൊരുമിച്ചു സുഖമായി ജീവിച്ചു പോന്നു, ആരും നഷ്ടപ്പെടുത്താതെ,  ഓരോരുത്തരും മറ്റൊരാളില്‍ നിന്നും , ആ മറ്റൊരാള്‍ ഇനിയും വേറൊരാളില്‍ നിന്നും  മോഷ്ടിച്ച് , മോഷ്ടിച്ച്   ഒന്നാമനില്‍ നിന്നും  കട്ട ഒരവസാനക്കാരനില്‍ നിങ്ങളെത്തിച്ചേരും വരെ അതങ്ങനെ തുടര്‍ന്നു തുടര്‍ന്നു പോന്നു. വില്‍പ്പനക്കാരന്റെയും വാങ്ങുന്നവന്റെയും , ഇരു ഭാഗത്ത് നിന്നുമുള്ള  ചതി യില്‍ രാജ്യത്തെ കച്ചവടം അനിവാര്യമായും അകപ്പെട്ടു. സ്വന്തം ജനതയെ കട്ട് മുടിക്കുന്ന ഒരു കുറ്റ വാളി സംഘടനയായിരുന്നു , ഭരണകൂടം , ജനതയാകട്ടെ ഗവണ്മെന്റിനോട് കാപട്യം മാത്രം കാണി ച്ചു തങ്ങളുടെ താല്‍പര്യവും നിറവേറ്റി. ആരും പണക്കാരുമായിരുന്നില്ല , ആരും പാവപ്പെട്ടവരു  മായിരുന്നില്ല,  ജീവിതമങ്ങനെ  വളരെ മാധുര്യമുള്ളതായി കടന്നു പോയി.

ഒരു ദിവസം, എങ്ങനെയെന്നു നമ്മള്‍ക്കറിയില്ല , സത്യസന്ധനായ ഒരാള്‍ ആ സ്ഥലത്ത് വന്നു താമസിക്കാനിടയായി . രാത്രിയില്‍ , തന്‍റെ  ചാക്കും റാന്തലുമായി കൊള്ളയടിക്കാന്‍ പുറത്ത് പോകു ന്നതിനു പകരം അയാള്‍ പുക വലിച്ചും , നോവലുകള്‍ വായിച്ചും വീട്ടില്‍ തന്നെയിരുന്നു . 

കള്ളന്മാര്‍ വന്നു, അണയാത്ത വിളക്കുകള്‍ കണ്ട് അവരകത്തേക്ക് കയറിയില്ല .

കുറച്ചു കാലത്തേക്ക് ഇതിങ്ങനെ തുടര്‍ന്നു, പിന്നീട് അവര്‍ , അയാള്‍ യാതൊന്നും ചെയ്യാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും, മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് അവരെ തടയുന്നത് യുക്തിയല്ലെന്നു അയാളോട് വിശദീകരിക്കാന്‍ നിര്‍ബന്ധിതരായി . എല്ലാ രാത്രിയിലും  അയാള്‍ വീട്ടില്‍ തന്നെ ചെലവഴിക്കുന്നു എന്നതിന്‍റെയര്‍ത്ഥം പിറ്റേ ദിവസം ഒരു കുടുംബത്തിനു കഴിക്കാന്‍ യാതൊന്നും കിട്ടുന്നില്ല  എന്നതാണ്.

ഇത്തരം തര്‍ക്കങ്ങളെയെല്ലാം എതിര്‍ക്കാന്‍ നീതിമാനായ ആ മനുഷ്യന്‍  നന്നെ പ്രയാസപ്പെട്ടു. അവരെല്ലാം ചെയ്യും പോലെ, അയാള്‍ വൈകുന്നേരം പുറത്ത് പോകാനും , പിറ്റേന്നു രാവിലെ  തിരിച്ചു വരാനും തുടങ്ങി,  പക്ഷെ , അയാളൊന്നും മോഷ്ടിച്ചില്ല . അയാള്‍ നേരുള്ളവനായിരുന്നു , അതിനടുത്ത്  നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അയാള്‍  പാലത്തിന്‍റെ അങ്ങേയ റ്റത്ത് പോയി , അടിയിലെ വെള്ളത്തിന്റെ ഒഴുക്ക് നോക്കിക്കൊണ്ടിരുന്നു.വീട്ടില്‍ തിരിച്ചെത്തിയ പ്പോള്‍ , താന്‍ കൊള്ളയടിക്കപ്പെട്ടതായി അയാള്‍ കണ്ടെത്തി.

ഒരാഴ്ച്ചയ്ക്കകം, തന്‍റെ കൈയ്യില്‍ ഒരു നയാപൈസ പോലുമില്ലെന്ന് സത്യസന്ധനായ ആ മനുഷ്യന്‍ മനസ്സിലാക്കി , അയാള്‍ക്ക് കഴിക്കാനൊന്നുമുണ്ടായിരുന്നില്ല ,അയാളുടെ വീടും കാലി യായിരുന്നു. ഇത് പക്ഷെ,കഷ്ടിച്ചൊരു  പ്രശ്നമായിരുന്നു, അതെന്തായാലും അവന്‍റെ തന്നത്താനെ യുള്ള പിഴവുമായിരുന്നു, അതല്ല,  പ്രശ്നമായിരുന്നത് അവന്‍റെ പെരുമാറ്റ രീതികള്‍ എല്ലാത്തി നെയും ഇളക്കി മറിക്കുന്നുണ്ടായിരുന്നു എന്നതാണ്. കാരണം,ആരില്‍ നിന്നും ഒന്നും മോഷ്ടിക്കാ തെ,   അയാള്‍ അയാള്‍ക്കുണ്ടായിരുന്നത് മുഴുവന്‍ മോഷ്ടിക്കാന്‍ മറ്റുള്ളവരെ അനുവദിച്ചു ; അത് കാരണം, പ്രഭാതത്തില്‍ വീട്ടിലേക്കു കയറിച്ചെന്ന  ഏതോ ഒരാള്‍ അവരുടേ  വീട് തൊട്ടിട്ടി ല്ലെന്ന്  കണ്ടെത്തി,  അത്,  അവന്‍  തീര്‍ച്ചയായും കൊള്ളയടിക്കേണ്ട വീടായിരുന്നു. സംഗതി യെന്തായാലും കുറച്ചു കഴിഞ്ഞപ്പോള്‍ , ആരെല്ലമായിരുന്നോ  കൊള്ളയടിക്കപ്പെടാതെ പോയത്, അവരെല്ലാം തന്നെ  മറ്റുള്ളവരെക്കാള്‍ സമ്പന്നരാണെന്ന് മനസ്സിലാക്കുകയും,  കൂടുതലായെന്തെ ങ്കിലും മോഷ്ടിക്കാന്‍ ആഗ്രഹമില്ലാത്തവരായി  മാറുകയും ചെയ്തു . കാര്യങ്ങള്‍ കൂടുതല്‍ വഷളാ വാന്‍ നീതിമാന്റെ വീട്ടിലേക്കു മോഷ്ടിക്കാന്‍ ചെന്നവരാരാണോ, അവരവിടെ  എല്ലായിപ്പോഴും ശൂന്യമാണെന്ന് കാണുകയും  , അങ്ങനെ അവര്‍ പിന്നെയും പാവപ്പെട്ടവരായി പരിണമിക്കുകയും ചെയ്തു.

അതിനിടയ്ക്ക് , ആരൊക്കെയാണോ സമ്പന്നരായത് അവര്‍ക്കൊക്കെ , രാത്രിയില്‍ പാലത്തില്‍ പോയി അടിയിലൂടെ ഒഴുകുന്ന വെള്ളത്തിലേയ്ക്ക് നോക്കിക്കൊണ്ടിരിക്കുക എന്നൊരു സമ്പ്രദായം ലഭിച്ചു . ഇത് കുഴച്ചില്‍ ഒന്ന് കൂടി കൂട്ടിയതെയുള്ളൂ , കാരണം , ഇതിനാല്‍ മറ്റുള്ള കുറെ പേര്‍ പണ ക്കാരാവുകയും മറ്റനേകം പേര്‍ വീണ്ടും പാവപ്പെട്ടവരാകുകയും ഉണ്ടായി.

ഇതിനിടെ, എല്ലാ രാത്രിയിലും പാലത്തിലേയ്ക്ക് പോയാല്‍ അവര്‍ പെട്ടെന്ന് തന്നെ വീണ്ടും  ദരിദ്രരായി മാറുമെന്നു സമ്പന്നര്‍ മനസ്സിലാക്കി . അവരിങ്ങനെ ചിന്തിച്ചു : 'ഞങ്ങള്‍ക്ക് വേണ്ടി  കൊള്ളയടിക്കാന്‍   പോകാന്‍ കുറച്ചു പാവപ്പെട്ടവരെ ശമ്പളത്തിനെടുക്കാം'. അവര്‍ കരാറുകളു ണ്ടാക്കി, മാസ വേതനവും,  ശതമാനവും നിശ്ചയിച്ചു, തീര്‍ച്ചയായും അവരിപ്പോഴും കള്ളന്മാര്‍ തന്നെയായിരുന്നു , അവരപ്പോഴും പരസ്പരം വഞ്ചിക്കാന്‍ തന്നെയാണ് ശ്രമിച്ചുകൊണ്ടിരുന്നതും. പക്ഷെ,  സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായും, ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍  ദരിദ്രരായും കൊണ്ടാടാനിട യായി.

ചില പണക്കാര്‍, ഇനി  മോഷ്ടിക്കേണ്ടയാവശ്യമോ, എന്നെന്നേയ്ക്കുമായി  പണക്കാരാവാന്‍  അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ മോഷ്ടിക്കേണ്ട ആവശ്യമോ വേണ്ടാത്ത വിധം അത്ര കണ്ട് വലിയ പണക്കാരായി ത്തീരുകയുണ്ടായി.പക്ഷെ , അവര്‍ മോഷണം അവസാനിപ്പിക്കുകയാണെങ്കില്‍, അവരില്‍ നിന്നു  ദരിദ്രര്‍ കട്ടെടുക്കുമെന്നതിനാല്‍  അവര്‍ വീണ്ടും പാവപ്പെട്ടവരായി മാറും . അതിനാലവര്‍ പാവപ്പെട്ടവരിലും പാവപ്പെട്ടവര്‍ക്ക് ശമ്പളം കൊടുത്ത്  മറ്റുള്ള പാവപ്പെട്ടവരില്‍ നിന്ന് അവരുടെ  സ്വത്ത് വകകള്‍ സംരക്ഷിച്ചു , അതിന്റെ ഉദ്ദേശ്യം ഒരു പോലീസ് സേനയും ജയിലറകളും സജ്ജീകരിച്ചെടുക്കുക എന്നത് തന്നെയായിരുന്നു .

അങ്ങനെ, സത്യസന്ധനായ ആ മനുഷ്യന്‍ ആവിര്‍ഭവിച്ചു  കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജന ങ്ങള്‍,പക്ഷെ ,സമ്പന്നരെ കുറിച്ചും ദരിദ്രരെ കുറിച്ചുമല്ലാതെ  കൊള്ളയടിക്കുന്നതിനെ പറ്റിയും കൊള്ളയടിക്കപ്പെടുന്നതിനെ പറ്റിയും ഒന്നും മിണ്ടാതായത് . പക്ഷെ, അവരെല്ലാം അപ്പോഴും കള്ളന്മാര്‍ തന്നെയായിരുന്നു .

ആദിയിലുണ്ടായിരുന്ന ആ ഒരേ ഒരു സത്യസന്ധനായ മനുഷ്യന്‍ ഒരു ചെറിയ കാലത്തിനുള്ളില്‍ തന്നെ വിശപ്പിനാല്‍  മരിച്ചു .

    

2014, മേയ് 25, ഞായറാഴ്‌ച

ചിബോക്കിലെ അമ്മമാര്‍ .........

കഴിഞ്ഞ ദിവസം നാട്ടിലുള്ള എന്‍റെ അമ്മയെ വിളിച്ചപ്പോള്‍ , അമ്മ പെട്ടെന്ന്, ഇത്തിരി സങ്കടത്തി ലായി........''എന്നാ വര്ണ് ? എനിക്ക് ങ്ങളെ കാണാഞ്ഞിട്ട്‌ വയ്യ ''. ഞാന്‍ അമ്മയെ സമാധാനിപ്പിച്ചു , അടുത്ത് തന്നെ വരാം എന്ന് ഉറപ്പു കൊടുത്തു .ഏകദേശം ഒന്നര വര്‍ഷമായി ഞാന്‍ അമ്മയെ , വീ ട്ടുകാരെ ,നാടിനെ ഒക്കെ വിട്ടു പോന്നിട്ട് .അടുത്ത് തന്നെ നാട്ടിലെത്തുമെന്ന് വിശ്വസിക്കുന്നു.ഇവി ടെ കെട്ട്യോനും കുട്ടിയുമൊത്താണ്  താമസം . അതൊന്നും അമ്മയ്ക്ക് തണുപ്പേകില്ല. .......... ഇടയ്ക്കെല്ലാം കണ്‍നിറയെ കാണണം .അതാണ് അമ്മയുടെ പക്ഷം .
ഞാനും ആ പക്ഷത്താണ്.......എനിക്കും ഇടയ്ക്കെല്ലാം അമ്മയെ കാണണമെന്ന് തോന്നാറുമുണ്ട്


''എന്ന് വരും? '' എന്ന ചോദ്യത്തിനു ഉറപ്പുള്ള ഒരു തിയ്യതി കൊടുക്കാന്‍ എനിക്കായില്ല . ആ ചോദ്യത്തില്‍ പിടിച്ചു കുറച്ചു നേരമിരുന്നപ്പോള്‍, ചോദ്യചിന്ഹത്തിന്റെ ഒരറ്റത്ത് ചിബോക്കിലെ
അമ്മമാര്‍ വന്നു നില്‍ക്കുന്നത് പോലെ എനിക്ക് തോന്നി.........മറ്റേ അറ്റത്ത്‌ എവിടെയെന്നോ , വരുമെന്നോ അറിയാത്ത ഇരുനൂറില്‍പ്പരം  പെണ്‍കുട്ടികളും ......... 

ചിബോക്കുകാര്‍ കൃഷിക്കാരാണ് , പക്ഷെ ഇപ്പോള്‍ അവരെ അലട്ടുന്നത് വിശപ്പാണ് . ഉള്ള് കത്തി ക്കുന്ന വിശപ്പ്‌ . എന്നാലിപ്പോള്‍ അവര്‍ക്കൊന്നും  കൃഷിപ്പണിക്കായി പാടത്തിറങ്ങാന്‍ വയ്യെന്ന്, കുടിലിലെ തങ്ങളുടെ  കതിരെല്ലാം കൊത്തി ക്കൊണ്ടു പോയ സങ്കടത്തില്‍ ഒരു ഗ്രാമത്തിലെ അനവധി വീടുകളില്‍ , വീട്ടുകാര്‍ വാതിലടച്ചിരുന്നു തേങ്ങിക്കരയുന്നു........വാതില്‍ തുറന്നു പുറത്തേ ക്കു നോക്കിയാല്‍, പുറത്തു മുഴുവന്‍ അവരുടെ  പെണ്മക്കളുടെയും കൂട്ടുകാരികളുടെയും മുഖങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്നതായി തോന്നും.ആരോട് ചോദിച്ചാല്‍ അവരെവിടെ എന്നെങ്കിലും അറിയും,
എന്നറിയാത്തതിനാല്‍ വെളിച്ചത്തിന് നേരെ വാതിലടക്കും......ഇരുട്ടാണ്‌ ചിലപ്പോഴെങ്കിലും നല്ലതെന്നും തോന്നും.
ആ അമ്മമാര്‍ക്കിപ്പോള്‍ മറ്റൊരു കണ്ണിലേക്കും നോക്കാന്‍ വയ്യ...........നോക്കിയാല്‍ ആ കണ്ണുക ളില്‍ നിന്ന് പുറത്തേയ്ക്ക് ചാടാന്‍ വെമ്പി നില്‍ക്കുന്ന കുറെ പെണ്‍കുട്ടികളുടെ മുഖങ്ങള്‍ അവര്‍ക്ക്
നേരെ കൈ ഉയര്‍ത്തുന്നതായി അവര്‍ക്ക് തോന്നും.........ഇനി കാണാന്‍ വയ്യെന്ന് അവര്‍ , സ്വയം കണ്ണുകള്‍ ഇറുക്കിയടക്കും.
എന്നാലും, എല്ലാ പുലര്‍ച്ചകളിലും അവര്‍ പ്രതീക്ഷയാല്‍  പായ വിട്ടെണീക്കാറുണ്ട് .......''ഇന്ന് സന്ധ്യക്ക് മുന്‍പെങ്കിലും........'' എന്ന് പ്രാര്‍ത്ഥിക്കാറുമുണ്ട് .
അതിനിടയില്‍ ഹൃദയം നുറുങ്ങി ചിലര്‍ മണ്ണിലേക്ക് തിരിച്ചു പോകുന്നുമുണ്ട് . 
ജീവനോടെയില്ലെങ്കില്‍ അവരുടെ മൃതദേഹങ്ങളെങ്കിലും  ഞങ്ങള്‍ക്കൊന്നു കാട്ടിത്തരൂ ....... അതുമായി ഞങ്ങളൊന്നു പൊരുത്തപ്പെടട്ടെ എന്ന് നിലവിളിക്കുന്ന രക്ഷിതാക്കളുമുണ്ട്.
പരീക്ഷയെഴുതാനിരുന്ന മക്കളെ  സംരക്ഷിക്കാത്ത ഭരണകൂടത്തിനു എന്ത് ഉത്തരവാദിത്വമുണ്ടെ ന്നു ചിലര്‍ രോഷം കൊള്ളുന്നു........ഒന്നും രണ്ടുമല്ല ,ഇരുനൂറില്‍പ്പരം  പെണ്‍കുട്ടികളെയാണ് തോക്ക് കാട്ടി ,പിടിച്ചു കൊണ്ട് പോയത് .

പിന്നീടുണ്ടായതെല്ലാം അവരെ സംബന്ധിച്ച് കേട്ടുകേള്‍വികള്‍ മാത്രമായിരുന്നു........
വില്‍ക്കുമെന്ന് , ആരെല്ലാമോ കണ്ടെന്നു , മതം മാറ്റിയെന്നു, അങ്ങനെ അനവധി വാര്‍ത്തകള്‍......
അവരെ വിഴുങ്ങുന്ന യാഥാര്‍ഥ്യം മറ്റ് പലതുമായിരുന്നു..........

അത്,  അവരുടെ മക്കളുടെ കാല്പെരുമാറ്റത്തിനായി വീടും നാടുമെല്ലാം അതിരറ്റു മോഹിക്കുന്നു ണ്ട് എന്നതാണ് ........
രക്ഷിതാക്കള്‍,  ആ പെണ്‍കുട്ടികളുടെ ഒച്ചയനക്കത്തിനായി മാത്രം ചെവി കൂര്‍പ്പിച്ചിരിക്കുന്നുണ്ട്
എന്നതാണ്..........
ഇളയവര്‍ , നിഴല്‍ വീഴുന്ന വഴിയിലേയ്ക്കു നോക്കി നോക്കി ,നനഞ്ഞ കണ്ണുമായി  പതിയെ വീടണയുന്നു എന്നതാണ് ......... 
എങ്ങനെയോ രക്ഷപ്പെട്ട കൂട്ടുകാരികള്‍, അവരെ ഒന്ന് കണ്‍ നിറയെ കണ്ടാല്‍ മതിയെന്ന് പറഞ്ഞു ഉറക്കമിളച്ചു കാത്തിരുപ്പുണ്ട് എന്നതാണ്.........
ഒന്നമര്‍ത്തിപ്പിടിക്കാന്‍ ആ അമ്മമാരുടെ കൈകളിപ്പോഴും തരിച്ചു കിടപ്പുണ്ട് എന്നതാണ്........
ഒറ്റ രാത്രിയിലെ കാറ്റിനാല്‍ കൊമ്പടര്‍ന്നു വീണു, കണ്ണീര്‍ പൊഴിക്കുന്ന  ആ മരം, ഒരമ്മയെ പേറ്റു
നോവിന്റെ നിറവുകളിലേയ്ക്ക് കൊണ്ട് പോകുന്നുണ്ട് എന്നതാണ് ......
അടരാത്ത മറ്റൊരു ചില്ലമേല്‍ ഊഞ്ഞാല് കെട്ടി തന്‍റെ നേരെ കുതിച്ചു കൊണ്ടേയിരിക്കുന്ന ഒരു പെണ്‍ കുഞ്ഞിനെ എല്ലാ രാത്രികളിലും കിനാവ് കാണാറുണ്ട്  എന്നതാണ് ......
എല്ലാവരുമൊരുമിച്ചു തെരുവിലിറങ്ങി സമരം ചെയ്യാറുണ്ട് എന്നതാണ്.........
ലോകം കേള്‍ക്കുമാറു , കാടു കിടുങ്ങുമാറ് കരയാറുണ്ട് എന്നതാണ്.........
ഒന്നുമില്ലാത്ത , ഒരു പകല്‍ കൂടി കെട്ടടങ്ങുകയാണ്  എന്ന് ബോധ്യമായാല്‍ ,പാടത്തെയ്ക്കിറങ്ങി
ഇരുട്ട് വീഴുന്നതറിയാതെ , അപ്പോഴും പുല്ല് ചവച്ചു കൊണ്ടിരിക്കുന്ന പശുവിനെ തലോടി നേരം പോകുന്നതറിയാതെ നില്‍ക്കാറുണ്ട് എന്നതാണ്........
മുട്ടിയുരുമ്മാന്‍ വന്ന പൈക്കിടാവ് , അവരില്‍ ഓര്‍മ്മകള്‍ പെയ്യിക്കുമ്പോള്‍ '' നാളെയുമുണ്ടല്ലോ,
വേറെയുമുണ്ടല്ലോ '' എന്ന തിരിച്ചറിവിലേയ്ക്ക് അവര്‍ കരുത്തോടെ , കനത്ത കാല്‍ വെപ്പുക ളാല്‍, തിരിച്ചു നടന്നു കയറാറുണ്ട് എന്നതുമാണ്‌............................
....................................................................................................................................................................................................... 
 ...............................................................  ഞാന്‍ വേഗം അമ്മയോട് വിളിച്ചു പറയാന്‍ ഉറപ്പുള്ള ഒരു തീയതിക്കായി  കലണ്ടറില്‍ പരതാന്‍ തുടങ്ങി.   

2014, മേയ് 19, തിങ്കളാഴ്‌ച

ഒരു ജപ്പാന്‍ നാടോടി കഥ.....







  ആയിരം കണ്ണാടികളുള്ള ഒരു വീട്

                 ഗ്രാമത്തിലെ ആയിരം കണ്ണാടികളുള്ള വീട് അതീവ സന്തോഷവാനായ , ഒരു നായക്കുട്ടി  സന്ദര്‍ശിച്ചു. ഉന്മേഷത്തോടെ പടികള്‍ ഓടിക്കയറി അവന്‍ വാതില്‍ക്കലെത്തി.കാഴ്ച കണ്ട് അവ ന്‍റെ ചെവികള്‍ എഴുന്നേറ്റു നിന്നു , അവന്‍ വേഗത്തില്‍ വാലാട്ടി കൊണ്ടിരുന്നു......

അവന്‍ നോക്കുമ്പോള്‍ അവനെപ്പോലുള്ള ആയിരം നായക്കുട്ടികള്‍ വാലാട്ടി, ചെവി കൂര്‍പ്പിച്ചു, സന്തോഷത്തോടെ നില്‍ക്കുന്നു.
അവനാ കണ്ണാടികളെ നോക്കി നന്നായൊന്നു പുഞ്ചിരിച്ചപ്പോള്‍ ആയിരം സൌഹാര്‍ദ്ദ പുഞ്ചിരി കള്‍ അവനു തിരിച്ചു കിട്ടി.
ആ വീട്ടില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ അവന്‍ വിചാരിച്ചു, '' ഇത് അത്ഭുതമുള്ള ഒരു വീടും, സ്ഥല വുമാണല്ലോ ...........ഞാനിവിടെ ഇടയ്ക്കിടയ്ക്ക് വരും, തീര്‍ച്ച. ''

എപ്പോഴും മൂടിക്കെട്ടി നടക്കുന്ന ,സന്തോഷവാനല്ലാത്ത,ഒരു നായയും ആയിരം കണ്ണാടികളുള്ള ഈ വീട് സന്ദര്‍ശിച്ചു .
അവന്‍ തല താഴ്ത്തി, പതുക്കെ പടികള്‍ കയറി........
താഴേയ്ക്ക് തൂക്കിയിട്ട തലയുമായി വാതിലിലേയ്ക്ക് നോക്കി.......
ചങ്ങാത്ത ഭാവമില്ലാതെ , തുറിച്ച , മുഷിപ്പന്‍ നോട്ടവുമായി ആയിരം നായക്കുട്ടികള്‍.
കലി കയറി ,പെട്ടെന്ന് അവനൊന്നു മുരണ്ടു.
ആയിരം മുരളുന്ന നായകളെ അപ്പോളവന്‍ കണ്ടു.
തിരിച്ചു നടക്കുമ്പോള്‍ ''ഇത് ഒരു ഭീകര സ്ഥലമാണ്‌ .ഞാനൊരിക്കലുമിനി ഇവിടെയ്ക്ക് വരില്ല ''
എന്നവന്‍ ചിന്തിച്ചു.

ഒരു കണക്കിന് ലോകത്ത് കാണുന്ന മുഖങ്ങളെല്ലാം കണ്ണാടികള്‍ കൂടിയാണ് . നിങ്ങളെ പ്രതിഫ ലിപ്പിക്കുന്ന ആയിരമായിരം കണ്ണാടികള്‍.......

നാളെ പുലര്‍ച്ചയ്ക്ക് നിങ്ങളീ ആയിരം കണ്ണാടികളിലൂടെ നോക്കുമ്പോള്‍ എന്തെല്ലാമാണവിടെ
കാണുന്നത് ?
മഞ്ഞിന്‍ കണമുള്ള പൂക്കള്‍.......
തേന്‍ നിറയും പുഞ്ചിരികള്‍......
അടങ്ങിയിരിക്കാനറിയാത്ത ജീവന്‍റെ ഉന്മേഷത്തുടിപ്പുകള്‍ ...........


   

2014, മേയ് 11, ഞായറാഴ്‌ച

കയ്പ്പിലകളിലൂടെ ഉപ്പു രുചികളും ,വഴികളും അറിഞ്ഞത് ... .........

 





   തലേന്ന് ഓഫീസ് വിട്ടു വന്നപ്പോള്‍ തന്നെ അവനു നല്ല പണിയുണ്ടായിരുന്നു . ഒന്നിനും ഒരു രുചി തോന്നുന്നുമില്ല . കുറച്ചു ചോറെടുത്ത് കഴിച്ചുവെന്നു വരുത്തിത്തീര്‍ത്തു. വ്യാഴാഴ്ചയായതി നാല്‍ കുറെ നേരമിരുന്നു, പനിച്ച്  സിനിമ കണ്ടു. വെള്ളിയാഴ്ച അവധിയാണ് . കാലത്ത് തിരക്ക്
പിടിച്ചു എണീക്കേണ്ട.

      കഴിഞ്ഞ ഒന്നര വര്‍ഷമായി , ഒമാനിലെ അല്‍-ഖൂദ് സൂക്കിലാണ് അവന്‍റെ  താമസം. നല്ല ഒന്നാന്തരം അങ്ങാടി,  മലയാളം മണക്കുന്ന തെരുവ്.   അയല്പ്പക്കമായി ഒരു തമിഴ് കുടുംബം, ഹൈദരാബാദ് കുടുംബം..........അങ്ങനെ തെക്കെ ഇന്ത്യയുടെ ഒരു ചെറിയ പതിപ്പിലെ ഒരു ഫ്ലാറ്റ് . സൂക്കായതിനാല്‍ അവരുടെ മുന്നിലുള്ള റോഡിലൂടെ  വളരെ പതു ക്കെ മാത്രമേ വാഹനങ്ങള്‍ കടന്നു പോകൂ . പാത മുറിച്ചു നടക്കുന്നവരെ ബഹുമാനിച്ചു, സാവധാനത്തില്‍  കടന്നു പോകുന്ന വണ്ടികള്‍ , തുടക്കത്തില്‍ അവളെ അതിശയിപ്പിച്ചിട്ടുണ്ട് . ഒരുപാട് തിരക്കുകളുണ്ടെങ്കിലും  തിടുക്കപ്പെടാതെ കടന്നു പോകുന്ന വഴികളും, വഴിപോക്കരും. സൂക്കിന്റെ മാത്രം അടയാളമാണ് ഈ ആലസ്യം. സൂക്കിലെ ജീവിതത്തിനും ആളുകള്‍ക്കുമെല്ലാം ഇത്തരത്തില്‍ ദിനങ്ങളും കാലങ്ങളുമൊക്കെ പതുക്കെ നുകരുന്നതിന്റെ ഒരു ഭാവമാണെന്നു അവള്‍ക്കു തോന്നിയിട്ടുണ്ട് . സൂക്കിനു പുറത്ത് വാഹനങ്ങളും മനുഷ്യരുമെല്ലാം ഇതിന്റെ നാലിരട്ടി വേഗതയിലാണ് കാലത്തെ കവച്ചു വെച്ചു കടന്നു പോകുന്നതെന്നും   അവള്‍ക്കു തോന്നി .
     
       വെള്ളിയാഴ്ച്ച രാവിലെ പനി പ്രമാണിച്ച് കഞ്ഞി കുടിക്കുന്നതിനിടയിലാണ് അവളതു ശ്രദ്ധി ച്ചത് ........ അവന്‍റെ പുറത്ത് നാലഞ്ചു പൊള്ളകള്‍. ചുമന്നു, തുടുത്തത്......ഒന്നുകൂടി വിശദമായി നോക്കി , ദീനം സ്ഥിരീകരിച്ചു .......ചിക്കന്‍ പോക്സ്. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങള്‍. നല്ല തണുപ്പില്‍
നിന്ന് കുത്തനെ കൂടുന്ന ചൂടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കാലം കാണുന്നവരിലെല്ലാം വിതറുന്നത് . ഏതായാലും പണി കിട്ടി .

      കഴിഞ്ഞ മൂന്നു മാസമായി അവനു ജോലിയേയുള്ളൂ , കൂലിയില്ല . അവള്‍ക്കു ജോലിയുമില്ല, കൂലിയുമില്ല . അക്കൌണ്ടും, അടുക്കളയുമൊക്കെ കാലിയായി കിടപ്പാണ് . മേലാസകലം ഇങ്ങ നെ  കായ്കള്‍ വന്നു പഴുത്താല്‍,നല്ലോണം കായ്‌-കനികള്‍ ഭക്ഷിക്കണം എന്നാണ്.അടുത്ത വീ
ട്ടിലെ ചേച്ചിയില്‍ നിന്ന് പണം കടം വാങ്ങി അവള്‍ പുറത്തിറങ്ങി , നല്ലോണം വെള്ളമുള്ള  ഇളനീരും തണ്ണിമത്തനുമെല്ലാം വാങ്ങി വന്നു. ആദ്യത്തെ രണ്ടു ദിവസത്തിനകം ശരീരം നൂറു മേനി
വിളഞ്ഞ പാടം പോലെ കിടപ്പായി. അടി തൊട്ട് മുടി വരെ ചുവന്നു ,പഴുത്ത കായ്‌കള്‍ . മൂന്നാം നാള്‍ തൊട്ടു ദീനത്തിന്റെ ഭാവം മാറി. കണ്ണ് ചുട്ടു പൊള്ളുന്ന അടുപ്പു കണക്കെയായി . തല വെട്ടിപ്പൊളിച്ചു മാറ്റുമ്പോലെയുള്ള വേദനയാല്‍ അവന്‍ കിടന്നു ഞരങ്ങി. മേല് മുഴുവന്‍ വന്ന കായ്കളുടെ വേര് ചെന്നെത്തുന്നിടം വരെയുള്ള കാണാ മുറിവുകളാല്‍, എല്ല് നുറുങ്ങി അവന്‍  പുളഞ്ഞു.വെള്ളമിറക്കു മ്പോള്‍ തൊണ്ടയിലെ കുരുക്കള്‍ കലമ്പല്‍ കൂട്ടിയത് കാരണം വെള്ളമിറക്കാന്‍ പറ്റാതായി .രാത്രി യില്‍ പനിച്ചും, ഉറക്കമില്ലാതെയും പിച്ചും പേയും  പറയാന്‍ തുടങ്ങി . അവള്‍ പേടിച്ചു മേലെ ആകാശവും താഴെ ഭൂമിയുമുണ്ടെന്ന വിശ്വാസത്തിലിരിപ്പായി . പുലര്‍ച്ചെ എണീറ്റ്‌ പോയി കണ്ട ഹോമിയോ ഡോക്ടര്‍ വേദനയുണ്ടാവും എന്ന ഉറപ്പിച്ചു പറഞ്ഞപ്പോള്‍ സൂര്യന്‍ അവളെ നോക്കി ച്ചിരിക്കും പോലെ അവള്‍ക്ക് തോന്നി.

 ചിക്കന്‍ -പോക്സ് എന്നറിഞ്ഞപ്പോള്‍ തന്നെ തമിഴ് കുടുംബം ആര്യവേപ്പിലകള്‍ കുറെ കൊണ്ട് വന്നു
കൊടുത്തു . അവന്‍റെ ഒന്ന് രണ്ടു സുഹൃത്തുക്കള്‍ വിളിച്ചു എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദി ച്ചു. അവളത് സ്നേഹപൂര്‍വ്വം നിരസിച്ച് കരുതല്‍ ധനമായി എടുത്തു വെച്ചു . വഴിയില്‍ ആവശ്യമുണ്ടാ കും, മുന്നില്‍ പൊള്ളിക്കുന്ന മണലുള്ള ഒരു നാട്ടില്‍ പ്രത്യേകിച്ചും. ഇവിടെ ആരും കാണാനൊന്നും വരില്ല , വന്നു അസുഖം പകര്‍ന്നാല്‍ നഷ്ടമാകുന്നത് അനവധി ജോലി ദിവസ ങ്ങള്‍ , റിയാലുകള്‍ , വീട്ടിലെല്ലാവര്‍ക്കും വന്നാലുണ്ടാവുന്ന പുകിലുകള്‍ ,  വീട് ഒന്ന് രണ്ടു മാസം തല കുത്തനെ നില്‍ക്കുന്നത് അതൊന്നും ആര്‍ക്കും അത്ര ഇഷ്ടമല്ലാത്തതിനാല്‍ രോഗിയെ സന്ദര്‍ശിക്കുക , തൊട്ടു തടവുക ഇത്യാദി നാടകം കളിയൊന്നും പതിവില്ല .

  അങ്ങനെ ആര്യവേപ്പിലകള്‍ തീര്‍ന്നപ്പോള്‍ അവള്‍  കയ്പ്പിലകള്‍ തേടിയിറങ്ങി. ഈ തെരുവില്‍  ധാരാളം വേപ്പ് മരങ്ങളുണ്ട്.കയ്പ്പിലകള്‍ മുറ്റി വളരുന്നവ . അടുത്തുള്ള ഒരു വേപ്പ് മരത്തിന്റെ ചോ ട്ടിലെത്തി അവള്‍ രണ്ടു മൂന്നു തണ്ടുകള്‍ പൊട്ടിച്ചു . അത് മതിയാവില്ല,കിടത്തവും കുളിയുമെല്ലാം
ഈ ഇലകളിലാണ്‌ . കയ്പ്പിലകളില്‍ അഭയം. മുകളിലെ ഇലകളും ,കൊമ്പുകളും, ചില്ലകളുമെ ല്ലാം  അവളെ കൊതിപ്പിച്ചു നിന്നു . ആരെങ്കിലും ആ  വഴി ഇപ്പൊ വരുമെന്നു കരുതി അവളവിടെ ത്തന്നെ നിന്നു.
 
 വന്നത് ഒരു പാകിസ്ഥാനിയാണ്. മരം പോലൊരുത്തന്‍. ദൂരെ നിന്നേ കണ്ടു.അയാളുടെ കൈ യില്‍ തൂങ്ങിയാടി വാ തോരാതെ പറഞ്ഞും ചിരിച്ചും ഒരു പെണ്‍കിടാവുമുണ്ട് .മുകളില്‍ പകലോന്‍
പകലിനെ ആവോളം പൊള്ളിച്ച് ചുവന്നു തുടുത്തു പടിഞ്ഞാട്ടെത്തിയിരിക്കുന്നു . പരിചയക്കാരാ രെങ്കിലും വരും എന്ന് വെച്ച് കാത്ത് നില്‍ക്കാവുന്ന നാട്ടുവഴിയല്ല ഇത് . ഉള്ള ഭാഷ വെച്ച് മനുഷ്യ രോട് മിണ്ടുകയും പറയുകയും ചെയ്യേണ്ട ഭൂമിയിലെ ഒരിടം, ഒരുള്‍ വഴി.

    അന്യ ഭാഷ നന്നേ കുറവാണവള്‍ക്ക് , എന്നാലും അയാള്‍ അടുത്ത് വന്നപ്പോള്‍ എന്തും വരട്ടെ എന്ന് കരുതി,  ആകാശം നോക്കി അവള്‍ ചോദിച്ചു ;
''പതി കൊ ചിക്കന്‍ -പോക്സ് ഹെ.ഇസ് നീം കാ കുച്ച് പത്തല്‍ ''......... എന്നും പറഞ്ഞ് അവള്‍ മുക ളിലേക്ക് നോക്കി. അവളുടെ തൊണ്ടക്കുഴിയിലൂടെ വെള്ളമിറങ്ങി. ആ പാകിസ്ഥാനിയുടെ മുഖത്തും അസ്തമന സൂര്യന്‍ ചുവപ്പ് ഉരുക്കിയൊഴിച്ചു കൊണ്ടിരുന്നു. പൊള്ളുമെന്ന് തോന്നി ,അവള്‍ക്ക്. പകല്  മുഴുവന്‍ പണിയെടുത്തെന്ന ഭാവമല്ലാതെ മറ്റൊന്നും പുറത്ത് കാണിക്കാത്ത , മറ്റെല്ലാം ഉള്ളിലൊളിപ്പിക്കുന്ന അനേക മുഖങ്ങളിലൊന്ന്. അയാളൊന്ന് കൂടി തറപ്പിച്ചു നോക്കി , വഴിയിലുടക്കി നിന്നപ്പോള്‍ , അവളുടെ തൊണ്ടയിലെ വെള്ളം വറ്റി . തെരുവിലേക്ക് കൂടി ചേരുന്ന ആ ഉള്‍ വഴിയില്‍ ,അവളും അവളുടെ തൊട്ടു മുന്നിലായി എന്തിനും പോന്ന ഒരു പാകിസ്ഥാനിയും , കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയും . ആ നിമിഷത്തില്‍ ,ആ വഴിയില്‍ മറ്റാരുമില്ല . ഒന്നായും പിന്നീട് പിരിഞ്ഞ് , അതിര്‍ത്തി പങ്കിട്ടും തമ്മില്‍ തല്ലുന്ന രണ്ടു രാജ്യങ്ങളുടെ ഭൂപടവും കമ്പി വേലിയും വെ
ടി വെപ്പുമെല്ലാം  അവളുടെ കാലിലൂടെ മുകളിലേക്ക് കയറാന്‍ തുടങ്ങി .അതിര്‍ത്തി കാക്കുന്ന ഇരുമ്പ് കമ്പികളില്‍ പെട്ടെന്ന് ചെന്ന് കുടുങ്ങിയ പോലെ അവളുടെ കണ്ണ് നിറഞ്ഞ് കവിയാന്‍
തുടങ്ങി . പാട്പെട്ട് രണ്ടു വാക്കുകളെ കൂടി പുറത്തേക്ക് ഉന്തി വിട്ടു ;
''സച്ച്  ഹെ ,മേം സച്ച് ബോല്‍താ ഹെ ''.അവള്‍ മരത്തിനെയും മാനത്തെയും നോക്കി അയാളോട് കേണു , കെഞ്ചി.
     
       ചുവന്ന സൂര്യന് താഴെ അയാളലിയുന്നത് അവളറിഞ്ഞു . തൂങ്ങിയാടുന്ന പെണ്‍കുട്ടിയെ വിട്ട് അയാള്‍ മരത്തിനടുത്ത് വന്ന്, ചില്ലകള്‍ പൊട്ടിക്കാന്‍ തുടങ്ങി. ആ പാകിസ്താനി  പെണ്‍കുട്ടി
അവളെ നോക്കി ചിരിച്ചു കൊണ്ട് നിന്നു . അവളിലെ ഭാഷയും, രാജ്യവും,  മതവുമെല്ലാം അതിനു
മുന്നില്‍ തല താഴ്ത്തി നിന്നു.

''മതി'' യെന്ന വാക്കിന് ഹിന്ദി പരതുമ്പോഴേക്കും അയാളൊരു ചെറിയ വേപ്പ് മരമായിക്കഴിഞ്ഞി രുന്നു.
കയ്പ്പിലകളാല്‍ ആശ്വാസം നിറയ്ക്കുന്ന വേപ്പ് മരം.
ഇലകളും ചില്ലകളും എന്നിലേയ്ക്ക് ചൊരിഞ്ഞു , ''ഓര്‍ ചാഹിയെ ''? എന്നയാള്‍. വേണ്ട, ഇത്
ധാരാളമാണ് .അവള്‍ക്കും , വരാനിരിക്കുന്ന അവളുടെ തലമുറകള്‍ക്കും.
  ''ഭൈയ്യാ .......ബസ് . ബഹുത് ശുക്രിയാ ....''അവള്‍ക്കത് അവസാനിപ്പിക്കാനായില്ല .അവള്‍ ശുക്രിയാ , ശുക്രിയാ എന്ന് പിറുപിറുത്തു കൊണ്ടേയിരുന്നു .
ഒന്നും മിണ്ടാതെ അയാളാ പെണ്‍കുട്ടിയെയും പിടിച്ചു നടന്നകന്നു പോയി.
പെണ്‍കുട്ടി പിന്‍ തിരിഞ്ഞ് അവളെ  നോക്കി ചിരിക്കുന്നുണ്ടായിരുന്നു .
അപരിചിത മുഖങ്ങള്‍ മാത്രം നിറയുന്നൊരു തെരുവില്‍ ഒരു ബാപ്പയും മകളും അവളെ  കീഴടക്കി
കടന്നു പോകയായിരുന്നു . ആ പെണ്‍കുട്ടിക്ക്  നേരെ അവള്‍  ഇലകള്‍ നിറഞ്ഞ കൈയുയര്‍ ത്തി സന്തോഷത്തില്‍  വീശി കാണിച്ചു.

      കടന്നു വരാനും ആശ്വസിപ്പിക്കാനും ആരുമില്ലാത്ത ഒരു തെരുവില്‍, അവള്‍ക്കു ഇലകളായി,  അവളിലേക്ക്‌ വന്ന  ആ ബാപ്പയോടും മകളോടും, അവള്‍ക്കു ,ജന്മ നാട്ടിലെ നടന്നു തേഞ്ഞ വഴിക ളില്‍ ,കാലങ്ങളായി  കാണുന്ന , സ്നേഹിക്കുന്നവരോടുള്ള ഒരടുപ്പം തോന്നി.ഒരു  തെരുവില്‍ വേര റ്റു  കിടക്കുകയാണെന്ന അവളുടെ വേദനയുടെ കൂര്‍ത്ത അറ്റത്തെ അയാളേതോ നന്മയാല്‍ കൂട്ടി ക്കൊരുത്ത പോലെ .അവള്‍ക്കാ തെരുവില്‍ നിന്ന് , കാലം അവളില്‍ അലിയിച്ചു ചേര്‍ത്ത ബന്ധ ങ്ങളില്‍ മനുഷ്യ നന്മ വെളിച്ചം വിതറുന്നത് കണ്ട് ഉറക്കെ കരയണമെന്നു തോന്നി.

       വീട്ടിലേക്കു തിരിച്ചു നടക്കുമ്പോഴും അവള്‍ വിതുമ്പുന്നുണ്ടായിരുന്നു . നിന്‍റെ ചുറ്റും മനുഷ്യരുള്ളി ടത്തോളം കാലം നീ നന്മ എവിടെയെങ്കിലും കണ്ടെത്തുക തന്നെ ചെയ്യുമെന്ന് വേപ്പ് മരം അവ ളോട്‌ പറയുന്ന പോലെ അവള്‍ക്കു തോന്നി . അപ്പോള്‍ തെരുവിലേക്ക് തുറക്കുന്ന ഒരു മലയാളി
വീട്ടില്‍ നിന്ന് തെരഞ്ഞെടുപ്പു വാര്‍ത്തകള്‍ ഒരു റിപ്പോര്‍ട്ടര്‍ ശ്വാസം വിടാതെ പറയുന്നുണ്ടായിരുന്നു ഇന്ത്യന്‍ തെരുവിലും, രാഷ്ട്രീയത്തിലുമെല്ലാം മതം അതിന്‍റെ അടയാളങ്ങളും , നിറങ്ങളും വാരി വിതറി, ആഘോഷത്തിലാറാടി , ജനങ്ങളെ ഓരോരോ തൊഴുത്തിലേക്കോടിച്ചു കയറ്റി , പരസ്പര  മകറ്റി ,കെട്ടിപ്പൂട്ടാനുള്ള തത്രപ്പാടിലാണെന്ന് ആ  വാര്‍ത്ത അടിവരയിട്ടു  പറയുന്നുണ്ടായിരുന്നു .

  തെരെഞ്ഞെടുപ്പില്ലാത്ത , പങ്കാളിത്തമില്ലാത്ത, വേര് പൊട്ടുന്നുവോ എന്ന് സംശയം മാത്രമുള്ള  ഒരു തെരുവിലൂടെ , വേപ്പിലകളുമായി നടക്കുമ്പോള്‍ പാകിസ്താനിലെ ഏതോ ഒരു ഗ്രാമത്തിലെ
ആ ബാപ്പയും മകളും അവള്‍ക്കു ജീവിതത്തിന്റെ ഉപ്പു വഴികളെ കാണിച്ചു കൊടുത്തു കഴിഞ്ഞിരുന്നു .
ജീവിതത്തിനു , മനുഷ്യരായി പിറന്നവരെല്ലാം നല്‍കേണ്ട ഉപ്പു രുചികളെ പറ്റി ഓര്‍ത്താണ് അവള്‍ മുകളിലേക്ക് കയറിയത്. ബന്ധുക്കള്‍ അകന്നു മാറി നടക്കുകയും ,സൗഹൃദങ്ങള്‍ ഫോണ്‍
തലപ്പിലെ ഒലിപ്പ് മാത്രമാവുകയും ചെയ്യുന്ന വഴികളില്‍ ഇതിലൊന്നിലും പെടാതെ വേരാഴ്ത്തി നിന്ന് നന്മ പൊഴിക്കുന്ന മരങ്ങളുടെയും ,മനുഷ്യരുടെയും ആ തെരുവ് അവള്‍ക്കന്ന് മതിയാവോളം   തണവു നല്‍കിയിരുന്നു . 

   

 
              
   

2014, മാർച്ച് 18, ചൊവ്വാഴ്ച

രണ്ടു കുഞ്ഞു കഥകള്‍ .......

 ഒരു സെന്‍ കഥ .പഴയത്........

രാജ കൊട്ടരത്തിലേയ്ക്ക് പ്രസിദ്ധനായ ഒരു ആത്മീയ ഗുരു കടന്നു വന്നു.അദ്ദേഹം പ്രവേശിച്ച പ്പോള്‍ തന്നെ കാവല്‍ക്കാര്‍ ഭവ്യതയോടെ രാജവിനടുത്തേയ്ക്ക് അദ്ദേഹത്തെ നയിച്ചു .
''എന്താണ് താങ്കള്‍ക്ക് വേണ്ടത്?'' സന്ദര്‍ശകനെ തിരിച്ചറിഞ്ഞ രാജാവ്‌ ,പെട്ടെന്ന് ചോദിച്ചു.
''ഈ സത്രത്തില്‍ കിടന്നുറങ്ങാന്‍ എനിക്കൊരിടം വേണം ''.....ഗുരു .
''പക്ഷെ ,ഇതൊരു സത്രമല്ല''. രാജാവ്‌ പറഞ്ഞു. ''എന്‍റെ കൊട്ടാരമാണ് ''.
''ഞാനൊന്നു ചോദിക്കട്ടെ .......താങ്കള്‍ക്ക് മുന്‍പ് ഈ കൊട്ടാരത്തിന്റെ അവകാശി ആരായിരുന്നു?''
ഗുരു ചോദിച്ചു.
''എന്‍റെ അച്ഛന്‍ . അദ്ദേഹം മരിച്ചു പോയി.''....രാജാവ്‌.
''അദ്ദേഹത്തിനും മുന്‍പ് ആര്‍ക്കായിരുന്നു ഇതിന്റെ അവകാശം ?''........ഗുരു .
''എന്‍റെ മുത്തശ്ശന്. അദ്ദേഹവും മരിച്ചു പോയി.''......രാജാവ്‌ .
''അപ്പോള്‍, ഇവിടം ആളുകള്‍ കുറച്ചു കാലം മാത്രം ജീവിക്കുകയും , ശേഷം കടന്നു പോവുകയും ചെയ്യുന്ന ഒരു സ്ഥലമാണല്ലേ.........എന്നിട്ടും , അങ്ങ് ഇതൊരു സത്രമല്ലെന്നാണോ പറഞ്ഞത് ?........ഗുരു.


ചങ്ങാതിച്ചന്തം .

മരമൂത്താപ്പ എന്നും കുഞ്ഞന്‍ ചെടിയെ കളിയാക്കും.
''നീയെത്ര ചെറുതാ......''
സഹികെട്ട് ഒരു ദിവസം കുഞ്ഞന്‍ ചൊടിച്ചു......
''അതിനെന്താ .......എനിക്ക് മേലെയുള്ള ആകാശം നിന്‍റെ ആകാശത്തേക്കാള്‍ വലുതാണല്ലോ .....''
മൂത്താപ്പ അപ്പഴാണ് തല പൊക്കി ഒന്ന് മുകളിലേക്കുനോക്കിയത് .പിന്നീട് തല താഴ്ത്തി കുഞ്ഞനെ
നോക്കി ......
കുഞ്ഞന്റെ വല്ല്യെ ആകാശം ..........പരന്നു പരന്നു.......തനിക്കു താഴെയും മേലെയുമായങ്ങനെ.......
ഹമ്പമ്പോ ..........''നീയത്ര കുഞ്ഞനല്ലല്ലോ......'' മരമൂത്താപ്പ മനസ്സിലോര്‍ത്തു .
തനിക്കു താഴെ മറ്റൊരു ജീവന് ആകാശത്തണലുള്ള കാര്യം വന്‍ മരത്തിന്റെ ചിന്തയിലേ ഇല്ലായിരുന്നു ,അത്രയും കാലം.

അതില്‍ പിന്നീടാണ്‌ , വഴിയരികില്‍ നിന്ന് കട്ടുറുമ്പും ജിറാഫും നേരങ്ങളോളം നിന്ന് കിസ്സ പറയുന്നതും , കട്ടുറുമ്പിന്റെ നേരമ്പോക്ക് കേട്ട് ജിറാഫ് ചിരിച്ചു മറിയുന്നത്തിലുമൊക്കെയുള്ള
ചങ്ങാതിച്ചന്തം  മൂത്താപ്പയ്ക്ക് പിടികിട്ടിത്തുടങ്ങിയത് . 




    2014, ഫെബ്രുവരി 5, ബുധനാഴ്‌ച

    വീണു പോയത്

    മഴക്കാലമാണ് .അമ്മമ്മ ബസ്സില്‍ കയറുമ്പോഴേ ,മഴയിത്തിരി കനത്തില്‍ ചാറുന്നുണ്ട്. ബസ്സില്‍ തിരക്കുണ്ട്‌ . അവര്‍ ഡ്രൈവറുടെ പിന്നിലായി , കുടയും പിടിച്ചു ഒതുങ്ങി നിന്നു . പിന്നെ തിരക്കില്‍ നീങ്ങി, നീങ്ങി, ബസ്സിന്റെ അരികിലെത്തി അവിടെ കമ്പിയും പിടിച്ചു നില്‍പ്പായി .
    ഇടയ്ക്ക് മഴ അവരുടെ  കണ്‍പീലികളെ നനയ്ക്കുന്നുണ്ട് .
    ചിരി തൂകി അവരത് മായ്ച്ചു കളയും.......
    കുട നനഞ്ഞിട്ടുണ്ട് .എന്നാലും അവരത് താഴെ വെച്ചില്ല.
    ബസ്സ്‌ നല്ല സ്പീഡിലായിരുന്നു.ഇടയ്ക്കൊരു വളവിലെത്തിയപ്പോള്‍ എല്ലാരും കൂടെ അമ്മമ്മടെ
    മേലേയ്ക്കു ഒന്ന് ചാരി.......അമ്മമ്മടെ കമ്പിയിലെ പിടുത്തവും ,കുടയിലെ പിടുത്തവും രണ്ടും  ഒന്നിച്ചു പോയി .
    കുട ദാ കെടക്കുന്നു , റോഡില്‍.
    "അയ്യോ , ന്‍റെ കൊടപോയല്ലോ ........ഒന്ന് നിര്‍ത്തണേ.......ന്‍റെ കൊട ''.അവര് ബസ്സില്‍ ബഹളം
    വെയ്ക്കാന്‍ തുടങ്ങി.
    ബസ്സ് നിന്നു. അവരിറങ്ങി .
    ''പുത്യേ തരാണ്. നല്ല വേലേംണ്ട് '' ഇതും പറഞ്ഞു മകള്‍ കുട കൊണ്ട് തരുമ്പോള്‍ ഇതും കൂടി കള ഞ്ഞാല്‍ ഇനീള്ള കാലം മഴേം  കൊണ്ട് നടക്കേണ്ടി വരും എന്നൊരു ഭീഷണിയുണ്ടായിരുന്നു. അല്ലെങ്കിലും പെണ്മക്കള്‍ ടീച്ചറായാല്‍ കഴിഞ്ഞു......ഭീഷണി ,പഠിപ്പിക്കല്‍ .....ഇതൊക്കെ തന്നെ
    നിത്യവും......നടക്കുന്നതിനിടയില്‍ അവരോര്‍ത്തു.
    അമ്മമ്മയ്ക്ക് മറവിയിത്തിരി കൂടുതലാണ് . വെച്ചതൊന്നും ഓര്‍മ്മയുണ്ടാവില്ല .
    വെച്ചാല്‍ വെച്ചതെല്ലാം അവിടെ തന്നെയിരിക്കും . തിരിച്ചെടുക്കാന്‍ മറക്കും.
    അത് കൊണ്ടാണ് കുട എവിടേം വെയ്ക്കാതെ ചേര്‍ത്ത് പിടിച്ചു നിന്നത് .
    അപ്പഴിതാ , വഴിയിലും വീണു.
    അവരെയിറക്കി ബസ്സ് , നിര്‍ത്തിയ ഒരു നിമിഷത്തിനെ തിരിച്ചു പിടിക്കാനുള്ള പാച്ചില്‍ തുടങ്ങി......
    കുടയ്ക്കും അവര്‍ക്കും തമ്മില്‍ കുറച്ചു ദൂരമുണ്ട്..........
    ഒരു കുടയല്ലേ എന്ന് കരുതി ഡ്രൈവര്‍ ഓടിച്ചു പോയ ദൂരം.......
    ഏതായാലും ദാ , കുട അവടെ തന്നെ കെടപ്പുണ്ട്. അവര്‍ കുട ലക്ഷ്യം വെച്ച് നടന്നു തുടങ്ങി. വേഗം
    നടക്കാനൊന്നും പറ്റ്ണില്ല്യ.......കാല്‍ മുട്ടിനൊക്കെ നല്ല വേദനണ്ട് .
    ന്നാലും അവര്‍ ആഞ്ഞു നടന്നു.
    അവരെ ,അരികിലേക്ക് തള്ളി ഒരു ഓട്ടോ , അതിവേഗതയില്‍  കടന്നു പോയി.
    ''ഈശ്വരാ ......ഈ കുട്ട്യോള്‍ക്ക് ഇത്തിരി പതുക്കെ പോയാലെന്താ ?''
    അവര്‍ ഓര്‍ക്കുന്നതിനിടയില്‍ അവരുടെ ഓര്‍മ്മയെ തടഞ്ഞ് കുറച്ചു ദൂരെയായി കുടയ്ക്കരികെ  ആ
    ഓട്ടോ നിന്നു .
    റോഡില്‍ ആരുമില്ലാതെ, ആരുടെതുമല്ലാതെ ഒരു കുട. മഴക്കാലം.
    ഓട്ടോയില്‍ നിന്ന് ഒരാളിറങ്ങി, കുടയെടുത്തു , വണ്ടിയില്‍ കയറി. ഒരു മുച്ചക്ര വണ്ടിയ്ക്കാവും വിധം  വേഗത്തില്‍ അതും പാഞ്ഞു പോയി.
    ഇതെല്ലാം  അമ്മമ്മ ഒരു കാലടി എടുത്തു വെയ്ക്കുന്നതിനിടയില്‍ കഴിഞ്ഞതാണ്......
    ''അയ്യോ ......അതെന്റെ കൊടയാ .......അതെടുക്കല്ലേ ........''
    ആരും കേട്ടില്ല ,തേഞ്ഞ്, തകര്‍ന്ന ,എത്ര ശക്തിയെടുത്തലും പൊങ്ങാത്ത അവരുടെ വാക്കുകളെ ....
    അപേക്ഷയെ.
    ചാറ്റല്‍ മഴ അവരില്‍ സാരല്ല്യാ ന്ന് പെയ്തു കൊണ്ടിരുന്നു.
    കാറ്റ് അവരുടെ വാക്കുകളെയും പെറുക്കി ആരിലെങ്കിലുമെത്താന്‍ തിടുക്കപ്പെട്ടു.
    റോഡിനിരുവശവും ഞാറ് നട്ട കണ്ടങ്ങള്‍ ഇളം  പച്ചപ്പായി അവര്‍ക്ക് ചുറ്റും കിടന്നു.
    ഒരു മരം, കുടയില്ലാത്തവര്‍ക്ക് ഒന്ന് കേറി നില്‍ക്കാനായി കുട വിരിച്ചു നില്‍പ്പുണ്ട്....
    പറ്റിയത്, ഒന്ന് പറഞ്ഞു തീര്‍ക്കാന്‍ പോലും ആരുമില്ല അവരുടെയടുത്ത്....
    അവരാ മരച്ചുവട്ടില്‍ ഇത്തിരി നേരം  പിറുപിറുത്ത് കൊണ്ട് നിന്നു. മരവും, അതിനു മേലെ ആകാശവും അവര്‍ക്കായി കുട നിവര്‍ത്തി നില്‍ക്കുന്നതായി  അവര്‍ക്കനുഭവപ്പെട്ടു.
    അവര്‍ക്കരികില്‍, ഒറ്റക്കല്ലില്‍ ,ഒരു തവള അവരെയും നോക്കിയിരിപ്പുണ്ട്‌ . അമ്മമ്മയ്ക്ക് ടീച്ചറ മ്മയെ , മകളെ ഓര്‍മ്മ വന്നു. എന്തു പറയും?
    ആ.......എന്തെങ്കിലുമൊക്കെ പറയാം.പ്രായവും മറവിയും കൂടി ഇഴ ചേര്‍ന്ന് കിടക്കുന്നതിനാല്‍ മറു
    പടി പറയല്‍ എളുപ്പമാണ് . അതു പോട്ടെ, പൊടി മോളെത്തുന്നതിനു മുന്‍പ് വീടെത്തണം .
    ''ബസ്സില്‍ന്ന് എറങ്ങണ്ടേര്ന്നില്ല്യ .മഴ കൊണ്ടത്‌ മിച്ചം . ഇനിപ്പോ ഇവടെ ബസ്സും നിര്‍ത്തില്ല്യ.''
    അവര്‍ തുമ്മാന്‍ തുടങ്ങി.പനി ഒറപ്പ് .
    ബസ്സ് കിട്ടാന്‍ ഇങ്ങട്ട് നടക്കണോ , അങ്ങട്ട് നടക്കണോ ന്ന് ആലോചിച്ച് കുറച്ചു നേരം അവരാ ആകാശച്ചോട്ടില്‍, ഒറ്റയ്ക്ക് മഴ കൊണ്ട് നിന്നു .
    കണ്ണെത്തും ദൂരത്തെങ്ങുമില്ല, ബസ്സ്‌ സ്റ്റോപ്പ്‌.
    അവര്‍ മെല്ലെ നടന്നു. ചാറ്റല്‍ മഴ അവരുടെ വേഷ്ടിയേയും ബ്ലൗസിനേയും, അടിപ്പാവാടയേയു മെല്ലാം നനച്ച്  കുതിര്‍ത്ത് അവരുടെ നടത്തത്തെ അസാധാരണമാം വിധം സാവധാനത്തിലാക്കി .   

     


         
     

    2014, ജനുവരി 29, ബുധനാഴ്‌ച

    മുടി കാണാത്തെരുവില്‍ ,മുല്ലപ്പൂ വില്‍ക്കുന്നവള്‍......


        നിങ്ങള്‍ ഒരു തെരുവില്‍ ഭീതിയാണ് വിതക്കുന്നതെങ്കില്‍ ,
        വിചാരിക്കുന്നതിലിരട്ടി വേഗത്തില്‍ നിങ്ങള്‍ക്ക്  ലക്ഷ്യത്തിലെത്താം .

    അതായിരുന്നു ആ അക്രമി സംഘത്തിന്റെ ആപ്തവാക്യം.അവര്‍ക്കും ആകാശാത്തിനും ചോട്ടിലിരു ന്നാണ് പൂവമ്മ ഇതൊന്നുമറിയാതെ മുല്ലപ്പൂ വിറ്റിരുന്നത്.

    അന്നും പൂവമ്മ ആ പെണ്‍കുട്ടിയ്ക്ക് മുല്ലപ്പൂ മുറിച്ചു കൊടുത്തു. ചിലര്‍ക്ക് പൂവ് മുറിച്ചു കൊടുക്കുമ്പോള്‍ അറിയാതെ തന്നെ  ഒരു സന്തോഷം ഉള്ളില്‍ കത്തിപ്പിടിക്കും . പൂവമ്മയുടെ കൈയില്‍ നിന്ന് സ്ഥി രം മുല്ലപ്പൂ വാങ്ങിക്കുന്നവരിലൊരാളാണീ പെണ്‍കുട്ടി. അവിടെ തന്നെ നിന്ന് അവളതു മുടിയില്‍ ചൂ ടും. പൂവമ്മ അവള്‍ പൂ ചൂടി സ്കൂള്‍ ഗെയ്റ്റും കടന്നു പോകുന്നതും നോക്കി കുറെ നേരം നില്‍ക്കും. അത്രയ്ക്ക് ചന്തമാണ് നീണ്ടു, ഇത്തിരി ചുരുണ്ട് കിടക്കുന്ന അവളുടെ മുടിയില്‍ മുല്ലപ്പൂ കിടക്കുന്നത്
    കാണാന്‍ . സ്കൂളിലെ മറ്റു കുട്ടികള്‍ക്കൊന്നും ഇത്രയ്ക്ക് മുടിയില്ല . അധികം പേരും മുടി മുറിച്ചവരാ ണ്. കുട്ടികളെ എല്ലാവരെയും പൂവമ്മയ്ക്ക് വലിയ ഇഷ്ടമാണ് . പൂ വാങ്ങിച്ചാലും ഇല്ലെങ്കിലും . കുട്ടി കളുടെ പ്രസരിപ്പ് കണ്ട് കണ്ടാണ്‌ തനിക്കിങ്ങനെ ജില്ജിലാന്നു ഓടി നടന്നു പണി ചെയ്യാന്‍ പറ്റുന്ന തെന്ന് പൂവമ്മ ചിലരോടൊക്കെ ഏറ്റു പറഞ്ഞിട്ടുമുണ്ട് .

     ഇവര്‍ പൂവമ്മ ........
    പട്ടണത്തിലെ ഒരു സ്കൂളിനടുത്ത് മുല്ലപ്പൂ വിറ്റു ജീവിക്കുന്നു. പെണ്‍കുട്ടികളോട് അതീവ  വാത്സല്യ മാണ് . ചിലപ്പോഴെല്ലാം അവര്‍ക്ക് കുറഞ്ഞ പൈസയ്ക്കും , ചിലര്‍ക്കെല്ലാം വെറുതെയും  മുല്ലപ്പൂ കൊടുക്കും . തമിഴ്നാട്ടിലാണ് ജനിച്ചത്. തട്ടിമുട്ടി മലയാളത്തിലെത്തിയെന്നു പൂവമ്മ പൊട്ടിച്ചിരി ക്കും  . തൊട്ടു മുന്നിലിരിക്കുന്ന മുല്ലപ്പൂവിനേക്കാള്‍ അഴകാണ് പൂവമ്മയുടെ ചിരിയ്ക്ക് .പൂവ് വിറ്റ് കഴിഞ്ഞാല്‍ അവര്‍ പട്ടണത്തിനോട് ചേര്‍ന്നുള്ള തന്‍റെ ഒറ്റ മുറിയിലെത്തും. ചങ്ങാതിയായ കടല ക്കാരനില്‍ നിന്ന് വാങ്ങിയ കടലപ്പൊതി അയല്‍പ്പക്കത്തെ കുട്ടികള്‍ക്ക് കൊടുക്കും . അവരുടെ  സന്തോഷത്തില്‍ നിറയും. മുറിയിലെത്തി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിക്കും . "ഇതെന്ത് കറി'' എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരു പേരും ഉണ്ടാക്കി പറയും. കല്യാണം കഴിഞ്ഞ താണോ എന്ന് എനിക്ക് തന്നെ നല്ലയോര്‍മ്മയില്ലെന്ന് ചിലപ്പോള്‍ ഓര്‍മ്മയില്‍ തപ്പി നോക്കിച്ചിരി ക്കും. ഒട്ടിയ വയറില്‍ തടവി ,''ഇതിനകത്ത് കിടന്നാരും ഇളം കാലാല്‍ ചവിട്ടിക്കുതിച്ചില്ലെന്നും '',''ആര്‍ക്കും മുലപ്പാല്‍ കൊടുത്തില്ലെന്നും'' കുട്ടികളില്ലെന്ന് ഉറപ്പിക്കും . എങ്കിലും ഏതെങ്കിലും വൈകുന്നേര ങ്ങളില്‍ വര്‍ത്തമാനം കാടു കയറി തമിഴകത്തെത്തി, ജനിച്ച മണ്ണിലും വേരുകളിലു മൊക്കെ ചെന്ന് കയറി, കുരുങ്ങിക്കിടന്നു പൂവമ്മയെ സങ്കടപ്പെടുത്താന്‍ തുടങ്ങിയാല്‍ പൂവമ്മ കടലക്കാരന്‍ ചങ്ങാ തിയെ ഫോണ്‍ വിളിക്കും. രാത്രി വളരെ വൈകി, അയാള്‍ കതകില്‍ മുട്ടുമ്പോള്‍ വാതില്‍പ്പൊളി തുറന്നു പൂവമ്മ ചിരി തൂകുന്ന നിലാവിനും  നക്ഷത്രങ്ങള്‍ക്കും  കീഴെ അയാളെ സ്വീകരിക്കും . ചങ്ങാ തി കരുതിയിരുന്ന സിഗരറ്റും മദ്യവും അവര്‍ പങ്കു വെച്ച് കഴിക്കും.പിറ്റേന്ന്, കാക്ക കരയും വരെ അവരിരുവരും കഥ പറഞ്ഞിരിക്കും.

    ഇങ്ങനെയൊക്കെയാണ് പൂവമ്മ .
    അന്നും പെണ്‍കുട്ടി പൂ ചൂടുന്നതും നോക്കി ഇത്തിരി നേരം പൂവമ്മ നിന്നു.
    ''ഇന്നെന്താ ഇത്ര നേരത്തെ? '' ന്ന്‍  പൂവമ്മ .
    ''ഒക്കെണ്ട് പൂവമ്മെ, ഞാന്‍ നാടകത്തിനു ചേര്‍ന്നിട്ടുണ്ട്.റിഹേഴ്സലുണ്ട് . നാളെ കഴിഞ്ഞാല്‍ കലോ ത്സവമാണ് . ഈ പൂവമ്മേടെ ഒരു മറവി ......''എന്ന് പറഞ്ഞു അവള്‍ പൂവമ്മയുടെ തലയിലൊന്നു തൊട്ട് , ചിരിച്ചു ,പോകാന്‍ തിടുക്കം കൂട്ടി.
    ''ഉം ...ഉം... നടക്കട്ടെ '' എന്ന് പൂവമ്മയുടെ മറുപടി നടത്തത്തിനിടയില്‍ അവള്‍ കേട്ടുവോ  ആവോ?
    നടന്നു പെണ്‍കുട്ടി സ്കൂളിനടുത്തെത്താറായപ്പോഴേക്കും കുറച്ചു ചെറുപ്പക്കാര്‍, രണ്ടു മൂന്നു സ്കൂട്ടറുക ളിലായി,വളരെ വേഗത്തില്‍ വന്നു, അവളെ പോകാനനുവദിക്കാതെ  തടഞ്ഞ്  നിര്‍ത്തുന്നത് പൂവമ്മ കണ്ടു. എന്തെല്ലാമോ ഉറക്കെ പറഞ്ഞു  അവര്‍ വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി..........
    പൂവമ്മയുടെ ഉള്ളില്‍ ഒരു കിരുകിരുപ്പ്‌ കയറാന്‍ തുടങ്ങി. സാരി ഒന്നെടുത്തു കുത്തി അവര്‍ അങ്ങോ ട്ടേക്ക് കുതിച്ചു .
    അപ്പോഴേയ്ക്കും കൈയ്യില്‍ കരുതിയിരുന്ന വലിയ ചൂരല്‍ കൊണ്ട് ആ അഞ്ചു പേര്‍ ചേര്‍ന്ന്
    പെണ്‍കുട്ടിയെ അടിയ്ക്കാന്‍ തുടങ്ങിയിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നതിനാല്‍ അടി യേറ്റും ആട്ടേറ്റും അവള്‍ വേച്ച് വീഴാന്‍ തുടങ്ങുകയായിരുന്നു . അതിലേക്കാണ് പൂവമ്മ ഓടിയണ ഞ്ഞത്, ചാടി വീണത്‌, അവളെ പൊതിഞ്ഞു നിന്നത്.......
    അപ്പോള്‍ അവര്‍ക്ക് മേലേക്ക് പയ്യെപ്പയ്യെ മഴ ചാറാന്‍ തുടങ്ങി. പൂവമ്മയുടെ കൈയ്യില്‍ നിന്ന്
    പെണ്‍കുട്ടിയെ അടര്‍ത്തിയെടുത്ത് ഒരുത്തന്‍ അവളുടെ നീണ്ടു കിടക്കുന്ന മുടി മുറിച്ചു.
    കൂടെയുള്ളവര്‍ ആക്രോശിച്ച് അവനു ഹരം പകര്‍ന്നു.....
    മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. മഴവെള്ളത്തില്‍ മുടിച്ചുരുളുകളും മുല്ലപ്പൂവും കെട്ടു പിണഞ്ഞ് കിട ന്നു. മഴയിലും ഇടിയിലും അകപ്പെട്ട രണ്ടു പേര്‍ പരസ്പരം താങ്ങാവാന്‍ , വീഴാതെ നില്ക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു .
    പൂവമ്മയുടെ നാഭിക്കേറ്റ തൊഴിയില്‍ അവരിരുവരും കൂടി മറിഞ്ഞു വീഴുന്നത് കണ്ടപ്പോള്‍ മാത്രമാ ണ്  ആ അക്രമി സംഘം കലിയൊഴിഞ്ഞു കളം വിട്ടത്.
    മഴ തോരാന്‍ തുടങ്ങി. ഭയന്ന് അകന്നു മാറി നിന്നിരുന്ന ആളുകള്‍ പതുക്കെ അടുത്ത് വരാന്‍ തുടങ്ങി.
    ബോധം അമ്പേ പോയിരുന്ന പെണ്‍കുട്ടിയെ വന്നവരെല്ലാം ചേര്‍ന്ന് ഹോസ്പിറ്റലില്‍ കൊണ്ട് പോയി. കണ്ടാലറിയുന്ന ചിലര്‍ക്കെതിരെ കേസെടുത്തു.....തെരുവില്‍ മാത്രം അലതല്ലുന്ന സമരങ്ങ
    ളുണ്ടായി. .......
    പെണ്‍കുട്ടി മുല്ലപ്പൂ ചൂടി തലമുടി വിടര്‍ത്തിയിടുന്നതും, പാട്ട് പാടി നടക്കുന്നതും, നാടകം കളിക്കുന്നതു മൊന്നും ഇഷ്ടപ്പെടാതിരുന്ന ഒരു സംഘം ആ പട്ടണത്തിലുണ്ടായിരുന്നത്രെ . അവരാദ്യം പെണ്‍ കുട്ടിയുടെ വീട്ടുകാരോട് ഇതെല്ലാം അവസാനിപ്പിക്കാന്‍ പറഞ്ഞു , ഭീഷണിപ്പെടുത്തി......അതിനു ശേഷമാണീ ചൂരല്‍ പ്രയോഗവും, മുടിവെട്ടും . പെണ്‍കുട്ടിയും വീട്ടുകാരും ഇതിനെയെല്ലാം അതേ
    നാണയത്തില്‍ തന്നെയെടുത്തു . മേല് വേദന പോയപ്പോള്‍ തന്നെ മുറിച്ച മുടിയിലിത്തിരി മുല്ലപ്പൂ
    ചൂടി അവള്‍ പഴയതിലും ഉത്സാഹത്തോടെ പള്ളിക്കൂടത്തിലെത്തി.
    ഈ സംഭവത്തോടെ പൂവമ്മ വലിയ വലിയ ചിന്തയിലകപ്പെട്ടു ,മനസ്സിന് മുറിവേറ്റു . രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് പോയി........
    മുടി കാണിക്കാതെ മൂടിക്കെട്ടി പോകുന്ന കുറെ രൂപങ്ങളും ആരും വാങ്ങാനില്ലാതെ വാടിക്കരിഞ്ഞു
    പോകുന്ന മുല്ലപ്പൂക്കളുമൊക്കെയായി പൂവമ്മയുടെ ചില്ല് മനസ്സില്‍ കോറലുകള്‍ വീഴ്ത്തിക്കൊണ്ടി രുന്നു.
    അനക്കമറ്റു , ഒറ്റ സ്ത്രീ പോലും കടന്നു വരാത്ത ഒരു തെരുവിലിരുന്നു മുല്ലപ്പൂ വില്‍പ്പന നടത്തുന്ന തും , വരുന്നവര്‍ പൂവിലേക്കൊന്നു നോക്കാതെ , വാങ്ങാതെ കടന്നു പോകുന്ന ദിനങ്ങള്‍ കിനാക്കളാ യി പൂവമ്മയെ വിതുമ്പിച്ചു, വീര്‍പ്പു മുട്ടിച്ചു .
    അതിനൊടുവില്‍ പൂവമ്മ ഒന്നും കഴിക്കാതെയായി .......കുടിയും കുളിയും മറന്നിരിപ്പായി.......
    കടലക്കാരന്‍ ചങ്ങാതിയെത്തി പൂവമ്മയെ ആശുപത്രിയിലാക്കി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എങ്ങ നെയോ  കേട്ടറിഞ്ഞ് പൂവമ്മയെ ആശുപത്രിയില്‍ ചെന്ന് കണ്ടു. അവര്‍ പിന്നീട് പൂവമ്മയുടെ കാര്യ
    ങ്ങളില്‍ ഇടപെടാന്‍ തുടങ്ങി .ദിവസങ്ങളും  മാസങ്ങളും .........അല്ല, കുറച്ചു കാലം പൂവമ്മ അങ്ങനെ
    ആശുപത്രിയില്‍ ചിലവഴിച്ചു.
    എത്രയെന്നു തിട്ടമില്ലാതെ......
    മനസ്സ് സമനിലയിലെത്താന്‍ , തെരുവ് കണ്ടാല്‍ തിരിച്ചറിയാന്‍, പേടിച്ചോടി അകത്തു കയറി ഒളി ക്കാതിരിക്കാന്‍ ഒരുപാട് ദിനങ്ങളെടുത്തു.
    ഒരു ദിവസം പതിവ് ചെക്കപ്പിനു വന്ന ഡോക്ടറോട് ,''എനിക്കാ പെണ്‍കുട്ടിയെ ഒന്ന് കാണണം ''
    എന്നവരാവശ്യപ്പെട്ടു .
    ''ആവാലോ '' എന്ന് ഡോക്ടര്‍ ഉറപ്പു കൊടുത്തു. അന്ന് വൈകുന്നേരം പെണ്‍കുട്ടി മാതാപിതാക്കള്‍
    ക്കൊപ്പം വന്നു പൂവമ്മയെ കണ്ടു.
    പൂവമ്മ അവളുടെ തലയില്‍ തലോടി.......മുറിച്ച മുടിപ്പാടുകള്‍ തിരഞ്ഞു.........അതിലൂടെ തന്‍റെ ഓര്‍ മ്മയെ തിരികെ കൊണ്ടുവരാന്‍ നോക്കി.....
    പെണ്‍കുട്ടിയെ കാണുമ്പോള്‍ പതുക്കെ പതുക്കെ കരുത്താര്‍ന്ന നിറജീവിതം പൂവമ്മയ്ക്ക് മുന്നില്‍ തുളുമ്പി നിന്നു .
    അവളെ കാണുമ്പോള്‍ അവര്‍ പെട്ടെന്ന് കര കയറി വരുന്നു എന്നറിഞ്ഞ ഡോക്ടര്‍ പെണ്‍കുട്ടി യോട് ഇടയ്ക്കിടെ ഒന്ന് വരാന്‍ ആവശ്യപ്പെട്ടു. ആ വരവിലൂടെ കിണറിലകപ്പെട്ട ഒരു ജീവനെ കയറാല്‍ വലിച്ചെടുക്കും വേഗതയില്‍ പൂവമ്മയെ ആ കുടുംബം ഉശിരുള്ള, പഴയ, ആ പൂവമ്മ തന്നെയാക്കി . 
    ആശുപത്രിയില്‍ നിന്ന് പൂവമ്മ മടങ്ങിയത് പെണ്‍കുട്ടിയുടെ വീട്ടിലേക്കായിരുന്നു. പിന്നീട് വീടിനോ ട് ചേര്‍ന്നുള്ള ഒരു മുറിയിലേക്കവര്‍ താമസം മാറ്റി. അധികം വൈകാതെ പൂവമ്മ തെരുവിലേക്കിറ ങ്ങി.
    ആളുകളും വാഹനങ്ങളും മത്സരിച്ചോടുന്നത് കണ്ടു നിന്നു.......കടലക്കാരനില്‍ നിന്ന് കടല വാങ്ങി കൊറിച്ചു .......ഒച്ചയനക്കങ്ങളൊന്നുമില്ലാത്ത ഒരു തെരുവിനെക്കാള്‍ , ഈ ചലനങ്ങള്‍ തന്‍റെ മന സ്സില്‍ സംഗീതം നിറക്കുന്നു എന്നവര്‍ക്ക് ബോധ്യപ്പെട്ടു.   
    തെരുവുകളുഴുത് മറിച്ച് ആരൊക്കെ ഭീതി വിതച്ചാലും ഈ തെരുവിന് ആ ഭീതികളെയൊന്നും  മുളപ്പി
    ക്കാനും വളര്‍ത്താനുമാവില്ലെന്നു പൂവമ്മയ്ക്ക് തോന്നി ......
    ജീവനുള്ള തെരുവ് പൂവമ്മയ്ക്ക് പുതു ജീവന്‍ നല്‍കി ......
    പൂവമ്മ വീണ്ടും മുല്ലപ്പൂവുമായി തെരുവിലിറങ്ങി.....
    ഒരു വേള, ഒറ്റയാളും ആ തെരുവില്‍ കടന്നു വരില്ല എങ്കിലും, ഒരു സ്ത്രീയും മുല്ലപ്പൂ വാങ്ങിയില്ലെങ്കി
    ലും, പൂവമ്മ മുല്ലപ്പൂക്കളുമായി അങ്ങനെ ആ തെരുവിലിരിക്കും .
    അതാണ് പൂവമ്മയുടെ വഴി .......
    അവര്‍ക്ക് മുന്നില്‍ വേറെ വഴികളില്ല ......
    എന്തെന്നാല്‍ പൂവമ്മ ആ തെരുവുമായി അത്രമാത്രം പ്രേമത്തിലാണ് .   

               

             

    2014, ജനുവരി 13, തിങ്കളാഴ്‌ച

    അവളെ പാകപ്പെടുത്തിയെടുക്കുന്ന വിധം ...........

    പല തരത്തിലാകാം............അതെ, പല മാതിരിയാണ് .
    ഓരോ കുറ്റത്തിനും ഓരോ വീട്ടുകാരും അവരവരുടെ മനസ്സിന് തോന്നുന്ന ശിക്ഷകളാണ് വിധിക്കാറ്. 
    ചുവരുകളും, ചട്ടീം, കലോം, അടുപ്പുമെല്ലാം പണ്ടേ പാകപ്പെട്ടു കഴിഞ്ഞതിനാല്‍,അവ  കണ്ടതൊ ന്നും ആരോടും മിണ്ടാറുമില്ല  ........
    അകത്തെ കാര്യങ്ങള്‍ പുറത്ത് പറയാനുള്ളതല്ലെന്ന ഒരുറപ്പില്‍ മുതിര്‍ന്നവരെല്ലാം വായടച്ചും വെയ്ക്കും .
    പക്ഷെ, അന്നയ്ക്കു മാത്രം അത് പറ്റിയില്ല ......വീട്ടില്‍ നടന്നത് മുഴുവന്‍ അവള്‍ കൂട്ടുകാരിയുമായി പങ്കു വെച്ചു. കൂട്ടുകാരിയിലൂടെ അത് നാട്ടുകാരറിഞ്ഞു. കുഞ്ഞുമാളെന്ന വേലക്കാരി പെണ്‍കുട്ടി മരി ച്ചതല്ല .........കൊന്നതാണ് . കുഞ്ഞുമാളില്ലാതെയായപ്പോള്‍ അന്നയ്ക്കില്ലാതായത് വീട്ടിനുള്ളിലെ കുഞ്ഞു ലോകത്തെയാണ്. വീട്ടില്‍ നിന്ന് മറ്റുള്ളവരെല്ലാം പുറത്താകുമ്പോള്‍, വേലക്കാരിയില്‍ 
    നിന്നും വീട്ടുകാരിയില്‍ നിന്നും മാറി അവരിരുവരും ചേര്‍ന്ന് നെയ്തെടുത്ത കൂട്ടുകെട്ടിനെയാണ്......
    എന്നെന്നേക്കുമായി കുഞ്ഞുമാള് അന്നയെ വിട്ടു പോയപ്പോള്‍ ഉണ്ടായ മരവിപ്പ് താങ്ങാനാവാതെയാ
    യപ്പോളാണ് അന്ന പറയാന്‍ തുടങ്ങിയത് .......
    അതില്‍ പിന്നീടാണ്‌ അന്നയുടെ അമ്മ ജയിലിലായത്......
    മകള്‍ ഒറ്റു കൊടുത്ത അമ്മയായി, അന്നയുടെ അമ്മ തടവറയിലിരുന്ന് എന്ത് കൊണ്ട് അന്നയിത് മറച്ചു വെച്ചില്ല എന്ന് മകളെ കുറിച്ചോര്‍ക്കുമ്പോള്‍, ചായ്പ്പിന്റെ മുന്‍വശത്തിരുന്ന്‍ കുഞ്ഞുമാളിന്റെ 
    ഉമ്മ എന്തുകൊണ്ട് മകളിതെല്ലാം മറച്ചുവെച്ചു എന്ന് നീറിപ്പുകയുകയായിരുന്നു ........
    പാടവക്കത്ത് പൂത്ത് നിന്നിരുന്ന സൂര്യകാന്തി പൂക്കളെല്ലാം കൊടും വെയിലില്‍ വാടിപ്പോയിരുന്നു......
    വൈകുന്നേരത്തെ ഇളം കാറ്റ് ഉമ്മയെയൊന്ന് തലോടി ധൃതിയില്‍ എങ്ങോട്ടോ പൊയ്ക്കൊണ്ടിരു ന്നു. പെട്ടെന്ന് ഉമ്മയില്‍ എന്തെന്നില്ലാത്ത സങ്കടം വന്നു നിറഞ്ഞു. ഈ കാറ്റിനോട് മത്സരിച്ചോടി 
    വരാറുള്ള കുഞ്ഞുമാളിനെ ഉമ്മയിനി കാണില്ല. എല്ലാ ഓട്ടവുമവസാനിപ്പിച്ചു കുഞ്ഞുമാളിപ്പോള്‍ മണ്ണി
    നടിയില്‍ അനക്കമറ്റു കിടപ്പാണ് എന്ന ഓര്‍മ്മയില്‍ അവരുടേ ദുഃഖം അണ പൊട്ടിയോഴുകാന്‍ തുട
    ങ്ങി. അവര്‍ എല്ലാ നിയന്ത്രണങ്ങളും വിട്ടു നിലവിളിച്ചു കൊണ്ട്  അകത്തേക്ക് നിരങ്ങിപ്പോന്നു ........
    നിരങ്ങി നീങ്ങാനേ വെയ്ക്കൂ ......കരിങ്കല്ലേറ്റുന്ന കാലത്ത് ഒന്ന് കാലുളുക്കി വീണതാണ് ........പിന്നെ 
    നടന്നിട്ടില്ല. അപ്പോള്‍, നടക്കാത്ത ഉമ്മയെ ഇനിയും നടക്കുന്ന,  ജീവിച്ചിരിക്കുന്ന നാലു പെണ്‍കുട്ടി കള്‍ വന്ന്  വട്ടമിട്ട് പൊതിഞ്ഞു നില്‍ക്കും,പുറത്ത് തലോടിക്കൊടുക്കും, കരയല്ലേ ഉമ്മാ എന്ന് പതുക്കെയും തളരല്ലേ എന്ന് ഉറച്ചും പറയും.........ഞങ്ങക്ക് ഉമ്മ മാത്രല്ലേ ഉള്ളൂ എന്ന് പതിയെ പറഞ്ഞു കൊണ്ടിരിക്കും ........
    ഉമ്മയപ്പോള്‍ ശബ്ദം താഴ്ത്തി കരഞ്ഞ് കുട്ടികളുടെ ഉപ്പയെ കുറിച്ചോര്‍ക്കും........കാലം അയാളുടെ 
    മുഖം അവരില്‍ നിന്ന് കുടഞ്ഞു മാറ്റിയെങ്കിലും അയാളുടെ ചെയ്തികള്‍ എന്നും അവരെ ജ്വലിപ്പിച്ചു 
    നിര്‍ത്താന്‍ പോന്നതായിരുന്നു ......
    അഞ്ചാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോയ 
    ആണൊരുത്തന്‍ .........
    കെട്ട്യോന്‍ പോയാല്‍ പിന്നെ നിനക്കിവിടെന്ത് കാര്യമെന്ന് കൈ മലര്‍ത്തിയ ഭര്‍തൃ വീട്ടുകാര്‍ ........
    അന്ന് മക്കളുമായി വീട്ടിലെത്തിയപ്പോള്‍ ''ഒരു ചായ്പ്പു കെട്ടിക്കോ ''ന്നു ഉപദേശിച്ചു ആങ്ങളച്ചെ ക്കന്‍. എത്ര കാലം കഴിഞ്ഞാലും നല്ല മിഴിവോടെ തന്നെയിരിക്കുന്ന ചില ഏടുകള്‍ ........
    അങ്ങനെയാണ് കരിങ്കല്ലേറ്റാന്‍ തുടങ്ങിയത് .........നന്നായി പോയിരുന്നതാണ് ........അതിനിടയ് ക്കാണ് വീഴ്ച്ച .......അതോടെ കുട്ടികളുടെ പഠനം നിന്നു. ദിവസങ്ങള്‍ കഴിയുന്തോറും അവരുടെ വയറൊട്ടാനും കണ്ണുകള്‍ കുഴിയിലേക്ക് പോകാനും തുടങ്ങിയപ്പോള്‍ ഉമ്മയ്ക്കൊരു തീരുമാനത്തി ലെത്തേണ്ടി വന്നു.......ആയിടയ്ക്ക് ഒരു പരിചയക്കാരി ഒന്ന് വീണപ്പോള്‍ സഹായിക്കാന്‍ പോയ താണ് മൂത്തവള്‍ ......മക്കളില്‍ മൂന്ന് പേരങ്ങനെ വീട്ടുവേലക്കാരായി .........
    മറ്റുള്ളവര്‍ക്ക് വെച്ചു വിളമ്പി അവരുമ്മാന്റെ വിശപ്പകറ്റി. ആരാന്‍റെ പാത്രം കഴുകിയും എച്ചിലെടു ത്തും അവരുമ്മാന് തണലേകാന്‍ നോക്കി.......അവര്‍ തനിക്കു പുറത്തിറങ്ങാന്‍ വീല്‍ചെയര്‍ വാങ്ങിത്തന്നു........തന്നെ സന്തോഷിപ്പിക്കാന്‍ നോക്കി. അപ്പോഴും  ചില വീട്ടുടമസ്ഥരുടെ ക്രൂരതകളും, ദേഷ്യവും,തുറിച്ച  നോട്ടവും, പീഡന കഥകളുമെല്ലാം  ഉമ്മയുടെ ഉറക്കം കെടുത്താന്‍ പോന്നതായിരുന്നു...............
    ഏഴാംതരം കഴിഞ്ഞപ്പോഴാണ് കുഞ്ഞുമാള് അടുക്കളപ്പണിക്ക് പോയ്ത്തുടങ്ങിയത്. ആദ്യമാദ്യം അവള്‍ ദിവസോം വന്നിരുന്നു. പിന്നീടത്‌ ആഴ്ച്ചയിലൊരിക്കലായി. ........പിടിപ്പതു പണിണ്ടവടെ
    എന്ന പതിവ് പല്ലവിയാണ് പലതിനുമുള്ള മറുപടി. 
    അത്രയുമാലോചിച്ചപ്പോള്‍ ഉമ്മ പിന്നെയുമൊന്നു വിങ്ങിപ്പൊട്ടി. കരിങ്കല്ല് തകര്‍ത്ത തന്‍റെ കാലിലെ
    എല്ലിനെ ചൂഴ്ന്നു ഒരു വേദന മിന്നിക്കയറി. ......
    പാതിബോധത്തില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മകള്‍ പറഞ്ഞ കഥകള്‍ ആ ഉമ്മയുടെ മന സ്സിനെ മാത്രമല്ല തകര്‍ത്തത് ഉമ്മ എന്ന നിലയെയും നിലനില്‍പ്പിനെയും കൂടിയാണ് ..........ആ കഥ
    കള്‍ കേട്ട് ഉമ്മ തകര്‍ന്ന്, നുറുങ്ങു ,നുറുങ്ങായി ചിതറിപ്പോയി .......ഒരിക്കലും കൂടിച്ചേരാനാവാത്ത വിധം .
    വീട്ടുജോലിക്കാരിയായെങ്കിലും കുട്ടിക്കളിയും കുസൃതിയുമൊന്നും മാളൂനെ  കൈയൊഴിഞ്ഞിരുന്നില്ല . 
    ഇടയ്ക്ക് ടി.വിയില്‍ പാട്ട് കേട്ടാലവളൊന്നു പാളി നോക്കും. അതിനും കിട്ടുമത്രേ ഇരുമ്പ് വടി കൊണ്ടടി .ഓടാതിരിക്കാന്‍ കെട്ടിയിടും . അവളെ കെട്ടിയിട്ടടിച്ചിരുന്ന കയറും വടിയുമെല്ലാം പോലിസ് കണ്ടെടുത്തിരുന്നു .........അവയില്‍ കുഞ്ഞുമാളിന്റെ ചോരയും മണവും കട്ട പിടിച്ചു  വേര്‍ 
    തിരിച്ചെടുക്കാനാവാത്ത വണ്ണം കിടപ്പുണ്ടായിരുന്നു. ചോര മണക്കുന്നതെല്ലാം പോലീസ് കൊണ്ടു
    പോയപ്പോള്‍ മാളൂന്റെ മണമുള്ള ഉടുപ്പുകളില്‍ ഉമ്മയും ഇത്താത്തമാരും മാളൂനെ കണ്ടുറങ്ങി ......
     ഇത്താത്തമാരെ അവളിനി ഉശിര് പിടിപ്പിക്കില്ലെന്നു .........
    അവളുടെ സ്വപ്‌നങ്ങള്‍ ഇനിയീ   വീടിനു ചിറകുകള്‍ നല്‍കില്ലെന്ന് ........
    അവളുടെ പാദസ്വരം ഇവിടെയിനി കിലുങ്ങില്ലെന്നു .........
    മല പോലുള്ള ഒരു നഷ്ടം വന്നു തന്നെ മൂടുന്നത് പോലെ ഉമ്മയ്ക്ക് തോന്നി........എന്ത് കൊണ്ട് നികത്തും താനീ നഷ്ടമെന്നറിയാതെ വിതുമ്പി........
    കുഞ്ഞുമാളിനെ കൊന്ന സ്ത്രീയെ ജയിലിലാക്കിയിരുന്നു . പോലീസിനോടവര്‍ കുഞ്ഞുമാളിന്റെ മോഷണക്കഥകളാണ് പറഞ്ഞത് .........
    അവളെടുത്ത അമ്പതു രൂപയ്ക്കു വേണ്ടിയാണെങ്കില്‍ ഞങ്ങളഞ്ചു പേരുണ്ടായിരുന്നല്ലോ മടക്കി ത്തരാന്‍?
    അവളെടുത്ത ഇത്തിരി പഞ്ചാരയ്ക്കും അരിയ്ക്കും വേണ്ടിയാണെങ്കില്‍ ഞങ്ങള്‍ നാലിത്തമാരും
    ചേര്‍ന്ന് ദുഷ്ടേ  , നിന്നെ  അരിയും പഞ്ചാരയും കൊണ്ട് നിറക്കുമായിരുന്നല്ലോ?
    കൊല്ലാതെ വിടാമായിരുന്നില്ലേ ഞങ്ങള്ളെ കുഞ്ഞുമാളെ?
    ഞങ്ങക്കവളെ അത്രക്കിഷ്ടായിരുന്നല്ലോ .......
    അവളില്ലാതെ ഞങ്ങള്‍ വെറും പുറം തൊണ്ട് മാത്രമായതായി തോന്നുന്നുവല്ലോ ........
    അവളില്ലാത്ത ഞങ്ങളുടെ ചായ്പ്പു, ഒന്ന് ചായാന്‍ പോലും പറ്റാത്ത, കുറച്ചു തുണിക്കഷ്ണങ്ങളും മരക്ക ഷ്ണങ്ങളും തെങ്ങോലയും  കൂട്ടിക്കെട്ടിയ എന്തോ ഒന്ന്   മാത്രമായി   തോന്നുന്നുവല്ലോ ........
    അവളുടെ ജീവന്‍, അതെങ്കിലും നിങ്ങള്‍ക്ക്, ഞങ്ങള്‍ക്കായി ബാക്കി വെയ്ക്കാമായിരുന്നില്ലേ.......

    പിറ്റേന്ന്, ആ ചായ്പ്പില്‍ ഉമ്മയുണര്‍ന്നത്‌ ഒരു തീരുമാനത്തിലൂന്നിയായിരുന്നു. മക്കളെല്ലാം ഓരോരു ത്തരുടെ  പണിക്ക് പോയപ്പോള്‍,പൊടി പിടിച്ചു കിടക്കുന്ന വീല്‍ ചെയര്‍ തുടച്ചു, കിടക്കപ്പായില്‍ കിടക്കുന്ന കുഞ്ഞുമാളിന്റെ കുപ്പായം ഒന്നുകൂടി മണത്തു , മാളൂന്റെ ബാഗില്‍ നിന്ന് കിട്ടിയ അവളെഴു തിയ കടലാസും കൈയിലെടുത്തു ഉമ്മ വീല്‍ചെയര്‍ സ്വയം കറക്കി നീങ്ങിത്തുടങ്ങി .........
    ''വക്കീല്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് അവരെയൊന്നു   കാണണം ........ഈ എഴുത്ത്  കാണിക്കണം...........''.
    അപ്പോള്‍ ഉമ്മയുടെ കാഴ്ച്ച നിറയെ കുഞ്ഞുമാളോടൊപ്പം തുള്ളിക്കളിക്കാറുള്ള തുമ്പികളായിരുന്നു..... 
      പാടത്തു നിറയെ പറന്നു കളിക്കുന്ന കിളികള്‍ ഉമ്മയോട് എന്തെല്ലാമോ ചിലച്ചുകൊണ്ടിരുന്നു........
    തുള്ളിക്കളിക്കുന്നതിന്റെയും, പാറിപ്പറക്കുന്നതിന്റെയും ഇടയിലൂടെ അങ്ങനെ സ്വയം ചക്രം കറക്കി നീങ്ങുമ്പോള്‍ ഉമ്മക്കെന്തോ അന്ന്,അപ്പോള്‍ ഒരു വലിയ ആശ്വാസം തോന്നി .......
    മാളു എഴുതിയ ആ  വരികള്‍ ഉമ്മയിലേക്ക് കാറ്റൊന്നിച്ചു  കടന്നു വരാന്‍ തുടങ്ങി ........
    ആ വരികള്‍ ഏകദേശം  ഇങ്ങനെയായിരുന്നു ......

    നിങ്ങളുടെ ചൊല്പടിയില്‍,
    കുറഞ്ഞ കൂലിയില്‍,
    ഒരുവളെയകത്ത് കിട്ടിയാല്‍,
    ആഹാരം പാകം ചെയ്യുന്നതിനിടയില്‍,
    നിങ്ങളവളെ പാകപ്പെടുത്തുന്നതെങ്ങനെ?

    ഇരുമ്പ് വടിയാല്‍ പൊള്ളിച്ചാണോ?
    തിളച്ച വെള്ളം തെളിച്ചാണോ?
    കയറില്‍ കെട്ടി വലിച്ചാണോ?
    പുളിച്ചത്‌ പറഞ്ഞും 
    കൊടുത്തുമാണോ?
    പുത്രനൊരുത്തന് കൂട്ടു കിടത്തിയാണോ?
    കീറിയതിട്ടതിലാഹ്ലാദിച്ചാണോ?
    എന്തെന്ന ചോദ്യത്തിനു 
    കവിളത്തടിയുത്തരം നല്‍കിയാണോ?
    സഹജീവിയായ്  കാണാതെ 
    കുട്ടിക്കലമായ്ക്കരുതി 
    കരുതിക്കൂട്ടിയുടച്ചു കളഞ്ഞാണോ?

    നിങ്ങളുടെ ചൊല്പ്പടിയ്ക്ക്, 
    കുറഞ്ഞ കൂലിയ്ക്ക്,
    ഒരുവളെയകത്ത് കിട്ടിയാല്‍,
    മറ്റെന്തെല്ലാം സാധ്യതകളാണ് 
    നിങ്ങളുടെയുള്ളിലിപ്പോഴുള്ളത് ?


              
     

    2014, ജനുവരി 6, തിങ്കളാഴ്‌ച

    ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍.....

    ഭാഗം നാല്

    വല്ല്യുപ്പയുടെ കഥകളില്‍ പിടിച്ചാണ് ഫിദ പിച്ച വെച്ച് നടന്ന് തുടങ്ങിയത് . വല്ല്യുപ്പയുടെ അയല്‍പ്പ ക്കങ്ങളില്‍ ചെന്നുള്ള വെറ്റില മുറുക്കലിലൂടെ , കൂടെ കൂടിയിരുന്ന ഫിദ നേടിയത് നല്ല മുറുക്കമുള്ള ,മുറി കൂടുന്ന ബന്ധങ്ങളാണ്.മതിലുകള്‍ അത്രയൊന്നും ഉയരത്തില്‍ പൊങ്ങാത്ത ഒരു കാലത്തെ യും പ്രദേശത്തെയും ജീവിതങ്ങളെയും കുറിച്ച് അമ്മമ്മയും ,വല്ല്യുപ്പയുമെല്ലാം ചേര്‍ന്ന് വരച്ചിടുന്ന 
    കുറെ നല്ല ചിത്രങ്ങള്‍ ഫിദയെ നിറഞ്ഞവളാക്കി ,നിറമുള്ളവളാക്കി  ...........ഒരിക്കല്‍ വല്ല്യുപ്പയെ മറി കടന്നു ,അതിശയപ്പെടുത്തി ,വല്ല്യുപ്പ തുടങ്ങിയ കഥ പാതി വെച്ച് അവള്‍  ഏറ്റു  പറയാന്‍ തുടങ്ങി ..........കൂരിരുട്ടില്‍,ഒരു കയറില്‍ തൂങ്ങി , കിണറ്റില്‍ വീണ നായയെ അതിന്റെ  ജീവിതത്തിലേക്ക്  കൂട്ടി കൊണ്ട് വരാന്‍ പോയ അച്ഛച്ചന്‍റെ കഥ .........


     ''യ്യാ കമ്പക്കയര്‍ ഒന്ന്ങ്ങട്ട് ഇട്ത്താ , ആ വരിക്കൊട്ടേം . അച്ഛച്ചന്‍ അമ്മമ്മയോട് പറഞ്ഞു.അച്ഛച്ച ന്‍റെ നല്ല പ്രായാണ്  അന്ന് .....മല മുന്നില്‍ വന്നു നിന്നാ ഒന്ന് മുട്ടി നോക്കുന്ന പ്രായം ......പിന്നെയാ ണോ ഒരു കിണറ്റിലെ നായ എന്നൊരു ഭാവം അച്ഛച്ചന്‍റെ കണ്ണില്‍ നിന്ന് അതിനിടയില്‍ തന്നെ അ മ്മമ്മ വായിച്ചെടുത്തിരുന്നു . അമ്മമ്മ വേഗം കയറും കൊട്ടയും എടുത്തു കൊടുത്തു . കൊട്ടേം കയറും കൂടി നല്ലോണം മുറുക്കി കെട്ടി , കൊട്ടയിലൊരു കല്ലിട്ടു അച്ഛച്ചന്‍ കിണറ്റിലേക്കിറക്കി കൊടുത്തു . കൊട്ട താഴ്ന്നു ന്നാ കേറി രക്ഷപ്പെട് ന്നു പറഞ്ഞു നായയുടെ തൊട്ടടുത്ത്‌ ചെന്ന് കിടന്നു .കിണറ്റിന്‍
    കരയിലെ വര്‍ത്തമാനങ്ങളും,  കുഞ്ഞുവെളിച്ചങ്ങളും, നില കിട്ടാത്ത വെള്ളവും , ഇരുട്ടുമെല്ലാം നായ
    യുടെ വെപ്രാളത്തെ കൂട്ടിയിരുന്നു . കൊട്ടയില്‍ നായ കയറിയില്ല ,എന്ന് മാത്രമല്ല കൊട്ട കാണു മ്പോഴേ എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞു രക്ഷപ്പെടാനും തുടങ്ങി . കൊട്ട തിരിച്ചും മറിച്ചും ഇട്ടു കൊടു ത്തു.....കൊട്ടയില്‍ ഒരു തവണ നായ കയറിയതാണ് ,എന്നാല്‍  അതില്‍ നിന്ന് ചാടി രക്ഷപ്പെട്ടു ......കൊട്ട, തന്നെ കൂടുതല്‍ അപകടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വന്നതാണെന്ന ഒരു മട്ടായിരുന്നു നായക്ക് ........ വല്ലാത്തൊരു കരച്ചിലോടെ നായ കൊട്ടയെ മറികടന്നു തുഴഞ്ഞു കൊണ്ടിരുന്നു, കൈകാലിട്ടടിക്കല്‍ വേഗത്തിലായി......ഇടയ്ക്കു മുങ്ങിത്താഴാനും തുടങ്ങി . കരയ്ക്ക്‌ നില്‍ക്കുന്നവര്‍ പരസ്പരം നോക്കി ..........
    ഞാനൊന്നു എറങ്ങി നോക്കാം .....അച്ഛച്ചന്‍ അത് പറഞ്ഞപ്പോ അമ്മമ്മടെ വയറ് കാളി.....മേല് മുഴുവന്‍ എണ്ണയാണ്....കിണറാണ് ......കണ്ണും കാതുമില്ലാത്ത രാത്രിയാണ് .....
    പിന്നീട് പലപ്പോഴും ,വല്ല്യുപ്പയടക്കം പലരും, ഒരന്തൂല്ല്യാതെ അങ്ങനെ ഇരുട്ടിലേക്ക്,ഒരു നായയെ രക്ഷിക്കാന്‍ , ഇറങ്ങി പോകാന്‍  തോന്നാനെന്തേയെന്നു അച്ഛച്ചനോട്  പല വട്ടം ചോദിച്ചിട്ടുണ്ട് . അതിനു, ലോകത്തെ മുഴുവന്‍ വിശ്വാസത്തിലെടുക്കുന്ന ഒരു പത്ത് കിണറാഴത്തിലുള്ള ഒരു ചിരി യാവും എപ്പോഴുമുള്ള മറുപടി ..............
    ''അപ്പൊ  അങ്ങനെ തോന്നി '',''ഒരു ജീവി ജീവന് വേണ്ടി കൈ കാലിട്ടടിക്കുമ്പോ നമ്മളാല്‍ കഴീ ണത് ചെയ്യണം ന്നു തോന്നി ''എന്ന് എപ്പഴോ മന്ത്രിക്കുന്ന  മട്ടില്‍ അമ്മമ്മയോട് പറഞ്ഞിട്ടുമുണ്ട് .
    അച്ഛച്ചന്‍ ഇറങ്ങിത്തുടങ്ങിയപ്പോള്‍ ''തൈലം തേച്ചിരിക്കണതാ ....വഴുക്കോ' ന്നു അമ്മമ്മ തന്നോടാ യും അവിടെ കൂടിയവരോടായും ചോദിച്ചു കൊണ്ടിരുന്നു . ആ ചോദ്യത്തിലൂടെയാണ് കരുത്തുള്ള കമ്പക്കയറിലൂടെ അച്ഛച്ചന്‍ കിണറിലേക്ക് , ആഴത്തിലേക്ക് താഴ്ന്നു താഴ്ന്നു പോയത്........
    ആദ്യമാദ്യം നായ അച്ഛച്ചനും പിടി കൊടുത്തില്ല . വന്നത് ശത്രുവോ മിത്രമോ എന്ന് ഇരുട്ടില്‍ അതിനും പെട്ടെന്ന് മനസ്സിലായിക്കാണില്ല.....
    കുറെ നേരത്തെ കയറില്‍ തൂങ്ങിയുള്ള അഭ്യാസം കൊണ്ട് ,നോട്ടം കൊണ്ട്,മെയ്ഭാവം കൊണ്ട് , സ്നേഹ ശബ്ദം കൊണ്ട് അച്ഛച്ചന്‍ നായയെ ഒന്ന് പാട്ടിലാക്കി ,അതിനെ  കൊട്ടയില്‍ കയറ്റിയിരുത്തി . കരയ്ക്ക്‌ നില്‍ക്കുന്നവര്‍ പെട്ടെന്ന് നായയെ വലിച്ചു കയറ്റി. പുറത്തെത്തിയ നായ നന്ദി സൂചകമായി ഒന്ന് മൂളി , ഞരങ്ങി, കവുങ്ങിന്‍ തോട്ടത്തിലെ ഇരുട്ടിലേക്കൂളിയിട്ടു.......
    എല്ലാവരും നായയെ വിട്ടു....ഇനി മനുഷ്യനാണ് .....കര കയറാനുള്ളത്.....അച്ഛച്ചന്‍ കയറില്‍ മുറു ക്കി പിടിച്ചു കയറിക്കയറി വരുന്നുണ്ടായിരുന്നു.......അച്ഛച്ചന് അപ്പോഴാണത്രെ കൈയ്യിത്തിരി വഴു ക്കുന്ന പോലെ തോന്നിയത് ......കിണറില്‍ നിന്ന് ഏകദേശം പകുതി മേലേക്ക് എത്തിയതാണ് അച്ഛച്ചന്‍ . പെട്ടെന്ന് പിടി വിട്ടു.......അച്ഛച്ചന്‍ വീണ്ടും വെള്ളത്തിലായി .......
    ''അയ്യോ ,....വഴുക്ക്ണ്ടാ .....അയ്യോ എന്താ പ്പൊ ചെയ്യാ ന്നുള്ള അമ്മമ്മടെ ചോദ്യത്തിനു മേലേക്ക് മഴ ചാറാന്‍ തുടങ്ങി.......വേഗം എന്തേലും ചീയണല്ലോ....മഴേം വര്ണ്ടാ ന്നു പറഞ്ഞപ്പഴേക്കും അമ്മ മ്മയുടെ തൊണ്ടയിലെ വെള്ളം വറ്റി.....''ഒന്നും കൂടി നോക്ക് ,യ്യ്...''കരയ്ക്ക്‌ നില്‍ക്കുന്നവര്‍ വിളിച്ചു പറഞ്ഞു .....രണ്ടാമതും കയറിലൂടെ വെളിച്ചത്തിലേക്ക്  കയറി വന്ന അച്ഛച്ചന്‍ വല്ല്യുപ്പയുടെ കൈ തൊട്ടതാണ്.......വിരല് കോര്‍ക്കാന്‍ നോക്കിയതാണ്....
    പക്ഷെ അപ്പഴേക്കും അച്ഛച്ചന്‍ കുഴഞ്ഞു വീണ്ടും ആ ഇരുട്ടിലേക്ക് തന്നെ കൂപ്പു കുത്തി . ''അച്ഛാ ''
    എന്ന് കുട്ടികള്‍ ആര്‍ത്തു കരയാന്‍ തുടങ്ങി.......ആ നിലവിളി  കിണറും ഇരുട്ടുമൊക്കെ ഏറ്റു പിടി ക്കാന്‍ തുടങ്ങിയപ്പോഴേക്കും അച്ഛച്ചന് തല ചുറ്റാന്‍ തുടങ്ങിയിരുന്നു. ''എന്തേല്വന്ന് ചീയണം .....നിക്ക് നല്ലോണം തല ചുറ്റ്ണ്ണ്ട് ..''അച്ഛച്ചന്‍ ഇത് കൂടി വിളിച്ചു പറഞ്ഞപ്പോള്‍ അമ്മമ്മടെ സകല ധൈര്യോം പോയി, അമ്മമ്മേം കുട്ട്യേളെ പോലെ ഒറക്കെ നെലോളിക്കാന്‍ തുടങ്ങി...... ............കൂട്ടക്കരച്ചിലായി.
    വെളിച്ചമേകിയിരുന്ന ഒന്ന്,രണ്ടു മൂട്ട വിളക്കുകളില്‍  ചാറ്റല്‍ മഴ ധിക്കാരം കാണിച്ചു ........
    അത്രത്തോളമായപ്പോള്‍ പിന്നെ ആളുകള്‍ കാത്തു നിന്നില്ല...............
    മഴയ്ക്കും ഇരുട്ടിനും മീതെ മനുഷ്യരുടെ കനത്ത ശബ്ദം വന്നു വീഴാന്‍ തുടങ്ങി........
    ''വേഗം കസേര കൊണ്ട് വാ '', ''ഓന്റെ കുടീന്ന് ടോര്‍ച്ച് ചോയ്ക്ക് '', ''ആ...... കയര്‍ അവടെ ണ്ടാവും''
    അങ്ങനെ  മഴയോട് മത്സരിച്ചായി പിന്നത്തെ നീക്കങ്ങള്‍........
    ഞൊടിയിട കൊണ്ട് ഒരു കസേര കിണറ്റിലേക്കിറക്കി.................കൂടെ മറ്റൊരു കയറില്‍ വല്ല്യുപ്പയും
    ഇറങ്ങിച്ചെന്നു......ചെന്ന പാടെ അച്ഛച്ചനെ താങ്ങി കസേരയിലിരുത്തി.ആ നേരം അച്ഛച്ചന്‍ നോ ക്കിയ ഒരു നോട്ടം പിന്നീട് തന്‍റെ ജന്മത്ത് തനിക്കു ഒരു മനുഷ്യനില്‍ നിന്നും കിട്ടിയിട്ടില്ലെന്നു വല്ല്യുപ്പ തന്‍റെ കഥകളില്‍ കൂട്ടിച്ചേര്‍ത്തു.......ജലത്തിലേക്ക്  അടര്‍ന്നു വീണു പോകുന്ന ജീവനെ തിരിച്ചു പിടി ച്ചു , ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വരുന്ന  ആ നിമിഷങ്ങളില്‍ ഒരാള്‍ മറ്റൊരാളെ നോക്കുന്ന ഒരു
    നോട്ടം.........അത് വല്ലാത്തൊരു നോട്ടാണ് ........മറ്റൊരിടത്തും തിരഞ്ഞാല്‍ കിട്ടാത്തതുമാണ് ........... .........മനസ്സില്‍ വല്ലാതെ ഒട്ടിപ്പിടിച്ചിരിക്കുന്നതിനാല്‍ പറിച്ച്, പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .
    അച്ഛച്ചന്‍ കസേരയിരുന്നും , വല്ല്യുപ്പ കയറിലാടിയും പതുക്കെ  കിണറ്റിന്‍ കരയിലെത്തിയപ്പോഴാ ണ് ശ്വാസം നേരെ വിട്ടതെന്ന് അമ്മമ്മ ചിരിച്ചു കൊണ്ട് പറയും . അമ്മമ്മ ചൂട് കഞ്ഞി വെള്ളം കൊ ടുത്ത് അച്ഛച്ചന്‍റെ തണുപ്പകറ്റി. ഒരന്തവുമില്ലാതെ നായയുടെ പിന്നാലെ കിണറ്റിലേക്കിറങ്ങിപ്പോയ
    തനിക്കു വേണ്ടി നാട്ടുകാരും കൂട്ടുകാരും പെടാപ്പാടു പെട്ടത് കണ്ടു അച്ഛച്ചന്‍റെ തല കുനിഞ്ഞു....... വീണ്ടും വല്ല്യുപ്പയില്‍ കണ്ണുകളുടക്കി........''പിടിച്ചാ, പിടി കിട്ട്ണ് ല്ല്യ ,കയറ് മ്പ് ല് ......''വഴുക്ക് ന്നെ''
    കൈ വിട്ടു പോയ പ്രാണനെ പറ്റി അച്ഛച്ചന്‍ പറയാന്‍ തുടങ്ങിയപ്പോഴേ വല്ല്യുപ്പ തടഞ്ഞു ,''ഇപ്പൊ
    കൊയപ്പൊന്നു ല്ലല്ലോ.......വേം മേലിത്തിരി ചൂട് വെള്ളോഴിച്ച് ചോറ് തിന്നു കെടന്നോ ......മേല് വേ ദന ണ്ടാവും .നേരം കൊറേയീലെ '' ന്നും പറഞ്ഞു വല്ല്യുപ്പ പടി കയറിപ്പോയി . അതിനു പിന്നാലെ ഇറങ്ങി വന്നവരെല്ലാം ഓരോന്നും പറഞ്ഞു കയറിപ്പോയി . ''ങ്ങള് പേടിച്ചാ ന്നു മക്കളോട് ചോദിച്ച്
    വീട്ടിലേക്കു തിരിച്ചു നടക്കുമ്പോ തൊട്ടടുത്ത കവുങ്ങിന്‍ തടത്തിലെ ഇരുട്ടില്‍ നിന്ന് രണ്ടു കണ്ണുകള്‍
    തീ പോലെ തിളങ്ങി .......അതിലേക്കു അച്ഛച്ചന്‍ വിളക്ക് കാണിച്ചപ്പോള്‍..............വെള്ളമിററിറ്റു
    വീണു അതേ നായ ..........നന്ദിയാല്‍ കൂമ്പിയൊതുങ്ങി നില്‍ക്കുന്നു ..........തന്നെ കാത്ത് ആ നായ
    അത്രയും നേരമവിടെ ചുറ്റിപ്പറ്റി നില്‍പ്പുണ്ടായിരുന്നു എന്നത് അച്ഛച്ചന്‍റെ കരളലിയിച്ചു .... ........ മറ്റുള്ളവരുടെ കണ്ണ് നിറച്ചു ......പിടഞ്ഞു  ചത്തു പൊങ്ങുമായിരുന്ന തന്നെ ചേര്‍ത്ത് പിടിച്ചു കൊട്ട യിലെടുത്ത് വെച്ച് രക്ഷിച്ചയാള്‍ക്ക് നേരെ ഒന്ന് നോക്കി , നല്ലോണമൊന്നു മുരണ്ട് , ആട്ടിത്തീരാ ത്ത പോലെ വാലാട്ടി ,ആ നായ ഇരുട്ടിലേക്കോടിപ്പോയി .
    വല്ല്യുപ്പക്ക് നേരെ വാക്കുകള്‍ക്കായി പിടഞ്ഞു നില്‍ക്കുന്ന അച്ഛച്ചനും, ഒരു വാക്ക് പോലും വരാത്ത ആ നായയുമെല്ലാം ജീവന്റെ വിലയറിഞ്ഞു തിരികെ വന്നവരാണെന്ന് അമ്മമ്മ .....
    അവര്‍ക്ക് ,രക്ഷപ്പെടുത്തിയവര്‍ക്ക് മുന്‍പില്‍ വാക്കുകളോ , പൊങ്ങച്ചം പറച്ചിലുകളോ കാണില്ല ....
    മന്ത്രിക്കലും, നോട്ടവും, തൊട്ടു തലോടലും  ................അങ്ങനെ മനസ്സില്‍ നിന്നടരുന്നതിനാല്‍ ചോര പൊടിയുന്ന എന്തെങ്കിലുമൊക്കെയെ കാണൂ ......''
    ഫിദ പറഞ്ഞു നിര്‍ത്തിയപ്പോള്‍ പൊടിമീന്‍ കൂട്ടം തോട്ടിന്നാഴത്തിലേക്ക് ഒന്നിച്ചു ,പിടഞ്ഞു കുതിച്ചു .
    ആകാശത്ത് നിന്ന് അവസാനത്തെ കിളിയും കൂട് തേടിപ്പോയി.....
    വല്ല്യുപ്പ എണീറ്റ്‌ ,''പൂവാം'' എന്ന് ഫിദയുടെ കൈ പിടിച്ചപ്പോള്‍ അവര്‍ക്ക് നേരെ വന്നു കൊണ്ടിരു ന്ന ഒരാമ പെട്ടെന്ന് തല ഉള്ളിലേക്ക് വലിച്ചു .........അത് ഫിദയെ ആരെയെല്ലാമോ ഓര്‍മ്മപ്പെടുത്തി യതിനാല്‍ ഫിദ തല അല്പം പൊക്കിപിടിച്ച് നടക്കാന്‍ തുടങ്ങി......  
       
        

           
                       




      

    2014, ജനുവരി 1, ബുധനാഴ്‌ച

    ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍ .........

    ഭാഗം മൂന്ന്

             ''അമ്മമ്മ അടുപ്പത്ത് മീഞ്ചട്ടി വെച്ച് കൂട്ടാന് കത്തിക്കായിരുന്നു. കവുങ്ങിന്‍ പട്ടയാണ് . ഒപ്പം
    ആളിരിക്കണം . അല്ലെങ്കില്‍ ആളോടൊപ്പം പോരും,  തീ . അതിനിടയില്‍ കുറെ നായകള്‍ വരി
    വരിയായി അടുക്കളയ്ക്കടുത്ത് കൂടെ ഓടിപ്പോകുന്നതു അമ്മമ്മ കണ്ടു . കവുങ്ങിന്‍ തോട്ടത്തിലിറങ്ങി ചിലത് ഓളിയിടാനും തുടങ്ങി . ''പോടാ നായെ'' ന്നുള്ള ആട്ടലും കല്ലെറിഞ്ഞോടിക്കുന്നതിന്റെ ഒച്ച യും മീന്‍ തിളയ്ക്കുന്നതിനിടയില്‍ ആവിയായിപ്പോയി . നായ്ക്കള്‍ പരക്കം പായുന്നതിന്റെ ശബ്ദം
    വളരെ അടുത്ത് നിന്നെന്ന പോലെ കേട്ടു . കന്നിമാസാണ്........വേളിക്കാലം......അമ്മമ്മ പറഞ്ഞു
    കൊണ്ടിരുന്നു .

    അമ്മമ്മടെ വീടിനു തൊട്ടടുത്തായാണ് കദീജുമ്മടെ വീട് . ഒരു മണ്ണഴുവാണ് അതിരായുള്ളത്,കാല്
    കവച്ചു വെച്ചാല്‍ കദീജുമ്മടെ  പറമ്പിലെത്താം. കദീജുമ്മടെ അടുക്കളയോട് ചേര്‍ന്നൊരു കിണറു ണ്ട് നല്ല ആഴത്തില്‍ , നല്ലോണം വെള്ളമുള്ളത്. കിണറിനു ആള്‍മറയോ,വേലിയോ , മതിലോ ഒന്നു മില്ല. ഇടയ്ക്കിടയ്ക്ക് കോഴി , പൂച്ച , പെരുച്ചാഴി എന്നിവയൊക്കെ മാറി മാറി തരാതരം ഉമ്മടെ കിണറ്റില്‍ ചെന്ന് ചാടും . ഒരു വള്ളിക്കൊട്ട കയറിട്ടിറക്കി കദീജുമ്മ തന്നെ എല്ലാത്തിനെയും ജീവ നോടെയോ അല്ലാതെയോ കരക്കെത്തിക്കും . അതിനു ശേഷം കുറച്ചു ഉമിയിട്ടു കിണറ്റിലെ വെള്ളം പരിശുദ്ധമായതായി പ്രഖ്യാപിക്കും . ചെറിയ കുട്ടികളൊന്നും കിണറ്റില്‍ വീഴാതെ പടച്ചോന്‍
    കാക്കും .

    അമ്മമ്മ കൂട്ടാന്‍ ചട്ടി ഇറക്കി വെച്ചു. അടുപ്പിലെ തീ ശബ്ദം നിലച്ചപ്പോള്‍ കിണര്‍ വെള്ളത്തില്‍
    ആരോ കിടന്നു കൈ കാലിട്ടടിക്കുന്നതിന്റെ ശബ്ദം  അമ്മമ്മ ശ്രദ്ധിച്ചു . കിണറ്റിന്‍ കരയില്‍ നിന്ന്
    കദീജുമ്മേം കുട്ട്യോളും ഒറക്കെ വര്‍ത്താനം പറയുണൂണ്ട് ....ഇതിനെല്ലാം മേലെ കൂടി ഒരു നായയുടെ
    അതീവ ദയനീയ നിലവിളി എല്ലാവരുടെയും ഉള്ളുലച്ചു ,ഒന്ന് വയറ് കാളിച്ചു , അവിടെ മുഴങ്ങാന്‍ തുടങ്ങി .
    ''നായ കിണറ്റീ ചാടീന്നാ തോന്നണ്........അമ്മമ്മ എല്ലോവരോട്വായി പറഞ്ഞു. അമ്മമ്മടെ വീട്ടിലു ള്ളവരെല്ലാം ചെവി വട്ടം പിടിച്ചു നിന്നു.കൂറ്റാക്കൂരിരുട്ടാണ്.......ചിമ്മിനി വിളക്കിന്റെ നാലു പുറത്തുള്ള
    തൊഴികെ മറ്റൊന്നും ആര്‍ക്കും കാണാനില്ല ......കദീജുമ്മടെ ഒറക്കെയുള്ള വര്‍ത്താനം കിണറ്റിന്‍ ക രയില്‍ നിന്ന് കേള്‍ക്ക്ണണ്ട് ......
    ''എന്താ ബദരീങ്ങളെ , ഈ രാത്രി പ്പൊ നി ചെയ്യാ ......''
    പുസ്തകങ്ങളെല്ലാം അവിടെ തന്നെ നിരത്തിയിട്ടു അച്ഛച്ചന് പിന്നാലെ എല്ലാരും പുറത്തിറങ്ങി .
    ''എന്താന്നും '' ന്നു അമ്മമ്മ വിളിച്ചു ചോദിച്ചു .
    കദീജുമ്മടെ കൈയ്യിലുള്ള ചിമ്മിനി വിളക്കിലെ തിരി ഇരുട്ടിനോടും കാറ്റിനോടും മല്ലിട്ട് മങ്ങിയും മു
    നിഞ്ഞും ഇടയ്ക്കൊന്ന് പാളിയും കത്തുന്നുണ്ട് . അങ്ങനെ പാളിക്കത്തുമ്പോള്‍ കദീജുമ്മേം അവരെ
    വട്ടമിട്ടു നില്‍ക്കുന്ന അഞ്ചാറ് കുട്ട്യോളേം, കെട്ട്യോനേമൊക്കെ അമ്മമ്മ ഇങ്ങേവീട്ടിലെ ഇത്തിരി വെ ട്ടത്തില്‍ നിന്ന് കണ്ടു.
    ''ഒരു നായി ചാടി ....എന്താ പ്പൊ ചീയ്യാ ''....കദീജുമ്മ ആകപ്പാടെ എടങ്ങറായ മട്ടാണ്  ....ആയ കാലം തൊട്ടേ നായി ഹറാമ്മാണ് .......ദ്ദ്പ്പോ കുടി വെള്ളത്തിലാ ചാടീര്ക്ക്ണ് ......
    അച്ഛച്ചന്‍റെ തൈലം തേപ്പ് പൂര്‍ത്തിയായിട്ടില്ല. തൈലം തേക്കുമ്പോ ഒരു തോര്‍ത്ത്‌ മാത്രേ ഉടുക്കൂ . ''യ്യ്, ആ മുണ്ട് ങ്ങട്ട് ഇട്ക്ക് .....''അച്ഛച്ചന്‍ ധൃതി കൂട്ടി . അമ്മമ്മ നീട്ടിയ മുണ്ടുടുത്ത്  അച്ഛച്ചന്‍ വേഗം അയല്‍പ്പക്കത്തിലെ കിണറ്റു കരയിലെത്തി. ഒപ്പം അമ്മമ്മേം കുട്ട്യോളും . കിണറ്റില്‍ ഒരഞ്ചെട്ടാള്‍
    താഴ്ച്ചക്കുള്ള വെള്ളത്തില്‍ കിടന്നൊരു നായ കൈ കാലിട്ടടിക്കുന്നു .....കിണറ്റിലേക്കിത്തിരി ഇറ ങ്ങി അരികില്‍ വളര്‍ന്നു നില്‍ക്കുന്ന പാറകത്തിന്റെയും ഭ്രാന്തന്‍ ചെടിയുടെയും ഇലകള്‍ ഇടയ്ക്ക്
    കിണറിലേയ്ക്കുള്ള കാഴ്ച്ചയെ മറയ്ക്കുന്നു ......അസ്വസ്ഥപ്പെടുത്തുന്നു .......ഇലകള്‍ക്കിടയിലും
    പുല്‍പ്പടര്‍പ്പിനടിയിലുമായി പാമ്പിന്‍ മാളവും, ഊരിയിട്ട ഉറയും ഇരുട്ടിലേക്ക് വായ തുറക്കുന്നു.....തിള
    ങ്ങുന്നു .......കുട്ടികളില്‍ പേടി വിതറുന്നു.........കിണറിനു തൊട്ടടുത്തായി കദീജുമ്മയുടെ ഓര്‍ക്കാപ്പുളി
    മരം നല്ലോണം കായ്ച്ചു നില്‍പ്പുണ്ട് .....എല്ലാവരും എന്ത് ചെയ്യുമെന്ന ആധിയില്‍ കിണറ്റിലെ ഇരുട്ടിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ചക്ക പോലുള്ള ഓര്‍ക്കാപ്പുളികള്‍ മരത്തിലെ പിടി വിട്ട്
    ബ്ലിങ്ങസ്സ്യാ ന്നു വെള്ളത്തിലേക്ക് കൂപ്പു കുത്തുന്നു .......കുറച്ചു കഴിഞ്ഞ് വെള്ളപ്പരപ്പിലേക്ക് പൊങ്ങി
    വന്നു ചീയും വരെ ഞാനുമുണ്ട് കൂടെയെന്ന് നായയോട്‌ ഐക്യപ്പെടുന്നു......ചിമ്മിനി വിളക്കിലെ
    വെളിച്ചം കിണറിലെ താഴ്ച്ചയിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. അപ്പഴേക്കും കിണറിനു ചുറ്റും ആള്
    കൂടിയത് കണ്ടു വഴിപോക്കര്‍ ഓരോരുത്തരായി അവിടെക്കിറങ്ങിത്തുടങ്ങി .........ആരോ ഒരാള്‍ ടോര്‍ച്ചടിച്ചപ്പോള്‍  എല്ലാവരും നായയെ  നല്ലോണം കണ്ടു......കിണറിനു ചുറ്റും  ആഞ്ഞു തുഴഞ്ഞു കൊണ്ടേയിരിക്കുന്നു.........ഇങ്ങനെ നീന്തിയാല്‍ കരക്കെത്തും എന്നൊരു ഉറപ്പ് ആ ജീവിക്കുണ്ടെന്ന്
    കരയില്‍ നില്‍ക്കുന്നവര്‍ക്ക് തോന്നുമാറൊരു നീന്തല്‍.........വെപ്രാളം ...........ആരെങ്കിലുമൊന്നു രക്ഷിക്ക് എന്ന ദീനക്കരച്ചില്‍...........